“മരിച്ചവരുടെ ചെരുപ്പെ”ന്നു
ലേബലൊട്ടിച്ചൊരു
ചെരുപ്പുനിര തന്നെയുണ്ട്,
കടയിലെ ഷോറാക്കിൽ!
മരണത്തിലേക്കു
നടക്കാൻ
തോന്നുന്നവർ
ചവിട്ടിയുണങ്ങിയ,
വിണ്ടുകീറിയ
ഏതോ മരിച്ചവൻ്റെ
ചെരുപ്പ്
എടുത്തിടും.
അതിലോരോന്നിലും
മരിച്ചവൻ്റെ കഥകളുണ്ട്,
കവിതകളുണ്ട്..
അയാൾ മരിച്ച ദിവസമുണ്ട്!
അതിലൊരു
ചെരുപ്പുകുത്തിയുടെ
ചെരുപ്പ്
വല്ലാതെ നൂൽ കുരുങ്ങിയിരിക്കുന്നു,
അത്,
മരണത്തിൻ്റെ നീളത്തെ
പ്രതിധ്വനിക്കുന്നുണ്ടാവണം!
ഇന്ന്,
കാലിലിട്ട ചെരുപ്പിൻ്റെ
കാലാവധി കഴിഞ്ഞപ്പൊ
കടയുടമ
ഇന്നലെ സെഞ്ച്വറി നേടി
മരിച്ച
ഏതോ ഒരുവൻ്റെ
ചെരുപ്പിടുത്തിട്ട്,
ഇടവഴിയിലൂടെ
മരണത്തിലേക്കു
നടന്നകന്നു..
ആ ചെരുപ്പ്,
ധരിച്ചു
തേയ്മാനം
വരാത്തതായിരുന്നു .


