പതിനേഴ് വര്‍ഷം മുമ്പ് നട്ടെലിന് ഒരു സര്‍ജറി നടത്തിയതു മൂലം സ്‌പൈനല്‍ കോര്‍ഡ്‌ന് ക്ഷതം സംഭവിക്കുകയും വീല്‍ ചെയര്‍ സസഞ്ചാരിയാവുകയും ചെയ്തതാണ് ഞാന്‍. വീട്ടിലെ രണ്ടാമനാണ്. ജ്യേഷ്ഠ സഹോദരന്‍ കുടുംബത്തോടൊപ്പം മുംബൈയില്‍. അനുജത്തി കൊച്ചിയില്‍ ഒപ്റ്റമെട്രിസ്‌റ് ആയി ജോലി നോക്കുന്നു. എന്റെ ഒപ്പം എല്ലാ പിന്തുണയുമായി അച്ഛനും അമ്മയും, ബന്ധുക്കളും, സുഹൃത്തുക്കളുമുണ്ട്. പ്രത്യേകിച്ചു സ്‌നേഹതീരം – ബാക്ക് to ലൈഫിലെ അജയ് സര്‍ (ഞാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വരാന്‍ ഒരു കാരണം സര്‍ ആണ്.), ബാബു ശരീഫ് മാഷ്, കെ.പി.റമീസ് & സ്‌നേഹതീരത്തിലെ ബാക്കി എല്ലാ സുഹൃത്തുക്കളും. പല വിധ ചികിത്സകളാല്‍ , 3 വര്‍ഷക്കാലം പഠനം തുടരാന്‍ സാധിച്ചില്ല. അതു കഴിഞ്ഞു എസ്.എസ്.എല്‍.സി യും പ്ലസ് ടൂവും ബി. കോമും പ്രൈവറ്റ് ആയി പഠിച്ചു. അടുത്തുള്ള ട്യൂട്ടോറിയലുള്ള ടീച്ചര്‍മാരുടെ സഹായതോടെയും സ്വയം പഠനം(self study) കൊണ്ടു ഡിഗ്രി പൂര്‍ത്തിയാക്കി. പിനീട് സി.എ (ഇന്ററും) സി.എസ്. എക്‌സിക്യൂട്ടീവ് പ്രോഗ്രാമും സെല്ഫ് സ്റ്റഡി കൊണ്ടു പഠിക്കാന്‍ സാധിച്ചു.
ഇന്റര്‍നെറ്റ് ന്റെ ഉപയോഗവും ബ്രോഡ്ബാന്‍ഡ്‌ന്റെ കടന്നു വരുവും കൊണ്ടു ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി. അതിനെ തുടര്‍ന്ന് ‘ദി സ്‌പൈനല്‍ ഫൗണ്ടേഷന്‍’ന്റെ കേരള കോര്‍ഡിനേറ്ററും ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്‌സ് ഫെഡറേഷന്‍ ഉപ-സ്ഥാപകരിലൊരാളുമായി. സ്‌പൈനല്‍ കോര്‍ഡ് ഇഞ്ചുറിയെ കുറിച്ചു സമൂഹത്തിലുള്ള വളരെ പരിമിതമായ അറിവാണ്, സ്‌പൈനല്‍ കോഡ് ഇന്‍ജുറി ബോധവല്‍ക്കര്‍ണ്ണത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞു അതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കാരണമായത്. AKWRF തുടങ്ങാനും അതില്‍ പ്രവര്‍ത്തിക്കാനുമുള്ള പ്രധാന ഉദ്ദേശ്യം ഭിന്നശേഷിക്കാരുടെ വിശിഷ്യാ വീല്‍ ചെയര്‍ അംഗപരിമതരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളാന്‍ ഒരു സംസ്ഥാന തല സംഘടനയുടെ അഭാവവും അതിന്റെ പ്രസക്തി തിരച്ചറിഞ്ഞതുംകൊണ്ടു കൂടിയാണ്. രണ്ടു ലക്ഷ്യങ്ങളും നിറവേറ്റാന്‍ നവ മാധ്യമങ്ങളായ whatsapp & ഫേസ്ബുക്കാണ് ഉപയോഗിക്കുന്നത്.
രണ്ടു ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാന്‍ നല്ലവരായ സുമനസുകളുടെ സഹകരണവും സജീവ പങ്കാളിത്തം കൊണ്ടു കൂടിയേ കഴിയൂ. അതില്‍ മഅ്ദിന്‍ ഞങ്ങളോടൊപ്പം തുടക്കം മുതലേ ഉണ്ട്…..
