No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

തിരുദൂതര്‍

തിരുദൂതര്‍
in Creative
June 9, 2021
ഷമീന

ഷമീന

Share on FacebookShare on TwitterShare on WhatsApp

അജ്ഞാതാന്ധകാരത്താല്‍ വിറുങ്ങലി-
ച്ഛസ്തമിയ്ക്കും അബ്രഹ്മഭൂവിലാറ്റുനോറ്റു
അനാഥനാണെങ്കിലുമെന്തോമനയായ്
ഒരു പിഞ്ചുപൈതല്‍ പിറന്നു വീണു .

മാലാഖമാര്‍വന്നോമനക്കുഞ്ഞിനന്നു
പ്രണവാക്ഷരം കോര്‍ത്തൊരു പേര് നല്‍കി !
സ്തുത്യരതനെന്നോ, പുകള്‍ കൊണ്ടവനോ
വാഴ്ത്തപെട്ടവനോ ? എന്തുമര്‍ത്ഥമാകാം .

അന്നോളമാനാമം കേട്ടതില്ലാ,നാട്ടി –
ലന്നോളമാര്‍ക്കും വിളിച്ചുമില്ല!
പ്രണവാക്ഷരങ്ങള്‍ കൊണ്ടു നെയ്‌തെടുത്ത
അഹമ്മദ്’ എന്നനന്യമാം പേരു നല്‍കി .

അമ്പിളിപ്പിറയായ് നീന്തിത്തുടിച്ചവന്‍
വിണ്ണിലാദിത്യനെപ്പോലുദിച്ചുയര്‍ന്നു .
അന്ധകാരം കീറി മുറിയ്ക്കും ഖഡ്ഗമാ-
യന്തരീക്ഷം തെളിയ്ക്കുന്ന ദീപമായ്

അവനെത്ര പ്രഭയാല്‍ വളര്‍ന്നു വന്നൂ
ഈ വിശ്വമാപ്രഭയില്‍ കുളിച്ചു നിന്നു.
കുലീനനെങ്കിലുമനാഥനാണവന്‍
നിസ്വനാണത്രമേല്‍ നിഷ്‌കളങ്കന്‍

നിരക്ഷരനാണവന്‍, നീതിമാനായവന്‍
വൈരികള്‍ പോലും വിശ്വസിക്കുന്നവന്‍
ആടിനെ മേച്ചു നടന്നിരുന്നന്നവന്‍
ആ മണല്‍ക്കാട്ടിലൂടെയലഞ്ഞിരുന്നു .

ഇല്ലൊരു തണല്‍ മരം തരുപ്പടര്‍പ്പും
അവിടില്ലാ മരതകക്കുന്നുകളും
ഇടയന്റെ പാട്ടുകേട്ടലിഞൊഴുകാന്‍
ഇല്ലങ്ങു പതയും നീര്‍ ചോലകളും .

ഒന്നു നോക്കുകാ കണ്ണീരിന്‍ താഴ്വരയില്‍ –
ഘോരഘോരമാം മാമല മാത്രമല്ലേ ?
പൊരിവെയിലില്‍ വെട്ടിത്തിളച്ചു നില്‍ക്കും
ആ മല കണ്ടാലാരും ഭയന്ന് പോകും!

ആടിനെ മേച്ചു നടന്നിരുന്നങ്ങവന്‍ .
ഒരാലംബമില്ലാതെ അലഞ്ഞിരുന്നു
സൃഷ്ടിതന്‍ തിന്മയില്‍ നൊന്തിരുന്നെന്തിനോ
സ്രഷ്ടാവാരെന്നോര്‍ത്തു വെന്തിരുന്നൂ.

ആ മകനെയണച്ചാശ്വസിപ്പിക്കുവാന്‍
മാതാപിതാക്കള്‍ ജീവിച്ചിരിപ്പതില്ല.
ആ അനാഥബാലനെയൊന്നോതിക്കുവാന്‍
ആചാര്യരാരുമേ മെനക്കെട്ടുമില്ല .

