കൂട്ടിപ്പിടിച്ച കൈയിൽ നിന്നു
തിരക്കിനിടയിൽ
ഒരു കൈ നഷ്ടപ്പെടുമ്പോൾ
ഒരാൾ ‘ഹാജറും’
മറ്റുള്ളവർ
‘ഇബ്റാഹീമു’ മായി മാറുന്നു.
ഈ വെട്ടുകിളിക്കൂട്ടത്തിൽ
എവിടെത്തിരക്കും,
‘അല്ലാഹുവിന്റെ നിശ്ചയം’
കഅ്ബയുടെ നാഥനിൽ
ഭാരമേൽപ്പിച്ച്
അവർ തിരിഞ്ഞുനടക്കും
ഹൃദയമപ്പോഴും
അയാളെത്തന്നെ തിരഞ്ഞോണ്ടിരിക്കും.
മനുഷ്യക്കടലിൽ
ഒറ്റപ്പെട്ടു
തിരക്കിവീഴുമ്പോഴും
കാലിൽ ചവിട്ടുമ്പോഴും
ഏകാന്തത മാത്രം ഓർമവരുന്നു.
മരിക്കുമെന്നാകുമ്പോ
അയാൾ
വിജനതയുടെ
ഒറ്റമുറിക്കുള്ളിൽ
ഹാജറുമ്മയെ കണ്ടുമുട്ടുന്നു.
എങ്ങനെ നിങ്ങളൊറ്റയ്ക്ക്….?
ആറ്റലിനേം കൂട്ടി..!
പേടിയാവില്ലേ..
“റബ്ബ് കൈവിടില്ല,
വിട്ടുപോയ കൈകളിൽ
തിരികെയെത്തും ”
പിന്നെയൊരു മൗനം.
അവിടെയപ്പോൾ
പ്രതീക്ഷയുടെ
വറ്റാത്ത നീരുറവ
പൊട്ടിയൊലിക്കുന്നു.
അയാൾ
കുന്നു കേറിയിറങ്ങി,
അറഫയിൽ
ഒരു മഹ്ശറു കണ്ട്;
അരച്ചാണടുപ്പത്തിൽ
വെയിലു കൊണ്ട്
തമ്പുകൾ തമ്പുകൾ
മാറിക്കടന്നു
വീണ്ടും
ഇബ്റാഹീമിനെ കണ്ടെത്തുന്നു.
വിട്ടുപോയ കൈകളിൽ
മുറുകെപ്പിടിക്കുന്നു
കണ്ണിൽ സംസം പൊടിയുന്നു
ഇസ്മാഈലിനൊപ്പം
പെരുന്നാൾ കൂടുന്നു.


