Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Series Memoir

റളീത്തു ബി ഖളാഇല്ല

ആസിയ ബാവ by ആസിയ ബാവ
in Memoir
Reading Time: 3 mins read
0
റളീത്തു ബി ഖളാഇല്ല

1990 മാര്‍ച്ച് പതിനൊന്നിനായിരുന്നു ഇക്കയുടെയും എന്റെയും വിവാഹം നടന്നത്. ഇക്കയുടെ വീട്ടില്‍ ഇക്ക മൂത്തതും എന്റെ വീട്ടില്‍ ഞാന്‍ ഏറ്റവും ഇളയ ആളുമായിരുന്നു. ആധുനിക സംവിധാനങ്ങളൊന്നുമില്ലാത്ത സമയമാണല്ലോ തൊണ്ണൂറുകള്‍. പരസ്പരം അറിയാനും അന്വേഷിക്കാനുമുള്ള മാര്‍ഗങ്ങള്‍ വളരെ കുറവായിരുന്നു. എങ്കിലും വിവാഹത്തിന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ ഉമ്മയുടെ ഉപദേശങ്ങളും ഇക്കയുടെ കുടുംബത്തിന്റെ മനപ്പൊരുത്തങ്ങളും കൂടിയായപ്പോള്‍ ഞങ്ങളൊന്നിച്ചു.

ഞാന്‍ വരുന്ന കാലത്ത് ഇക്ക സിറാജ് പ്രസ്സില്‍ ക്ലര്‍ക്ക് ആയിരുന്നു. അതിനിടക്കാണ് ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് നടക്കുന്നുണ്ടെന്നറിഞ്ഞത്. ഇതറിഞ്ഞതിനെ തുടര്‍ന്ന് മഹാനായ എ.പി. ഉസ്താദ് അവിടെ പോയി കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. അവിടങ്ങളില്‍ പോയി പഠിച്ച് എക്‌സാമെഴുതി പാസ്സായി തിരിച്ച് വന്നപ്പോള്‍ സിറാജില്‍ നിന്ന് മര്‍കസിലേക്ക് മാറ്റി. മര്‍കസിലെ കുട്ടികള്‍ക്ക് ട്രൈനിംഗ് കൊടുക്കാന്‍ ഉസ്താദ് ഏല്‍പ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് ഡിടിപി ആരംഭിക്കുന്നത്. മര്‍ക്കസില്‍ ഓഫീസ് ജോലിയും കൂടെ ചെയ്യുമായിരുന്നു. സി. ഫൈസി ഉസ്താദിന്റെ െ്രെപവറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി. ഉസ്താദ് ഗള്‍ഫില്‍ പോയ സമയത്താണ് ഖലീല്‍ തങ്ങളുസ്താദ് മഅ്ദിന്‍ ഓഫീസിലേക്ക് മര്‍കസ് ഓഫീസിലുള്ള ഏതെങ്കിലും ഒരാളെ ക്ഷണിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഇക്ക മഅ്ദിനിന്റെ തിരുമുറ്റത്തെത്തുന്നത്. മരിക്കുവോളം മഅ്ദിനുവേണ്ടി ആത്മാര്‍ത്ഥമായി അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. വ്യത്യസ്ത സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് മക്കയിലും ഖത്തറിലും റിയാദിലും പ്രവാസം ജീവിതവും നയിച്ചിട്ടുണ്ട്.

