സത്യം! മരുഭൂമിയെ ഞാൻ തഴുകുകയാണ്. ഇളംകാറ്റിൻ്റെ ചാരുത ഇമ്പംകൊള്ളിക്കുന്നു. മക്കയും മദീനയും എൻ്റെ പ്രേമഭൂമിയായിരിക്കുന്നു. മുത്ത്നബിയുടെ താലോലങ്ങളോതി മരുഭൂമിയിലൂടെ അലിഞ്ഞുനീങ്ങുമ്പോൾ കല്ലും മണ്ണും മുൾച്ചെടികളും സഹന – സൗമ്യ ചരിതങ്ങൾ വിളിച്ചുപറയുന്നുണ്ട്. കണ്ണുകൾ ഇറുക്കിപ്പിടിച്ചാണ് ഏറെ ദൂരം യാത്രചെയ്തത്. നിർഭയത്വത്തിൻ്റെ മണ്ണിലേക്കു കാൽവെക്കുമ്പോൾ ഹൃദയം പിടക്കുന്നു. ബലദുൽ അമീനിൻ്റെ മണ്ണിൽ ഞാൻ ഭ്രാന്തനാകുന്നു. സംസമിൻ്റെ നീരുറവയിൽ ഹൃദയം കഴുകുന്നു. ഖുബൈബോരെ കഥനങ്ങളോർത്തു നയനങ്ങൾ വിതുമ്പുന്നു. ചരിത്രങ്ങളുടെ ചിത്രങ്ങൾ വീര്യമുള്ളതും സ്നേഹം വിളമ്പുന്നതും ത്യാഗനിർഭയവും തന്നെ!
ഹൃദയശൂന്യതയിൽ നിന്നും അകലേക്കൊരു യാത്ര പോകുമ്പോൾ അക്ഷരങ്ങളുടെ നേർമന്ത്രങ്ങളോടു ചിലപ്പോഴെങ്കിലും പുഞ്ചിരിക്കാറുണ്ട്. രോദനവും അനുഭൂതിയും അക്ഷരച്ചുഴിയിൽപ്പെട്ടു മരിച്ചുജീവിക്കാറുണ്ട്. ഹൃദയവായനയുടെ വഴികളിൽ തെളിച്ചം വീശുന്ന അക്ഷരങ്ങൾ ജീവിതഹാരിയിൽ സുസ്വാധീനം ചെലുത്തുന്നു.
അനുഭവത്തിൻ്റെ തെളിനീരിൽ അക്ഷരങ്ങളെ പ്രണയിച്ച അനുഭൂതിയുടെ ചൊരിച്ചിലാണു ഖാലിദ് സഖാഫി സ്വലാത്ത് നഗറിൻ്റെ ‘ഹജ്ജ് ഉംറ’യെന്ന പുസ്തകം. അറ്റമില്ലാത്ത സ്നേഹത്തിന്റെ ഉറവയിൽ നിന്നാണ് എഴുത്തിൻ്റെ പാരാവാരം തിരമാലകളായ് ഉയർന്നുപൊങ്ങിയത്. യാത്രയുടെ സഞ്ചാരപാതയ്ക്കൊപ്പം വിവരണങ്ങൾ തുന്നിച്ചേർത്ത സരള സുന്ദരമായ ഭാഷയിലൂടെയാണു പുസ്തകം ഒഴുകുന്നത്.
ഭൂമിയിലെ ചില പ്രത്യേക മാസങ്ങൾക്കും ദിവസങ്ങൾക്കും സമയങ്ങൾക്കും പ്രപഞ്ചനാഥൻ മഹത്വം നൽകിയിട്ടുണ്ട്. അപൂർവം ചില സ്ഥലങ്ങളിലും വസ്തുക്കളിലും ഈ പുണ്യാത്മകമായ സമീപനം കാണാൻ കഴിയും. സ്രഷ്‌ടാവിനെ അംഗീകരിക്കുകയെന്നതാണ് ആദരവിൻ്റെ കാതലായ ലക്ഷ്യം. വിനയത്തിൻ്റെ കീഴ്പ്പെടലുകൾ ഉടയവനോടുള്ള ഉത്തമ സമീപനമാണു നിർവഹിക്കുന്നത്. പൂർവികരായ പ്രവാചകന്മാരുടെയും മഹത്തുക്കളുടെയും ത്യാഗസുന്ദരമായ ചരിത്രവഴികളിലൂടെയാണു ഹജ്ജും ഉംറയും അടയാളമിടുന്നത്. ആദരവിൻ്റെ തിളക്കമാർന്ന മുതൽകൂട്ട് ഒരോ ആത്മാവിലും അലിഞ്ഞുചേർന്നിട്ടില്ലങ്കിൽ, സ്വീകാര്യതയുടെ പട്ടികയിലേക്കു കടന്നുചെല്ലാൻ സാധ്യമല്ല.
മക്ക-മദീനയിലെ പുണ്യസ്ഥലങ്ങളായ മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദു ഖുബാ, മസ്ജിദു ഖിബ്‌ലതൈനി, സബ്ഉ മസാജിദ്, ജന്നതുൽ മുഅല്ല, തൻഈം, ജിഅറാനത്ത്, ഹുദൈബിയ്യ, ഹിറാ ഗുഹ, സൗർ ഗുഹ, ത്വാഇഫ്, ബനൂ സഅ്ദ്, ബദ്ർ, ഉഹ്ദ്, ജന്നതുൽ ബഖീഅ്, ഐൻ സുബൈദ തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെ സരളമായി അവതരിപ്പിക്കുന്നതാണു കൃതി. സംസമിൻ്റെ വീര്യവും സ്വർണപ്പാത്തിയുടെ സ്വർഗാനുഭൂതിയും കഅ്ബയുടെ പടവുകളും ലോകത്തിലെ ഏറ്റവും വലിയ സമയഗോപുരമായ ക്ലോക്ക് ടവറിൻ്റെ അത്ഭുതജ്ഞാനവും വേറിട്ട അനുഭൂതിയാണ് വായനക്കാരനു നൽകുന്നത്. പ്രസ്തുത സ്ഥലങ്ങളുടെ ആധുനിക വിശേഷണങ്ങളും സാധ്യതകളും തുന്നിച്ചേർക്കാൻ എഴുത്തുകാരനു സാധിച്ചിട്ടുണ്ട്.
ഹജ്ജ് ഉംറയുടെ ഒരുക്കങ്ങൾ മുതൽ കർമപരമായ വിശകലനങ്ങളും പ്രത്യേക സമയങ്ങളിൽ ചൊല്ലേണ്ട ദിക്റുകളും പ്രാർത്ഥനകളും ഈ കൃതിയുടെ പ്രകാശനമാണ്. അദ്കാറുകളുടെ ഓഡിയോ ലഭിക്കാൻ ക്യൂ ആർ കോഡ് സംവിധാനവും ഉൾകൊള്ളിച്ചിട്ടുണ്ട്. ലോകജനതയുടെ സംഗമഭൂമിയിൽ ജ്ഞാന കൈമാറ്റത്തിൻ്റെ നിരാശ നേരിടുന്നവർക്കും യാത്രാനായകർക്കും, കൂട്ടുകാരനും ഉപദേഷകനുമായ ഈ കൃതിയുടെ ആറാം പതിപ്പ് മഅ്ദിൻ ഉറവ പബ്ലിക്കേഷനാണു പുറത്തിറക്കിയത്.


