“ആർ യു അപ്പ്…? ”
ഉമ്മിയുടെ ഫോൺ ഹാങ് ചെയ്തപ്പോഴാണ് ‘ഉണർന്നിരിപ്പുണ്ടോ’ എന്ന് ചോദിച്ചു കൊണ്ട് മെസേജ് ബാറിൽ സിയന്നയുടെ നമ്പറിൽ നിന്നൊരു നോട്ടിഫിക്കേഷന്‍ വന്നുകിടക്കുന്നത് ശ്രദ്ധിച്ചത്.
“യെസ് ഐആം” റസാൻ റിപ്ലെ ചെയ്തു.
“ഡിഡ് യു ഗെറ്റ് സെലക്റ്റാഡ്… !!!?” ഒരുപാട് ആശ്ചര്യ ചിഹ്നങ്ങളുടെ അകമ്പടിയോടെയാണ് ക്രൂവിലേക്ക് സെലക്റ്റഡ് ആണോയെന്നവൾ ചോദിച്ചത്.
“യെസ് ഐ ഡു, അൽ ഹംദുലില്ലാഹ് , എൻഡ് യു….?” മറുപടി പറഞ്ഞതിനു ശേഷം തിരിച്ചു ചോദിച്ചു.
“താങ്ക് ഗോഡ്, ഐ വാസ് പ്രേയിങ് ഫോർ അസ് ടു ഗെറ്റ് സെലക്റ്റഡ് അൻഡ് ഹിയർ വി ആർ… ” മഞ്ഞ സ്മൈലിയിൽ ചുകന്ന ഹൃദയത്തിന്റെ ചിഹ്നമുള്ള ഇമോജിചേർത്ത് രണ്ടുപേർക്കും സെലക്ഷൻ ലഭിച്ചതിൽ അവൾ ദൈവത്തിന് നന്ദി പറഞ്ഞു.
” ഓകെ ദെൻ, സീ യു ഇൻ ദ മോണിങ് ബൈ… ” അവസാനം അയച്ച ടെക്സ്റ്റ് വായിച്ചപ്പോൾ അമേരിക്കന്‍ ഇംഗ്ലീഷിൽ ധൃതിയിട്ടു പറയുന്ന അവളുടെ ശബ്ദം അവന്റെ മനസ്സില്‍ തെളിഞ്ഞു .
**
സിയന്ന ഡിക്രൂസ്,
കാലിഫോർണിയയിലാണ് ജനനമെങ്കിലും അമേരിക്കൻ ഇന്ത്യൻ ദമ്പതികളാണ് മാതാപിതാക്കൾ . ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ അമേരിക്കയിലേക്ക് കുടിയേറിയ കോട്ടയക്കാരൻ അച്ചായൻ പ്ലാതോട്ടത്തിൽ ഡിക്രൂസിന്റെയും പൊന്നേംകുരിഷ് റോസമ്മയുടെയും ഒറ്റമകളാണ്. എന്നുകരുതി മലയാളം അവൾക്ക് വയങ്ങുമെന്ന് തെറ്റിദ്ധരിക്കരുത്. വളരെ സാവധാനത്തിൽ പറഞ്ഞാൽ പറഞ്ഞതിന്റെ ഉദ്ദേശ്യം പിടികിട്ടുമെങ്കിലും തിരിച്ചൊരു വാക്ക് മലയാളത്തിൽ മൊഴിയണമെങ്കിൽ അവൾക്ക് ഭഗീരഥ പ്രയത്നം തന്നെ വേണം.
