വെയിൽ വെളിച്ചം
കണ്ണടക്കെ,
പരിചിതമാമൊരി-
രുളാകെ വ്യാപിക്കുന്നു..!
ഇരുൾ പരപ്പിൽ
അടി തെറ്റാതെ ചലിക്കാൻ
ക്ലാവടിഞ്ഞ വിളക്കിൻ
തിളക്കം തെരുവാകെ പടരുന്നു..!
ഓടിയെത്തുന്ന ചെറു-
പ്രാണികളുടെ ചിലമ്പലുകൾ
കേട്ടു കേട്ടൊരുവൾ ഹൃദ്യമായി
ചിരിക്കുന്നു..!
ചത്തവ തൻ കാൽ
കീഴിൽ ചിറകടിച്ചൊതുങ്ങുന്നത്
ആധിയോടെ നോക്കിയവൾ
മൗനിയായി തേങ്ങുന്നു..!
കൂടണയുന്ന കുരുവികളാ-
മമ്മകൾക്കവൾ ഈണത്താൽ
ചാലിച്ച പ്രകാശം പകരുന്നു..!
അപരിചിതനാം വഴിപോക്കന്
നേരിന്റെ താളവും
തുടിപ്പും നിറഞ്ഞ നീണ്ട
അരനാഴികൾക്ക് ദൂരം കാണിക്കുന്നു..!
വിജനമാകുന്ന തെരുവീഥിയുടെ
കാൽ ചുവട്ടിലന്തി
മയങ്ങുന്നവരുടെ
മഞ്ഞു പുതച്ച ഏകാന്തതയിൽ
നിഷ്കളങ്കമായ
ചുടുവെളിച്ചെമേകിയവരെ
ഓമനിച്ചുറക്കുന്നു..!
അവളാം കരങ്ങളിൽ
പൂർണ്ണമായുമീ ലോകം
ഇരുളാലെ നിറയാതെ
മിഞ്ഞിത്തിളങ്ങുന്നു..!
ആ തെരുവുവിളക്കിൻ
വീറിൽ ഇന്നുമവർ
വീഴാതെ വഴികൾ താണ്ടുന്നു..
കണ്ണുകളടക്കാതെയവൾ
ലോകത്തെ കണ്ടു കൊണ്ടേയിരിക്കുന്നു..!