AKWRF ന്റെ ചരിത്രം രചിച്ച ഡിസംബര്‍ 3 കേരളത്തിലെ 14 ജില്ലാ കലക്ടര്‍മാര്‍ക്ക് ഒരുമിച്ചു കൊടുത്ത നിവേദന സമര്‍പ്പണ റാലിയുടെ മലപ്പുറം കളക്ടറേറ്റ് റാലിക്കു പൂര്‍ണ്ണ പിന്തുണ നല്‍കിയത് മഅ്ദിനിലെ ആദരണീനായ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ ആയിരുന്നു. ആ സ്‌നേഹവും സന്തോഷവും ഈ അവസരത്തില്‍ ഓര്‍മിക്കുന്നു. മഅ്ദിന്റെ എല്ലാ പിന്തുണയും ഭാവിയിലുമുണ്ടാവും എന്ന പ്രതീക്ഷയോടെ…
അനൗദ്യോഗിക കണക്കുകളനുസരിച്ച് ഇന്ത്യയിലെ വികലാംഗരുടെ എണ്ണം 7 കോടിയിലധികമാണ്. യഥാര്‍ത്ഥത്തില്‍ അതിലും കൂടാനേ സാധ്യതയുള്ളൂ. പഠനങ്ങള്‍ പ്രകാരം അവരില്‍ 90 ശതമാനം പേരും വിദ്യാഭ്യാസം ലഭിക്കാത്തവരും 80 ശതമാനം പേരും തൊഴില്‍ ഇല്ലാത്തവരുമാണ്. അതുകൊണ്ടു തന്നെ ഇവരില്‍ ഭൂരിപക്ഷവും ഉപജീവനത്തിനും മറ്റു ദൈനംദിന ചിലവുകള്‍ക്കും കുടുംബത്തെയോ മറ്റുള്ളവരേയോ ആശ്രയിക്കുന്നവരാണ്. കേരളത്തിലെ വികലാംഗരുടെ അവസ്ഥയും രാജ്യത്തിന്റെ പൊതുസ്ഥിതിയില്‍ നിന്നും ഒട്ടും മെച്ചമല്ല.
സ്വാതന്ത്ര്യാനന്തരം സമസ്ത മേഖലകളിലും വലിയ പുരോഗതി നേടിയ കേരളം സാമൂഹ്യ നീതിയുടെ ലോകം അറിയുന്ന വികസന മാതൃകയാണെങ്കിലും വികലാംര്‍ ഇവിടെ ഇന്നും ഏറ്റവും പാര്‍ശ്വവത്കൃതരായ വിഭാഗമാണ്. വികലാംഗരുടെ പൊതുവിലുള്ള സ്ഥിതി ഇതാണെങ്കില്‍ അപകടങ്ങളും രോഗങ്ങളും മൂലം ജീവിതം വീല്‍ചെയറുകളില്‍ ഒതുങ്ങിപ്പോയവരുടേയും ശയ്യാവലംബികളായവരുടേയും സ്ഥിതി അതിലും എത്രയോ മോശമായിരിക്കും എന്ന് ഊഹിക്കാവന്നതേയുള്ളൂ.
നാട് ഏറെ മുന്നേറിയിട്ടും അതിന്റെ നേട്ടങ്ങള്‍ കാര്യമായി എത്തിച്ചേരാത്ത ഒരു വിഭാഗമാണ് ശരീരം തളര്‍ന്നു കട്ടിലുകളിലും വീല്‍ചെയറുകളിലും തളയ്ക്കപ്പെട്ടവര്‍. ഇത്തരക്കാരുടെ കൃത്യമായ കണക്ക് എവിടേയും ലഭ്യമല്ല. ഒരു കണക്കെടുക്കാന്‍ സാധിച്ചാല്‍ അവരുടെ എണ്ണം നാം വിചാരിക്കുന്നതിനേക്കാള്‍ വളരെയധികമായിരിക്കും. പക്ഷേ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിഞ്ഞു കൂടുന്നതിനാല്‍ അവര്‍ സമൂഹത്തിന്റെ കാഴ്ചവട്ടത്തിനു പുറത്താകുന്നു. ഇവരില്‍ പലരും അസുഖങ്ങള്‍ വരുമ്പോള്‍ അത്യാവശ്യ ചികിത്സകള്‍ക്കല്ലാതെ വീടിനു പുറത്തിറങ്ങാത്തവരാണ്. ഒരു നിശബ്ദ ന്യൂനപക്ഷമായി പൊതുസമൂഹത്തിന്റെ കാണാമറയത്ത് അവര്‍ ജീവിതം തള്ളിനീക്കുന്നു. ശരിക്കും സമൂഹം മറന്നു കളഞ്ഞ ഒരു വിഭാഗം മനുഷ്യര്‍. ഭരണകൂടങ്ങളുടേയും സമൂഹത്തിന്റേയും പരിഗണനാപട്ടികയില്‍ ഒരിക്കലും ഇത്തരക്കാര്‍ക്കിടമില്ല. ഇവരില്‍ മിക്കവര്‍ക്കും വീല്‍ചെയറിനു ചലിക്കാന്‍ കഴിയുന്നയിടങ്ങളിലെല്ലാം പോകാന്‍ കഴിയും. മതിയായ പിന്തുണയുണ്ടെങ്കില്‍ വീല്‍ചെയറിലിരുന്നു കൊണ്ട് തന്നെ ഒരു സാധാരണ ജീവിതം സാധ്യവുമാണ്. പക്ഷേ പൊതുസമൂഹത്തിന്റെ ആവശ്യാനുസരണം ഈ ലോകം കെട്ടിയുയര്‍ത്തുമ്പോള്‍ വീല്‍ചെയര്‍ അംഗപരിമിതരും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന കാര്യം ആരും ഓര്‍മ്മിക്കാറില്ല. ത്തരക്കാര്‍ക്കായി പ്രായോഗികമായ ഒരു പുനരധിവാസപദ്ധതി പോലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. അങ്ങനെ തീര്‍ത്തും പരാശ്രിതരായി മറ്റുള്ളവര്‍ക്കൊരു ഭാരമായി വീടുകള്‍ക്കുള്ളില്‍ ഇവര്‍ ജീവിച്ചു തീരുന്നു.
വിരോധാഭാസമെന്നു പറയട്ടെ ഭിന്നശേഷിയുള്ളവരുടെ രാജ്യത്തെ യഥാര്‍ത്ഥ സ്ഥിതി ഇതാണെങ്കിലും ഭിന്നശേഷിക്കാര്‍ക്കായി നിയമപരവും ഭരണഘടനാപരവുമായി ഒട്ടേറെ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പു നല്കിയിട്ടുള്ള രാജ്യമാണ് നമ്മുടേത്. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സംവരണം, സര്‍ക്കാരിന്റെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളിലെല്ലാം ഭിന്നശേഷിക്കാര്‍ക്കു മുന്‍ഗണന. സര്‍ക്കാര്‍ പദ്ധതിവിഹിതത്തിന്റെ ഒരു നിശ്ചിതശതമാനം ഭിന്നശേഷിക്ഷേമ പദ്ധതികള്‍ക്കായി നീക്കി വെക്കുക, സര്‍ക്കാര്‍ ഓഫീസുകളുള്‍പ്പെടെ എല്ലാ പൊതുസ്ഥലങ്ങളും പ്രാപ്യമാക്കുക (മരരലശൈയഹല), തുടങ്ങി നിരവധി അവകാശങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് നിയമപരമായി അനുവദിച്ചു തന്നിട്ടുണ്ടെങ്കിലും പലപ്പോഴും അത് കടലാസിലൊതുങ്ങുകയാണ്. ഭരണകൂടങ്ങളുടേയും ഭരണയന്ത്രത്തിന്റേയും ഭിന്നശേഷിക്കാരോടുള്ള അലംഭാവവും ആത്മാര്‍ത്ഥതയില്ലായ്മയമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. ഈയൊരു സാഹചര്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നിലവിലുള്ള നിയമങ്ങളുടേയും പദ്ധതികളുടേയും ഗുണഫലങ്ങള്‍ ഭിന്നശേഷിക്കാരിലെത്തിക്കാനായി വികലാംഗപക്ഷ മനസോടെ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ രാജ്യത്ത് അനിവാര്യമാണ്. കഴിഞ്ഞ ലക്കത്തില്‍, ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി ശബ്ദിക്കുകയും കരളലയിക്കുന്ന അനുഭവങ്ങള്‍ സമൂഹത്തിനു മുമ്പില്‍ തുറന്ന് കാട്ടുകയും ചെയ്ത ഉറവ മാസികക്കും അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും ഒരായിരം ഭാവുകങ്ങള്‍ അറിയിക്കുന്നു.