അമേരിക്കന്‍ ബഹിരാകാശ ഏജൻസിയായ നാസയുടെ പ്രതിനിധികളിലൊരാളായിട്ടാണ് സിയന്ന ഇ എസ് എയില്‍ എത്തിയത്. മിഷനിലേക്ക് സ്ക്രീനിങ്ങിന് വേണ്ടി ആദ്യഘട്ടത്തില്‍ സെലക്ട് ചെയ്യപ്പെട്ടത് എട്ടുപേരായിരുന്നു. ഇ എസ് എയില്‍ നിന്നും നാലുപേരും നാസയില്‍ നിന്നും നാലുപേരും. ഇവരിൽ സ്ത്രീ- പുരുഷ അനുപാദവും നാലും നാലുമായിരുന്നു. എന്നാല്‍ ഈ എട്ടുപേരിൽ നിന്നും മുഴുവൻ ടെസ്റ്റുകളും ടാസ്കുകളും കഴിഞ്ഞ് അവസാനം സ്ക്രീൻ ചെയ്തു ഫൈനൽ ക്രൂവിലേക്ക് സെലക്ട് ചെയ്യപ്പെടുക രണ്ടു പേര്‍ മാത്രമായിരിക്കും. അഥവാ ഈ മിഷന്റെ പൂർത്തീകരണത്തിന് വേണ്ടി നിയോഗം ലഭിക്കുന്നത് ആ രണ്ടു പേർക്കാണ്…!
രണ്ടു വർഷം മുമ്പാണ് നാസയുടെ മിഷൻ ക്രൂവിനൊപ്പം സിയന്ന ഇ എസ് എയിലെത്തുന്നത്. മിഷന് പുറപ്പെടുന്നതിനു മുമ്പ് രണ്ടു വർഷത്തിൽ കുറയാത്ത കഠിന പരിശീലനം ആവശ്യമായിരുന്നു . മിഷൻ വിജയകരമായി പൂർത്തീകരിക്കാൻ അതിനുതകുന്ന തരത്തിൽ ശരീരത്തെ വഴക്കി എടുക്കേണ്ടതുണ്ട്. അതിനാവശ്യമായ ബോഡി ഫിറ്റ്നസ് ട്രൈനിങും ഡെയറ്റിങും വേണം.
യാത്രയിൽ മൈക്രോഗ്രാവിറ്റി(ഗുരുത്വാകര്‍ഷണം തീരെ കുറഞ്ഞ) പ്രതലങ്ങളിലൂടെ ശരീരത്തിന് സഞ്ചരിക്കേണ്ടി വരും. അതുകൊണ്ടു തന്നെ ഇത്തരം സന്ദർങ്ങളിൽ ശരീരത്തിന് ഭാരമുണ്ടാവില്ല. മറ്റൊരു തരത്തിൽ പറഞ്ഞാല്‍ എല്ലുകളുടെ സപ്പോർട്ട് ഇല്ലാതെ തന്നെ ശരീരത്തിന് അതിജീവിക്കാൻ സാധിക്കുന്ന സ്ഥലമാണ് ഗുരുത്വാകര്‍ഷണമില്ലാത്ത മൈക്രോഗ്രാവിറ്റി പ്രതലങ്ങൾ. അതിന് ശരീരത്തെ പ്രത്യേക പഥ്യത്തിലൂടെ പരീക്ഷിക്കണം. ചുരുങ്ങിയത് 4000 മണിക്കൂർ സമയമെങ്കിലും ആർട്ടിഫിഷലായി തയ്യാറാക്കിയ ഇത്തരം മൈക്രോഗ്രാവിറ്റി ഷിപ്പിൽ പരിശീലനം നടത്തണം. ശരീരത്തിലെ എല്ലുകൾ ഉപയോഗിക്കാതിരിക്കുമ്പോൾ അവയ്ക്ക് തകരാറ് സംഭവിക്കാതിരിക്കാന്‍ കൂടെ ഈ പരിശീലനം സഹായകമാവും.
യാത്രാസമയത്ത് ധരിക്കാനുള്ള പ്രത്യേക തരം ഗറില്ലാ സ്യൂട്ട് ശരീരവുമായി വഴങ്ങണം. ഈ സ്യൂട്ട് നാസയിലേയും ഇ എസ് എ യിലെയും ശാസ്ത്രജ്ഞരുടെ പത്തുവർഷത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമാണ്. സെൻസുകൾ കൃത്യമായി ഉപയോഗിക്കാൻ സാധിക്കുന്ന റോബോട്ടിക്ക് സംവിധാനത്തിലാണ് ഈ സ്യൂട്ടുകളുടെ നിർമിതി. സ്യൂട്ടുമായി ബന്ധപ്പെട്ട മുഴുവൻ പരിശീലനങ്ങളും കഴിഞ്ഞിട്ടില്ല. സ്യൂട്ടിന്റെ പൂർണ്ണമായ പ്രവർത്തന രീതിയും ഫീച്ചറുകളും ഫൈനൽ ക്രൂവിന് മാത്രമേ നൽകുകയുള്ളൂ.
നാസയുടെ തന്നെ സ്പേസ് ട്രൈനിങ് സെന്ററായ ജോൺസൺ സ്പേസ് സെന്ററിന്റെ സഹകരണത്തോടെയാണ് ട്രൈനിങ് ബൂട്ട് ക്യാമ്പുകൾ നടക്കുന്നത് . 1959 ൽ ആദ്യമായി ഒരു അമേരിക്കൻ ആസ്ട്രോണറ്റിന് പരിശീലനം നൽകി തുടങ്ങിയത് മുതൽ ഈ സമയം വരെ ഏകദേശം ഒരു നൂറ്റാണ്ട് കാലത്തോളം ലോകത്തെ അതിശയിപ്പിക്കുന്ന പരിശീലന കളരിയൊരുക്കിയ പാരമ്പര്യമുണ്ട് ജോൺസൺ സ്പേസ് സെന്ററിന്.
സൂചിപ്പിച്ചതു പോലെ രണ്ടു വർഷം നീണ്ടു നില്‍ക്കുന്ന കഠിന പരിശീലന യത്നത്തിനുള്ള പാഠശാലയാണ് ഇത്തരം ബൂട്ട് ക്യാമ്പുകൾ. കൂടാതെ സ്കൂൾ ക്ലാസ് മുറികളെ ഓർമിപ്പിക്കും വിധത്തിൽ എർത്ത് സയൻസ്, മീറ്ററോളജി, സ്പേസ് സയന്‍സ്, എഞ്ചിനിയറിങ് തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. അതിനോടൊപ്പം തന്നെ കരയിലും കടലിലും കാറ്റിനേയും വേഗത്തേയും അതിജീവിക്കാനുള്ള പരിശീലനം, എയർ ക്രാഫ്റ്റ്, സ്കൂബ ഡൈവിങ് തുടങ്ങി യാത്രക്കാവശ്യമായ ‘ഉപ്പു മുതൽ കർപൂരം വരേയുള്ള’ മുഴുവൻ കാര്യങ്ങളിലും കൃത്യമായ അവബോധവും പ്രവർത്തന പരിശീലനവും നൽകും.
പൈലറ്റ്, മിഷൻ സ്പെഷലിസ്റ്റ് എന്നിങ്ങനെ രണ്ടു കാറ്റഗറിയിലേക്കുള്ളവരെയാണ് പ്രധാനമായും ഈ യാത്രയിൽ പരിശീലിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഈ മിഷന്റെ ഫൈനൽ ക്രൂവിലേക്ക് സെലക്ട് ചെയ്യപ്പെടുന്ന രണ്ടു പേരെ മാറ്റി നിർത്തിയാൽ ബാക്കിയുള്ളവരെ ഈ യാത്രയുടെ എക്സ്റ്റേണൽ കണ്ട്രോളിനാവശ്യമായ പൈലറ്റ് പരിശീലനമാണ് നൽകുക.
*
‘സിയന്നയാണ് തന്റെ കൂടെ യാത്ര ചെയ്യുന്നത്. രണ്ടു മലയാളികള്‍….! ‘ റസാന്റെ മനസ്സില്‍ അഭിമാനത്തിന്റെ മലയാളി സ്വത്വബോധമുദിച്ചു.