അച്ഛനും അമ്മയും ആത്മീയഗുരുവും
അവന്നൂഴിയാകാശ മരീചികയും
ഒക്കെയും മക്കായായിരുന്നന്നവന്റെ
സര്‍വ്വസ്വമായ് തീര്‍ന്നതാ മക്ക തന്നെ

തേടിത്തളരവേ മാറോടണച്ചതും
ആ കണ്ണീര്‍ തുടച്ചുറക്കുപാട്ടായതും
ആ മണല്‍ക്കാറ്റിന്റെ താളങ്ങളായിരു –
ന്നാ അമ്മ തന്‍ മണ്‍മെത്തയിലായിരുന്നു .

മേല്‍ക്കുമേലെ ചുട്ടു പൊള്ളും വെയില്‍ച്ചൂട്
ഉള്ളിലോ തിരസ്‌ക്കാരമാം മുറിപ്പാട്
കാല്‍ച്ചുവട്ടില്‍ കല്ലു കത്തും കനല്‍ക്കാട്
പൊരുളു തേടുമ്മനസ്സോ നെരിപ്പോട് .

മേഘമവനന്നു കുട ചൂടിക്കൊടുത്തു!
മാമരം തണലായ്ത്തല താഴ്ത്തിക്കൊടുത്തു! ഹിറാമലയവനെത്തന്‍ മാറോടണച്ചു!
മാലാഖ വന്നങ്ങക്ഷരമോതിക്കൊടുത്തു !

‘നീ വായിക്കുക …’,’എനിയ്ക്കറിയില്ലയല്ലോ’
‘നീ വായിക്കുക …’ ‘എനിയ്ക്കറിയില്ലല്ലോ’
‘നീ വായിക്കുക …. ‘കാരുണ്യവാനാകുമേക
സ്രഷ്ടാവിന്‍ പരിശുദ്ധമാം നാമത്തിലിപ്പോള്‍!’

സ്വര്‍ഗ്ഗ സൌഖ്യത്തിനപ്പുറം തെറിച്ചു പോം
നീര്‍ത്തുള്ളിയായ് വെറും നീര്‍ത്തുള്ളിയായ്
നിന്നെപ്പടച്ചതുമവനായിരുന്നു,
ആ അനന്തമാം കാരുണ്യമായിരുന്നു.

ഗര്‍ഭത്തിലട്ട പോലള്ളിപ്പിടിയ്‌ക്കെ നിന്‍
ജീവന്‍ തുടിപ്പിച്ചതവനായിരുന്നു.
നിന്റെ നാവിലക്ഷരമംഗുലീയത്തില്‍ ,
പേന പിടിപ്പിച്ചതവനായിരുന്നു.

നാളെ മണ്‍പുറ്റായ് പ്പൊടിഞ്ഞു നിന്മടക്കം
അവന്റെ മുമ്പില്‍ മാത്രമായിരിക്കും..
അവനെയാരാധിക്കുകന്യദൈവങ്ങളെ
പങ്കു ചേര്‍ക്കായ്ക- നീയുത്‌ബോധനം
ചെയ്യുക..

പുതച്ചു മൂടി യുറങ്ങുന്ന മാനവാ
തീക്കനലക്ഷരം നാവിലേറ്റു കൊള്‍ക
ഭയക്കാതെ നീയിതുദ് ധരിച്ചീടുക
മൂവുലകിനും നീ ദൂതനായ് തീരുക.

ഇടയനാവിലൂടെന്നുമനശ്വര
ദൈവദൂതിന്റെയവതാരമൂഴിയില്‍
മന്ത്രമാണെന്നുമവന്‍ ഭ്രാന്തനാണെന്നും
പരിഹാസമുപരോധം, പലായനം
ധര്‍മ്മാധര്‍മ്മ യുദ്ധം, ധര്‍മ്മ സംസ്ഥാപനം
യുഗങ്ങളിലൂടിക്കഥയ്ക്കാവര്‍ത്തനം !