താമസം മഅ്ദിനനടുത്തേക്ക്

എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നോട് ഇക്ക പറഞ്ഞു: ‘നമുക്ക് മഅ്ദിനിനടുത്തേക്ക് താമസം മാറിയാലോ? എന്താണ് നിന്റെ അഭിപ്രായം.?’ കേള്‍ക്കേണ്ട താമസം ഞാന്‍ സമ്മതം മൂളി. കാരണം മഅ്ദിനും സ്വലാത്തും വനിതാ വിജ്ഞാന വേദിയും എല്ലാം വെറും കേട്ടുകേള്‍വി മാത്രമായിരുന്നു എനിക്ക്. വല്ലപ്പോഴും പങ്കെടുക്കാനുള്ള അവസരം കിട്ടിയിരുന്നെങ്കിലായി. എന്നാല്‍ അവിടെ വെച്ചാകുമ്പോള്‍ എല്ലാകാര്യങ്ങളിലും സജീവമാകാന്‍ സാധിക്കുമല്ലോ. എനിക്ക് അതിയായ സന്തോഷമായി. അങ്ങനെ ആലത്തൂര്‍പടിയില്‍ സൗകര്യമുള്ള ഒരുവീട് ശരിയാക്കി അങ്ങോട്ട്
താമസമാക്കുകയായിരുന്നു. ഇതിനിടെ ഇക്കയും ഞാനും മക്കളും മഅ്ദിന്‍ കുടുംബത്തോടൊപ്പം തവണകളായി ഉംറകള്‍ നിര്‍വഹിച്ചു. അല്‍ഹംദുലില്ലാഹ്. മഅ്ദിന്‍ പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഞാന്‍ പോവാറുള്ളത് ഇക്കക്ക് വളരെ ഇഷ്ടമായിരുന്നു. ഏതെല്ലാം ഭാഗങ്ങളിലാണ് പോയത്, ഏതെല്ലാം രോഗികളെയാണ് സന്ദര്‍ശിച്ചത്. എന്തെല്ലാമാണ് നിങ്ങള്‍ രോഗികള്‍ക്ക് വേണ്ടി ചെയ്തു കൊടുക്കാറ് എന്നെല്ലാം ചോദിച്ചറിയാന്‍ വലിയ ഉത്സാഹം കാണിക്കുമായിരുന്നു.

വ്യക്തിപരമായി ആലത്തൂര്‍പടിയിലെ ജീവിതം കൊണ്ട് ഖുര്‍ആനുമായി കൂടുതല്‍ അടുക്കാനും ബന്ധപ്പെടാനും ഇല്‍മിന്റെ സദസ്സുകളും ക്ലാസുകളും കേള്‍ക്കുവാനും എല്ലാം കൂടുതല്‍ ഉപകാരപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. മഅ്ദിന്‍ വിജ്ഞാന വേദിക്ക് പുറമെ മഅ്ദിന്‍ സാദാത്ത് അക്കാദമിക്കടുത്തുള്ള ക്ലാസില്‍ എല്ലാ വ്യാഴാഴ്ച്ചയിലും ഞാന്‍ പോകാറുണ്ടായിരുന്നു. അവിടെ റിയാസ് സഖാഫി ഉസ്താദ് മൂന്ന് സെഷനുകളായിട്ടാണ് ക്ലാസ് എടുക്കാറ്. ചരിത്രം, കര്‍മശാസ്ത്രം, നബി ചര്യ ഇവയെല്ലാം ഞാന്‍ ഡയറിയില്‍ കുറിച്ച് കൊണ്ട് വരും. അത് ഞാന്‍ ഇക്കക്കും മക്കള്‍ക്കും പറഞ്ഞു കൊടുക്കുമായിരുന്നു. കേട്ടിരിക്കാന്‍ ഇക്കക്ക് നല്ല ആവേശമായിരുന്നു. അതുപോലെ ശനിയാഴ്ച്ചകളിലെ അബൂബക്കര്‍ ഉസ്താദ് മാതക്കോടിന്റെ ക്ലാസും ഞാന്‍ കൃത്യമായി ഡയറിയില്‍ രേഖപ്പെടുത്തും. ഓരോ ആഴ്ചയിലെ വിഷയത്തെ കുറിച്ചും ഇക്ക കൃത്യമായി ചോദിക്കുകയും ഞാനത് പറഞ്ഞു കൊടുക്കുകയും ചെയ്യും.