അവൻ സിയന്നയെ കുറിച്ചാലോചിച്ചു. അവൾക്ക് തന്നോട് പ്രത്യേകമായ എന്തോ താത്പര്യമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണമല്ലോ തനിക്കും സെലക്ഷൻ ലഭിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോൾ അവൾ ആത്മാർത്ഥമായി ദൈവത്തെ സ്തുതിച്ചതും. ഉറക്കമിളച്ച് ഈ കൊച്ചുവെളുപ്പാൻ കാലത്ത് തനിക്ക് മെസ്സേജ് ചെയ്തതും.
ഏതായാലും അവൾ തലമുറ കൊണ്ട് മാത്രമേ മലയാളിയാണെന്ന് പറയാനൊക്കൂ. ഇന്ത്യൻസ് എന്ന് കേൾക്കുന്നതേ അവൾക്ക് വെറുപ്പായിരുന്നു, പ്രത്യേകിച്ച് കേരളക്കാരെ.
അതിനു കാരണമുണ്ട്. അഞ്ചാറു വർഷങ്ങൾക്ക് മുമ്പ് അപ്പാപ്പൻ പ്ലാതോട്ടത്തിൽ സേവ്യർ മരിച്ചത് അവളുടെ വെക്കേഷൻ സമയത്തായിരുന്നു. അപ്പയും മമ്മയും അപ്പാപ്പന്റെ ശവമടക്കിന് പോവാൻ തീരുമാനിച്ചപ്പോൾ അവർ അവളേയും നിർബന്ധിച്ചു. പലതും പറഞ്ഞ് ഒഴിയാൻ ശ്രമിച്ചെങ്കിലും നാട്ടിൽ നിന്നും അമ്മച്ഛി വിളിച്ചു നിലവിളിയിട്ടു കൊണ്ട് അപ്പനോട് പറഞ്ഞു :
‘അപ്പാപ്പനേതായാലും കൊച്ചുമോളെ കാണിക്കാതെ ഉടയതമ്പ്രാൻ മേളിലോട്ടെടുത്തു. ഈ ത്രേസ്യമ്മായെക്കൂടി അങ്ങനെ കുരിശേൽ കേറ്റല്ലേടാ.. കണ്ണുപൂട്ടുന്നതിന് മുമ്പ് ഞാനെന്റെ കൊച്ചുമോളെയൊന്ന് കാണട്ടേടാ. നീ അപ്പാപ്പന്റെ ശവമടക്കിന് വരുവാണേൽ അവളേം കൂട്ടിയിട്ട് വന്നാ.. മതി…”
അങ്ങനെ സിയന്നയുടെ ഒഴിഞ്ഞു മാറാനുള്ള കാരണങ്ങളെല്ലാം കാറ്റിൽ പറത്തി അവർ നാട്ടിലേക്ക് തിരിച്ചു.
( തുടരും….) ©️
✍️ Rilwan Aboobaker Adany
919567879684 (Wtsap Me)
വായനക്കാര്‍ ഈ സ്വലാത്ത് ഒരു തവണയെങ്കിലും ചൊല്ലാന്‍ മറക്കല്ലേ.
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ والنَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
(നിരവധി പ്രത്യേകതകളുള്ള സ്വലാത്തായ സ്വലാത്തുൽ ഫാതിഹാണിത്)
Notice:
(ഈ കഥ പ്രസിദ്ധീകരിക്കാനുള്ള അനുമതി urava.net സൈറ്റിനു മാത്രമാണ്. ഇതില്‍ നിന്നും കോപ്പി ചെയത് കഥ മറ്റു പ്ലാറ്റ്ഫാമിലേക്ക് ഷെയര്‍ ചെയ്യുന്നത് നിയമ വിരുദ്ധമാണ്)