ഋതുക്കളെ ഭേദിച്ചുള്ളൊരു യാത്രയെക്കുറിച്ച് നിങ്ങളെന്ത് പറയും. ഒരിക്കലുമസാധ്യമെന്ന് മാത്രം. അത്തരത്തിൽ ഋതുക്കളെ ഭേദിച്ചുള്ളൊരു യത്രയാണിത്. റിസ്‌വാൻ അബൂബക്കർ അദനി എന്ന നോവലിസ്റ്റിൻ്റെ ഭാവനയിൽ വിരിഞ്ഞ ഈ നോവൽ ഇരുണ്ട കാലഘട്ടം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന ജാഹിലിയ്യ കാലഘട്ടത്തിൻ്റെ നേർ ചിത്രം വരച്ചുകാട്ടുകയാണ്.
വെറും ഫാൻ്റസി നോവലുകളിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഈ നോവലിൽ ഒരായിരം അറിവിൻ്റെ മുത്തുകൾ പൂഴ്ത്തി വെച്ചിട്ടുണ്ട്.വായിക്കുമ്പോൾ വായനക്കാർക്ക് മുൻപിലത് വെളിവാകുകയും ചെയ്യും.
ശാസ്ത്രം പിൻപറ്റി ജീവിക്കുന്ന പുതു സമൂഹം മതം എന്നത് മനുഷ്യ നിർമിതമെന്ന വീക്ഷണത്തിൽ എത്തുകയും അതിനനുസരിച്ച് മതവിരോധിയായി ജീവിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള മനുഷ്യരുടെ ഹൃദയത്തിൽ ഈ രചന ചെറിയ രീതിയിലെങ്കിലും ചലനം സൃഷ്ടിച്ചിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ശാസ്ത്രം മതത്തെയോ, മതം ശസ്ത്രത്തെയോ ഹനിക്കുന്നില്ല. ഇരു വിഭാഗങ്ങൾക്കും ഊന്നൽ നൽകിയുള്ള നോവലാണിത്.
അജ്ഞതയുടെ കാലത്തിലെ ജീവിതത്തെയാണ് നോവലിസ്റ്റ് പ്രധാനമായും ഈ രചനയിൽ വരച്ചിട്ടിരിക്കുന്നത്.
“വിശുദ്ധ ഖുർആനിലെ പഒരു ആയത്തിൻ്റെ ആശയം മനസ്സിലാക്കി അതിൻ്റെ
പൊരുളുകൾ തേടിയുള്ള സഞ്ചാരം റസാൻ എന്ന വിദ്യാർത്ഥിയെ ടൈം ട്രാവലർ എന്ന ഉപകരണത്തിൻ്റെ സഹായത്തോടെ ജാഹിലിയ കാലത്തെ മക്കയിലെത്തിക്കുന്നു. കൂടെ സിയന്ന എന്ന പെൺകുട്ടിയുമുണ്ട് .ഹെഗറിലെത്തിയ റസാൻ ആദ്യമായി കണ്ട് മുട്ടുന്നത് ലൈലയേയും ലൈസിനേയുമാണ്. പിന്നീട് അവരുടെ കൂടെ താമസിക്കുകയും അവരുമായി നല്ലൊരു സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നു . എന്നാൽ റസാനിൻ്റെ കൂടെ വന്ന സിയന്ന ഹെഗറിൻ്റെ രാജാവായ അസദിൻ്റെ മകൻ ഹകീമിൻ്റെ സൈന്യങ്ങളുടെ മുന്നിൽ പെടുകയും അവളെ ഹക്കീമിന് മുന്നിൽ എത്തിക്കുകയും ചെയ്യുന്നു.ഹക്കീമും സൈന്യവും അവളെ പിച്ചി ചീന്തുകയും അവളെ തടവിലാക്കുകയും ചെയ്യുന്നു.ക്ഷീണിതയായ സിയന്നയെ രക്ഷിക്കാൻ റസാനും കൂട്ടുകാരും വരികയും അതിനിടയിൽ മറ്റൊരു സ്യൂട്ട് ധരിച്ച് നൂറയും വരികയാണ്.