ഓഫീസ് സമയത്ത് വിളിക്കരുതേ

കാലത്ത് ഓഫീസിലേക്ക് പോകുമ്പോള്‍ തന്നെ ഇക്ക പറയും, അത്യാവശ്യങ്ങള്‍ക്ക് മാത്രമേ ഓഫീസിലേക്ക് എന്നെ വിളിക്കാവൂ. അങ്ങിനെ തന്നെയാണ് ഇത്രയും കാലം ഞാന്‍ ചെയ്തിട്ടുള്ളതും. ഉച്ചഭക്ഷണം എന്നും മഅദിന്‍ കാന്റീനിലായിരുന്നു. ഭക്ഷണ ശേഷമോ അതിന് മുമ്പോ വീട്ടിലേക്ക് വിളിക്കും. ഭക്ഷണം കഴിച്ചോ എന്നന്വേഷിച്ചതിന് ശേഷം വേഗത്തില്‍ കട്ട് ചെയ്യും. തങ്ങളുസ്താദിന് ഭക്ഷണം കൊടുക്കുന്ന ദിവസം വരുമ്പോള്‍ നല്ല സന്തോഷമായിരുന്നു. തലേദിവസം തന്നെ മലപ്പുറത്ത് പോയി എല്ലാം കൊണ്ട് വരും. നാഥനെ എത്ര സ്തുതിച്ചാലും മതിയാവുകയില്ല.

ഹജ്ജ് വേളയിലെ സേവകന്‍

2019 ലെ ഹജ്ജിന് അവസരം ലഭിച്ചു. മഅ്ദിന്‍ കുടുംബത്തോടൊപ്പം പോകുവാന്‍ തന്നെയായിരുന്നു ആഗ്രഹം. പക്ഷെ, രണ്ട് പേര്‍ക്കും കൂടിയാകുമ്പോള്‍ ക്യാഷ് തികയുകയില്ല. ആയതിനാല്‍ ഗവണ്‍മെന്റ് മുഖനേ തന്നെ പോവാന്‍ തീരുമാനിച്ചു. എന്നോട് ഇക്ക പറഞ്ഞു: ഞാന്‍ പലതവണകളായി ഹജ്ജ് ചെയ്തിട്ടുണ്ട്. നീ മഅ്ദിനിലോ വനിതാ സംഘത്തിലോ പോകൂലേ എന്ന് ചോദിച്ചു. അതൊക്കെ നിങ്ങള്‍ പ്രവാസിയായപ്പോള്‍ പോയതല്ലേ നിങ്ങള്‍ ഉള്ളപ്പോള്‍ എന്റെ മഹ്‌റമായി നിങ്ങള്‍ തന്നെ വേണമെന്ന് ഞാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ക്യാഷ് എങ്ങനെ തികയും എന്ന സംശയം ഉയര്‍ന്നു. അതൊക്കെ അപ്പോഴേക്ക് ഉണ്ടാകും എന്ന് ഞാനും പറഞ്ഞു. നറുക്കെടുപ്പില്‍ കിട്ടിയ പിറ്റെ ദിവസം തന്നെ തങ്ങളുസ്താദ് ഒരു സ്വലാത്ത് ചൊല്ലുവാനും പറഞ്ഞു തന്നു. അല്‍ഹംദുലില്ലാഹ്. റബ്ബിന്റെ തൗഫീഖ് കൊണ്ട് എല്ലാം ഭംഗിയായി കഴിഞ്ഞു. അറഫയില്‍ വെച്ച് ഭയങ്കര കാറ്റും, മഴയും, ഇടിയും വന്നപ്പോള്‍ ടെന്റുകളുടെ കാലുകള്‍ എല്ലാം ഇളകി പാറിക്കളിച്ചപ്പോള്‍ എല്ലാവരെയും ഓടിച്ചെന്ന് സമാധനിപ്പിച്ചതും വനിതകള്‍ മാത്രമുള്ളവര്‍ക്കും, വൃദ്ധന്മാര്‍ക്കുമെല്ലാം ഭക്ഷണ പൊതികളും മറ്റു ആവശ്യകാര്യങ്ങളും എല്ലാമെത്തിച്ച കൊടുത്തതും ഇങ്ങോട്ട് യാത്ര തിരിക്കുമ്പോള്‍ ജിദ്ദാ എയര്‍പോര്‍ട്ടിലും കോഴിക്കോട് എയര്‍പോര്‍ട്ടിലും എല്ലാം ഓടി നടന്നതും ഇന്നും കണ്ണില്‍ നിന്നും മായുന്നില്ല.

