കോഴിക്കോടെത്തിയ ടിപ്പുസുൽത്താൻ സാമൂതിരി രാജാവിലൂടെ യമനിൽ നിന്നു കോഴിക്കോടു വന്ന പണ്ഡിതനെ പറ്റി കേൾക്കുകയും അദ്ദേഹത്തെ കാണാൻ പുറപ്പെടുകയും ചെയ്തു. സൈനികവേഷത്തിൽ മഹാൻ്റെ വീട്ടിലെത്തിയ കുറച്ചാളുകളിൽ നിന്ന് ഒരാളെ മാത്രം ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുന്നതു കണ്ട ജനങ്ങൾ ആശയക്കുഴപ്പത്തിലായി. പിന്നീടാണതു ടിപ്പുവായിരുന്നുവെന്നു മനസ്സിലായത്.
ടിപ്പുവിനു സാമൂതിരി പരിചയപ്പെടുത്തിയ പ്രസ്തുത പണ്ഡിതനായിരുന്നു കുറ്റിച്ചിറ തങ്ങളെന്നറിയപ്പെടുന്ന സയ്യിദ് ജിഫ്രി തങ്ങൾ.
ശൈഖ് മുഹമ്മദ് ജിഫ്രിയുടെ മകനായി ഹിജ്റ 1139 യമനിലെ തരിമിലെ അൽഹാവിയെന്ന ഗ്രാമത്തിലായിരുന്നു മഹാൻ്റെ ജനനം. ചെറുപ്പത്തിൽ പിതാവു മരണപ്പെട്ടതിനാൽ ജ്യേഷ്ഠസഹോദരനാണ് മതവും മറ്റും പഠിപ്പിച്ചത്. ഖുർആൻ, ഹദീസ്, കർമശാസ്ത്രം, ആധ്യാത്മിക ശാസ്ത്രം, അറബിഭാഷാ സാഹിത്യം, എന്നിവയിൽ കുട്ടിക്കാലത്തു തന്നെ നൈപുണ്യം നേടി. ചെറുപ്രായത്തിൽ തന്നെ അറിവുതേടി വിവിധ ദേശങ്ങൾ ചുറ്റിക്കറങ്ങിയ മഹാൻ ഇരുപതാം വയസ്സിൽ തന്നെ അറിയപ്പെട്ട പണ്ഡിതനായി വളർന്നു.
ഇതിനിടയിലൊരു ദിവസം ശൈഖ് ജിഫ്രി അടക്കം നാലുപേർ മദീനയിൽ ചെന്നു. നബി(സ്വ) നിർദേശിക്കുന്ന സ്ഥലത്ത് പ്രബോധനത്തിനു പോകലായിരുന്നു ലക്ഷ്യം. അങ്ങനെയാണു ബറാമി കുടുംബത്തിലെ ആദ്യകണ്ണിയായ ശൈഖ് അലിബാറാമിയും സയ്യിദ് ജിഫ്രി തങ്ങളും മലബാറിലെത്തുന്നത്. ഹിജ്റ 1159 കോഴിക്കോട് പന്തലായനി തുറമുഖത്ത് കപ്പലിറങ്ങിയ മഹാനവർകളെ മാനവിക്രമനെന്ന പേരുള്ള സാമൂതിരി രാജാവും കൂട്ടരും ഊഷ്മളമായി സ്വീകരിക്കുകയും അവിടെ സ്ഥിരതാമസമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ചെലവിനായി കല്ലായി- ആനമാട് ഒരു വലിയ തെങ്ങിൻതോട്ടവും താമസിക്കാൻ കുറ്റിച്ചിറ മാളിയേക്കൽ തറവാടും വിട്ടുകൊടുത്തു. രാജാവ് കാളിയെപ്പോലെ ജിഫ്രി തങ്ങളെയും എല്ലാ നികുതിയിൽ നിന്നും ഒഴിവാക്കി.
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളം പഠിക്കുകയും മലബാറിലെ ആത്മീയ നായകനായി അറിയപ്പെടുകയും ചെയ്തു. മലബാറിലെ ഇസ്ലാമിക പ്രവർത്തനവുമായി കഴിഞ്ഞുകൂടിയ സയ്യിദ് മുഹമ്മദ് ഹാമിദുമായി മഹാൻ ആത്മീയബന്ധം സ്ഥാപിച്ചു. ഇരുവരും നാടുനീളെ സഞ്ചരിക്കുകയും പ്രബോധനം നടത്തുകയും ചെയ്തു. ഇതു കാരണമായി നിരവധി ആളുകൾ ഇസ്ലാമിലേക്കു കടന്നുവന്നു.
ഹിജ്റ 1159 കോഴിക്കോട് പന്തലായനി തുറമുഖത്ത് കപ്പലിറങ്ങിയ മഹാനവർകളെ മാനവിക്രമനെന്ന പേരുള്ള സാമൂതിരി രാജാവും കൂട്ടരും ഊഷ്മളമായി സ്വീകരിക്കുകയും അവിടെ സ്ഥിരതാമസമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഖാദിരിയാ സൂഫിസരണിയാണു മഹാനർ സ്വീകരിച്ചത്. സയ്യിദ് ഹാമിദ്, സയ്യിദ് ജലാലുദ്ദീൻ മുഹമ്മദ് അൽ ബഹ്തി യമനിലെ പണ്ഡിതൻ ഹബീബുൽ ഹസൻ ഇബ്നു ഹദ്ദാദ് തുടങ്ങിയവർ മഹാന്റെ ഗുരുനാഥന്മാരാണ്. കൻസുൽ ബഹറൈൻ പോലെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. ഖാളി മുഹിയുദ്ദീൻ, ശൈഖ് അലി ബറാമി, മദീനക്കാരൻ ശരീഫ് ബിൻ അബ്ദുല്ല, അബ്ദുൽ ഖാദിർ ബിൻ ഉമ്മർ ലബ്ബ. മമ്പുറം തങ്ങൾ, ഉമർ ഖാളിയുടെ പിതാവ് കാളിയാരകത്ത് അലി മുസ്ലിയാർ തുടങ്ങിയവർ മഹാന്റെ ശിഷ്യന്മാരാണ്.
നിസ്കാരത്തിൽ ഗുരു ഹസനുബിനു ഹദ്ദാദ് ശിരസ്സു വെക്കുന്ന ഭാഗം മുസല്ലയിൽ നിന്നു വെട്ടി ഗുരുവിൻ്റെ ഓർമയ്ക്കായി തന്റെ മുസല്ലയിൽ വെച്ചാണു സയ്യിദ് ജിഫ്രി തങ്ങൾ നിസ്കരിച്ചത്. ഹിജ്റ 1222 ദുൽഖഅദ് അഥവാ, ക്രിസ്തുവർഷം 1888 ജനുവരി 7ന് മഹാനവർകൾ ഈ ലോകത്തോട് വിട പറഞ്ഞു. ഏകദേശം 83 വയസ്സായിരുന്നു പ്രായം. മഹാനവർകൾ കൈകൊണ്ട് എഴുതിയ ഖുർആനും മറ്റും ഇന്നും ജിഫ്രി ഹൗസിൽ സൂക്ഷിച്ചിട്ടുണ്ട്. അല്ലാഹു മഹാനരുടെ മദദ് നൽകി അനുഗ്രഹിക്കട്ടെ.