ഞാനാണവന്നന്ത്യ ദൂതനും ദാസനും
എന്നെ നിങ്ങള്‍ വിശ്വസിച്ചീടണം –
പൊട്ടിച്ചിരിച്ചു -‘പ്രവാചകനാരു നീയോ
ലോകം വെട്ടിത്തിരിഞ്ഞു പിരിഞ്ഞു പോയി .
മാനുഷരെല്ലാരുമേക ദൈവത്തിന്റെ മുന്നില്‍
ഒരുപോലെയാണെന്നുള്ളതാമദൈ്വത മന്ത്രം
പറയവേ പറയവേ ബന്ധങ്ങളറ്റു പോയ്
അടിമകള്‍ പീഡിതര്‍ സഖാക്കളായി.

അവരെക്കല്ലെറിഞ്ഞു, കഴുത്തിലൊട്ട-
കത്തിന്‍കുടല്‍ മാല ചുറ്റിക്കെട്ടി വച്ചു
ചുട്ടമണ്ണിലാണി തറച്ചുകിടത്തി ,
കരിമ്പാറ നെഞ്ചില്‍ കയറ്റിയിറക്കി,

കാരിരുമ്പുള്ളില്‍ ക്രൂരം കുത്തിക്കയറ്റി
ഇരുകുതിരപൂട്ടി വലിച്ചു കീറി,
ഊരു വിലക്കി കുടി നീരും വിലക്കി
മക്കയിലന്നാ ഉരിയാട്ടം വിലക്കി .

പിന്നെ പ്രലോഭനം ചെയ്തു നോക്കീ, അവര്‍
വിലയ്‌ക്കെടുക്കുവാന്‍ ശ്രമിച്ചു നോക്കി.
പൂര്‍വ്വദൈവങ്ങളെത്തള്ളാതിരിയ്ക്കാന്‍
യുവതയ്ക്കു വന്‍ പിഴപറ്റാതിരിയ്ക്കാന്‍

ധനാഗമത്തിന്‍ വഴി മുട്ടാതിരിയ്ക്കാന്‍
ഗോത്ര മഹിമകളുലയാതിരിയ്ക്കാന്‍
രാജാവാകണോ?പുരോഹിതനാകണോ ?
സംസം ജലത്തിന്റെ നായകനാകണോ ?

കണ്ണീരണിഞ്ഞന്ത്യ പ്രവാചകന്‍ ചൊല്ലി:
‘ആ സൂര്യനെ വലംകൈയ്യില്‍ വച്ചുതന്നാല്‍
ചന്ദ്രനെയിടം കൈയ്യിലെടുത്തു തന്നാല്‍
പോലും പിന്തിരിയില്ല; കര്‍മ്മത്തില്‍ നിന്നും ‘

നിവര്‍ന്നു നില്‍ക്കാന്‍ വയറ്റില്‍ കല്ലു കെട്ടി
വെറും ചപ്പില പോലും ചവച്ചിറക്കി
തുപ്പുനീര്‍ മാത്രം കുടിച്ചിറക്കി ,അവന്‍
വേദ വാക്യങ്ങള്‍ വിളിച്ചു ചൊല്ലി .

പന്ത്രണ്ടു കുലങ്ങളുമന്നൊത്തു ചേര്‍ന്നു
പന്ത്രണ്ടു വാളവനെയുമോങ്ങി നിന്നു
അതിന്നുമുന്നിലന്നൊട്ടും പതറാതെ
പൊള്ളുന്ന വഴിയവനേറെക്കടന്നു .

വിശപ്പും വിയര്‍പ്പും ചോരയുമിറ്റിയാ-
പൊരിവെയിലു പോലും വാടിക്കരിഞ്ഞു .
ചിലന്തി വലനെയ്തവനെത്തുണച്ചു!
മാടപ്പിറാവടയിരുന്നൂ മറച്ചു!

അവനന്നു സാക്ഷ്യമായിപ്പൂര്‍ണ്ണ ചന്ദ്രന്‍
ആകാശ മദ്ധ്യത്തില്‍ രണ്ടായിപ്പിളര്‍ന്നു !
മാലാ ഖയൊത്തുവാനമേഘത്തിലേറി
സ്രഷ്ടാവിന്‍ സവിധത്തിലേക്കു പറന്നു !

ആദം തൊട്ടീസാമസീഹിനോളം വരും
ഒരു ലക്ഷം ദൂതരും പ്രവാചകരും
ഏക ദൈവത്തിനെക്കുംബിട്ടു നില്‍ക്കുവാ-
നവന്നുപിന്നിലൊന്നിച്ചണി നിരന്നു .

ആ വിരല്‍ ചൂണ്ടിയപ്പോള്‍ കാബയ്ക്കുള്ളിലെ
വിഗ്രഹങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു വീണു .
വര്‍ണ്ണവും ജാതിയും ഗോത്ര മഹിമയും
അവനക്കാല്‍ക്കീഴില്‍ ചവിട്ടിയരച്ചു .

സീസറിന്‍ കിസ്രതന്‍ സിംഹാസനങ്ങളാ
ഇടയന്റെ മുന്നില്‍ തകര്‍ന്നടിഞ്ഞു.
ഒട്ടകം മേച്ചു നടക്കുമിടയന്റെ
ചൊല്‍പ്പടി ലോകം തിരിയാന്‍ തുടങ്ങി.

പുരോഹിതര്‍ പ ണ്ടെന്നോ പൂട്ടിവച്ച
സവര്‍ണ്ണര്‍ക്കു മാത്രമാണെന്നോതിവച്ച
കാബാ കവാടം മാനുഷ്യകത്തിനായി
ദൈവദൂതന്റെ കൈകള്‍ തുറന്നു തന്നു .

ആ ആദിമ ഗേഹത്തിന്‍ ചുമരിലൂടെ
ആദിമഹാ സംസ്‌കൃതിതന്നുച്ചിമേലെ
അന്ത്യദൂതന്റെ ചുമലില്‍ ചവിട്ടി
അതാ -ഒരെത്യോപ്യനാമടിമ നോക്കൂ
എത്ര നിര്‍ഭയനായിക്കയറിടുന്നൂ
കഅബയ്ക്കു മുകളില്‍ നിന്നിടുന്നു

അവിടെ നിന്നുച്ചത്തില്‍ വിളിച്ചിടുന്നു
അദ്വിതീയബാങ്കൊലിയുയര്‍ത്തിടുന്നു
ഏവരുമതു കേട്ടോടിക്കൂടിയപ്പോള്‍
അദൈ്വതം അറിയാതറിഞ്ഞുപോയി !

അടിമയുമുടമയും ഭിന്നരല്ല!
അരചനും ഭ്രുത്യനും വിഭിന്നമല്ല !
ദൈവത്തിന്‍ മുന്നിലെല്ലാരുമൊന്നു തന്നെ !
എല്ലാരുമൊന്നു പോല്‍ വെറും മണ്ണുതന്നെ !

ഇതല്ലാത്തോരദൈ്വത സത്യമുണ്ടോ?
ഇതല്ലാത്തോരദൈ്വത മന്ത്രമുണ്ടോ?

അന്‍പോലുമിപ്പൊരുളെന്നുമോര്‍ത്തിരിയ്ക്കാന്‍
തോളോടു തോള്‍ ചേര്‍ന്നെപ്പൊഴുമൊത്തു കൂടാന്‍
ദിനമഞ്ചു നേരം ബാങ്കുയര്‍ന്നു കേട്ടാ –
ഐക്യത്തില്‍ മക്കയിലവരൊത്തു ചേര്‍ന്നു.

രക്തം പൊടിയാതവനെന്നേയ്ക്കുമായി
മക്കയെ വിജയിക്കുകയായിരുന്നു!
അതു കാലങ്ങളായ് കാത്തു കാത്തു നിന്ന
മക്കയുടെ വിജയവുമായിരുന്നു !

മക്കയല്ലാ മധ്യ ഭൂഖണ്ഡമൊന്നുപോല്‍
ഏകദൈവ ദര്‍ശനം തിരിച്ചറിഞ്ഞു !
ആ ദൈവദൂതനെ അവരടുത്തറിഞ്ഞു
ആ മധ്യലോകമാകെത്തരിച്ചു നിന്നു!

മാതാപിതാക്കളെക്കാള്‍ , തന്നെക്കാളുമേറെ
മക്കളെക്കാള്‍ ,സ്വത്തുക്കളെക്കാളുമേറെ
സുഖത്തെക്കാള്‍ ജീവിതത്തെക്കാളുമൊക്കെ
അവരന്ത്യ ദൂതനെ സ്‌നേഹിച്ചു പോയ്!.

കൊട്ടാരമില്ലാത്ത മഹാരാജാവവന്‍
സിംഹാസനത്തിലിരിയ്ക്കാത്തവന്‍
പട്ടുടയാടയണിയാത്തവന്‍ ,ഓല –
പ്പായയില്‍ മണ്ണിലുറങ്ങിടുന്നോന്‍.. .

പ്രജകളെ സമൃദ്ധരായ് ത്തീര്‍ത്തിടുമ്പോള്‍
അരവയറു പോലും നിറച്ചിടാത്തോന്‍
സമ്പാദ്യമായോരൊറ്റ ദിനാറു പോലും
കരുതാതെ രാജ്യങ്ങള്‍ നയിച്ചിരുന്നോന്‍!

വാഴ്ത്തിയും വരച്ചും തന്നെയെങ്ങാന്‍,ദൈവ
മാക്കരുതെന്നു ശഠിച്ചിരുന്നോന്‍..
പറഞ്ഞതേയില്ലൊരു വാക്കു പോലും
പറയാന്‍ ദൈവം പറഞ്ഞിടാതെ .

ദൈവം തെരഞ്ഞെടുത്തതാണവനെ
ദൈവപ്രതിനിധിയായിരിയ്ക്കാന്‍
കലികാലഖഡ്ഗിയായിരിയ്ക്കാന്‍
മര്‍ത്ത്യര്‍ക്കു മാതൃകയായിരിക്കാന്‍!

പിന്നെ കാലമെത്ര കിതച്ചു പോയി
കാലചക്രവും തിരിച്ച് പോയി
വീണ്ടുമാ വാളുകള്‍ മൂര്‍ച്ച കൂട്ടി
നബിയെ തിരഞ്ഞു നടന്നിടുന്നു

മാരീചരെങ്ങോ വേഷം പകര്‍ന്നിടുന്നു
പൂതനാഗൃഹങ്ങളൊരുങ്ങിടുന്നൂ.
വെണ്ണ കട്ടെന്നും ചേലകട്ടെന്നും,നുണ-
ക്കഥകളാരോ മെനഞ്ഞിടുമ്പോള്‍

കണ്ണീരാലുള്ളം കലങ്ങിടുന്നൂ,തല
മണ്ണോളമിന്ന് താണിടുമ്പോല്‍
ഒരു മണല്‍കാറ്റെന്റെ തോളിലപ്പോള്‍
തലോടിമെല്ലെ കടന്നു പോയി

രൂപമെന്തെന്നറിഞ്ഞിടാത്ത പ്രിയ
ദൂതന്റെ വിരലുകളായിരുന്നോ!
രൂപത്തെ ആരും നമിച്ചിടാത്ത, തിരു
ദൂതന്റെ സ്‌നേഹവുമായിരുന്നോ!

Share this:

  • Twitter
  • Facebook

Related Posts

Photo by Jacqueline Munguía on Unsplash
Creative

കറുപ്പില്‍ തെളിഞ്ഞ വെളുപ്പ്

December 26, 2022
Photo by Hunt Han on Unsplash
Creative

ചേര്‍ത്തുവെച്ച ഹൃദയങ്ങള്‍

December 20, 2022
Photo by mana5280 on Unsplash
Creative

കറുപ്പ്

December 12, 2022
പുരനിറഞ്ഞവൾ
Creative

പുരനിറഞ്ഞവൾ

December 9, 2022
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×