വാടക വീടൊഴിയുന്നു

ഇക്ക മരണപ്പെടുന്നതിന്റെ 10 ദിവസം മുമ്പ് എന്നോട് പറഞ്ഞു: ‘നമ്മള്‍ ആലത്തൂര്‍പടിയിലെ വീട് ഒഴിഞ്ഞു കൊടുക്കാം’.
‘എന്തേ… പെട്ടെന്ന് ഇങ്ങനെ തോന്നാന്‍ കാരണം?’-ഞാന്‍ അത്ഭുതപ്പെട്ടു.
‘ഒന്നുമില്ല, കോവിഡ് കാരണം ഇനി ഓഫീസ് ഡ്യൂട്ടിയെല്ലാം കുറവായിരിക്കും. ഇനി വിധിയുണ്ടെങ്കില്‍ മുമ്പത്തെ സ്ഥിതിയിലെത്തിയാല്‍ നമുക്ക് അങ്ങോട്ട് തന്നെ പോകാം’.
ഞാന്‍ സമ്മതം പറഞ്ഞു. അങ്ങിനെയാണ് മരണപ്പെടുന്നതിന്റെ മുമ്പത്തെ വ്യാഴാഴ്ച്ച അവിടെ വീടൊഴിഞ്ഞു പോന്നത്. പോരുമ്പോള്‍ അവിടുത്തെ അയല്‍വാസികള്‍ എല്ലാം കരയുന്നുണ്ടായിരുന്നു. ഇക്ക പറഞ്ഞു. ടെന്‍ഷന്‍ ഒന്നും വേണ്ട മഅ്ദിനില്‍ വരുമ്പോഴൊക്കെ ഞങ്ങള്‍ ഇവിടെ വരും.

ഇക്കയെ വേദനിപ്പിച്ച
വാരിസുസ്താദിന്റെ മരണം

മുപ്പത് വര്‍ഷത്തെ ഞങ്ങളുടെ ജീവിതത്തിനിടയില്‍ ഇക്കയില്‍ ഏറ്റവും വലിയ ദുഖം ഞാന്‍ കണ്ടത് വാരിസ് ഉസ്താദിന്റെ മരണത്തെ തുടര്‍ന്നായിരുന്നു. അത് ഇക്കയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കുട്ടികളെ സ്‌കൂളിലോ മറ്റു സ്ഥലങ്ങളിലോ കണ്ടാല്‍ തൊണ്ട ഇടറിക്കൊണ്ട് എന്നോട് വന്ന് പറയുമായിരുന്നു. ആ കുടുംബത്തോട് ഇക്കാക്ക് വല്ലാത്ത മതിപ്പായിരുന്നു. കുളങ്ങര നൂര്‍ മസ്ജിദില്‍ ദിക്‌റ് ഹല്‍ഖക്ക് പോയാലും ക്ലാസിന് പോയാലും എന്നോട് ചോദിക്കും, വാരിസുസ്താദിന്റെ ഉമ്മയെ കണ്ടാ സംസാരിച്ചോയെന്ന്.

പണ്ഡിതരോടിടപഴകി

ഇക്കയുടെ ഉമ്മ മരണപ്പെട്ട് 16 ാം ദിവസമാണ് ഇക്ക മരണപ്പെടുന്നത്. ഈ 16 ദിവസവും പകല്‍ സമയങ്ങളില്‍ ഇക്ക തറവാട്ടിലായിരുന്നത് കാരണം അവിടെ എത്രയോ പണ്ഡിതന്മാര്‍, സാദാത്തുകള്‍, സംഘടനാ പ്രവര്‍ത്തകര്‍ നിരന്തരം തഅ്‌സിയത്തിന് വരുമായിരുന്നു. ആയതിനാല്‍ അവരെയൊക്കെ മുസാഫഹത്ത് ചെയ്യുവാനും ദുആ കൊണ്ട് വസിയ്യത്ത് ചെയ്യുവാനും ഇക്കക്ക് കഴിഞ്ഞത് മരണത്തിനു മുമ്പ് ലഭിച്ച വലിയൊരു അനുഗ്രഹമായി കാണുന്നു.