ഋതുമാറി വിരിഞ്ഞ പൂക്കൾ എന്ന ഈ നോവലിൻ്റെ ആദ്യഭാഗമായ ഹബീബിനെ പ്രണയിച്ചവൾ എന്ന പുസ്തകത്തിലേയും ഈ നോവലിലേയും കേന്ദ്ര കഥാപാത്രമാണ് നൂറ. നൂറ എന്ന പെൺകുട്ടി കുടുംബത്തിനും സമൂഹത്തിനും നൂറായി മാറുകയാണ്. അതിർവരമ്പുകളെ ഭേദിച്ച് തിരുനബി ﷺ യുമായുള്ള അലൗകികമായ പ്രണയത്തിൽ ലയിക്കുകയും, തൻ്റെ കൂടെയുള്ളവരിലേക്ക് ആ പ്രണയത്തെ പകർത്തി കൊടുക്കുകയും ചെയ്യുന്ന പ്രകാശമായവൾ.
സ്യൂട്ട് ധരിച്ച് വന്ന നൂറ ആ സ്യൂട്ട് സിയന്നയ്ക്ക് കൈമാറുകയും സിയന്നയുടെ കേട് വന്ന സ്യൂട്ട് അവൾ ധരിക്കുകയും ചെയ്യുന്നു. അങ്ങനെ സിയന്നയും റസാനും തിരിച്ച് 2050 ലേക്ക് മടങ്ങിവരികയും ചെയ്യുന്നു. തൻ്റെ പ്രേമഭാജനത്തിൻ്റെﷺ നാട്ടിലെത്തിയ നൂറ പ്രണയത്തിൽ ലയിച്ച് മക്കയേയും യസ്രിബിനേയും അടുത്തറിഞ്ഞ് അതിലൊരളായി മാറുകയാണ്. റസാൻ്റെയും സിയന്നയുടെയും മടക്കത്തിന് ശേഷം ചരിത്രത്തിൽ എവിടെയാണ് നൂറയുള്ളതെന്ന് റസാൻ കണ്ടെത്തുകയും ശേഷം നൂറയെ തിരിച്ച് കൊണ്ട് വരാനുള്ള പദ്ധതികൾ തുടങ്ങുന്നതോടെ ഈ നോവൽ അവസാനിക്കുന്നു. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഈ നോവൽ അവസാനിക്കുന്നത്. ബാക്കി വായനക്കാരുടെ സങ്കൽപ്പതിനനുസരിച്ച് എന്ന പോലെ..
ഈ നോവലിൻ്റെ ഇടയ്ക്ക് ചേർക്കുന്ന ചരിത്രങ്ങളും മറ്റ് അറിവുകളും രചനയുടെ തിളക്കം കൂട്ടുന്നു. ലളിതവും ഹൃദ്യവുമായ ശൈലി ആയതിനാൽ വളരെയെളുപ്പം വായിക്കാനും ആശയം ഗ്രഹിക്കാനും സാധിക്കുന്നു. ആദ്യ ഭാഗങ്ങളിൽ ഈ രചനയുടെ ഒഴുക്കിൽ പോകുവാൻ ഇത്തിരി പ്രായസപ്പെട്ടെങ്കിലും തുടർന്നുള്ള ഭാഗം അനായാസം ഒഴുക്കോടെ വായിച്ച് തീർക്കാൻ സാധിച്ചു. അത്രമേൽ പ്രിയം നിറഞ്ഞ മാനോഹരമായ ഈ പുസ്തകം ഹൃദയത്തിൽ പതിയുകയും ചെയ്തു.
ഓരോ താളുകൾ മറിക്കുമ്പോഴും നിറഞ്ഞ ആകാംക്ഷയോടെയല്ലാതെ ഈ നോവൽ വായിച്ച് തീർക്കാൻ സാധിക്കുകയില്ല. ഹിന്ദ്, ലൈല, ലൈസ്, എൽഹാം, ഹക്കീം…. അങ്ങനെ നീണ്ട് പോകുന്ന കഥാപാത്രങ്ങളെയെല്ലാം വായനയുടെ അവസാനവും മങ്ങാതെ ഹൃദയത്തിൽ ചേർത്ത് വെക്കാൻ സാധിക്കുന്നു.ശാസ്ത്രത്തിനും മതത്തിനും ഒരു പോലെ ഊന്നൽ നൽകി മുന്നോട്ട് പോവുന്ന മനോഹരമായ നോവൽ. വായനക്കാർക്ക് നഷ്ടം വരുത്താത്ത ഒരു കൃതിയാണ് ഋതുമാറി വിരിഞ്ഞ പൂക്കൾ.


