ഇൻ്റർനെറ്റ്
വിച്ഛേദിക്കപ്പെട്ടപ്പോൾ
പരിഭ്രാന്തി ചുറ്റിലും,
പാതിതെളിഞ്ഞ
ചിത്രങ്ങളാൽ
കുമിഞ്ഞുകൂടി.
ക്ഷണക്കത്തുകളായ
നോട്ടിഫിക്കേഷനുകൾ,
മൊബൈലിനുള്ളിൽ
ശ്വാസംകിട്ടാതെ വീർപ്പുമുട്ടി.
കുടുംബത്തോടൊപ്പം
ഉണ്ണാനിരുന്നിട്ടും
“ഓൺലൈൻ കുടുംബങ്ങൾക്ക്”
ജീവനില്ലാത്തതിൽ
ദുഃഖിതനായവൻ,
വയറ് നിറയും മുന്നേ
എണീറ്റുപോയി.
ഗൂഗിൾ മാപില്ലാത്തതിനാൽ,
നടന്നു തഴമ്പിച്ച വഴികളും
അപരിചിതമായി മാറി.
മനസ്സിൻ്റെ മെമ്മറികാർഡിൽ
പണ്ടെപ്പോഴോ പതിഞ്ഞ
വഴിയടയാളങ്ങൾ പരതിയെങ്കിലും
അപ്ഡേഷനിൽ
പലതും മറഞ്ഞുപോയി.
ഗൂഗിളിൽ മാത്രം
പരസഹായം തേടുന്നതിനാൽ
മനുഷ്യനോടു സംവദിക്കേണ്ടത്
മറന്നുപോയവൻ,
(അ)പരിചിത മുഖങ്ങളോട്
എന്തു ചോദിക്കും?!