വുളൂഅ് ചെയ്ത് നാഥനിലേക്ക്

ഇക്ക മരണപ്പെടുന്നതിന്റെ തലേന്ന് രാത്രി ഉമ്മയുടെ 15 ആയിരുന്നു. അവിടെ നിന്നും മഹഌത്തുല്‍ ബദ് രിയ്യയും ദുആഉം കഴിഞ്ഞ് രാത്രി ഒമ്പതരമണിക്കാണ് വീട്ടില്‍ വന്നത്. മകള്‍ പ്രസവിച്ചു കിടക്കുകയായതിനാല്‍ ഞാന്‍ നേരത്തെ പോയി പോന്നതായിരുന്നു. മരണപ്പെടുന്ന അന്ന് പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റു. എന്നും അങ്ങിനെയാണ് പതിവ്. സുബ്ഹി നമസ്‌കാരമെല്ലാം കഴിഞ്ഞ് കാലിച്ചായയും കുടിച്ച് കുറച്ച് കൂടി ഖുര്‍ആന്‍ ഓതി, വല്‍ ഫജരി സൂറത്തും ബശാഇറുല്‍ ഖൈറാത്തും എല്ലാം ചൊല്ലിയതിന്റെ ശേഷം വുളുഓടു കൂടെ വന്ന് കിടന്നതായിരുന്നു. പിന്നെ മറ്റ് സംസാരങ്ങളൊന്നുമുണ്ടായിട്ടില്ല. ഞാന്‍ മോളോട് ചോദിച്ചു ഇന്ന് ഇപ്പച്ചി കിച്ചണിലേക്ക് വന്ന് നോക്കുന്നില്ലല്ലോ… ഞാനൊന്ന് നോക്കട്ടെ… ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ മുഖപ്രസന്നതയോടെ കയ്യും നീട്ടി കിടക്കുന്നു. ഒന്നും മിണ്ടുന്നില്ല. ചെവിയുടെ അടുത്ത് നിന്ന് സലാം പറഞ്ഞു. അനക്കമില്ല. ഞാന്‍ ആകെ പരിഭ്രമിച്ചു. അയല്‍വാസികളായ രണ്ടാളുകളെ വിളിച്ചു. അവര്‍ ആശുപത്രിയില്‍
കൊണ്ടുപോകാമെന്ന് പറഞ്ഞു. അത് എന്തായാലും വേണ്ട. മുഹമ്മദ് ഡോക്ടറെ ഇങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞു. ഡോക്ടര്‍ വേഗത്തില്‍ തന്നെ വന്നു. മരണം ഉറപ്പ് വരുത്തി. എനിക്ക് അബൂബക്കര്‍ ഉസ്താദിന്റെ ക്ലാസ് ഓര്‍മ്മ വന്നു. റളീത്തു ബി ഖളാഇല്ല…ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. കിട്ടുന്ന സമയം കുടുംബ ബന്ധം പുലര്‍ത്തുന്നതില്‍ ഇക്ക പ്രധാന ശ്രദ്ധ ചെലുത്തിയിരുന്നു. അത് മക്കള്‍ക്കും പകര്‍ന്ന് കൊടുക്കുമായിരുന്നു. മുത്ത് ഹബീബ്(സ)യുടെ കൂടെ, തങ്ങളുപ്പാപ്പാന്റെ കൂടെ മറ്റു സ്വാലിഹീങ്ങളുടെ കൂടെ ഇക്കയേയും നാമേവരേയും ജന്നാത്തുനഈമില്‍ ഒരുമിച്ച് കൂട്ടുമാറാവട്ടെ…ആമീന്‍.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ

Next Post

ഇമാം ശാദിലി: ആത്മജ്ഞാനത്തിന്റെ ഉറവ വറ്റാത്ത നിർഝരി

ആസിയ ബാവ

ആസിയ ബാവ

Next Post
Photo by Mohsen Golriz on Unsplash

ഇമാം ശാദിലി: ആത്മജ്ഞാനത്തിന്റെ ഉറവ വറ്റാത്ത നിർഝരി

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact