സമ്പത്തും ശരീരവും മനസ്സും ഒരുമിച്ചു കൂടുന്ന കർമ്മമാണ് പരിശുദ്ധമായ ഹജ്ജ്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം. മറ്റുള്ള ആരാധനകളെ പോലെ ഏവർക്കും എവിടെ വെച്ചും ചെയ്യാൻ പറ്റുന്നതല്ല ഹജ്ജ്. നിശ്ചിതകാലത്തും നിശ്ചിത സ്ഥലത്തു മാത്രം ചെയ്യേണ്ടതാണിത്. ശാരീരികമായും സാമ്പത്തികമായും ശേഷിയുണ്ടാകണം. അതാണ് കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ ‘ഇസ്തിത്വാഅത്ത്’ എന്ന പദപ്രയോഗത്തിന്റെ താൽപര്യം.
ദൈവസ്മരണയിലലിഞ്ഞ് ഹൃദയശുദ്ധിയാണ് ഹജ്ജിന്റെ പരമപ്രധാനലക്ഷ്യം. ഇഹ്റാമിലൂടെയാണ് ഹജ്ജിന്റെ കർമ്മങ്ങൾ ആരംഭിക്കുന്നത്. കേവലം വസ്ത്രങ്ങൾ മാററല്ല ഇഹ്റാം, ശരീരത്തിലെ വസ്ത്ര വ്യതിയാനം പോലെ മനസ്സിന്റെ പുടവയും അവർ മാറ്റുന്നു.
പൂര്‍വികരുടെ സ്മരണകള്‍ അയവിറക്കുക, അവര്‍ ചെയ്ത കാര്യങ്ങള്‍ ആവര്‍ത്തിക്കുക, അവരോടുള്ള ഐക്യദാര്‍ഢ്യം പുലര്‍ത്തുക, അല്ലാഹുവിനെ തൃപ്തിപ്പെടുത്തുക ഇതൊക്കെയാണ് ഹജ്ജിന്റെ മറ്റു ലക്ഷ്യങ്ങൾ. ചരിത്രഭൂമികളിലൂടെയുള്ള സഞ്ചാരങ്ങൾ ഈ ലക്ഷ്യങ്ങളെല്ലാം പൂർത്തീകരിക്കാൻ സഹായിക്കുന്നു.
സാഹോദര്യവും സ്നേഹവും ഹജ്ജിന്റെ പ്രധാന ഘടകമാണ്. സകലതും മറന്ന് എല്ലാം അല്ലാഹുവിലർപ്പിച്ച് എല്ലാ ഹാജിമാരും മക്കയിലൊരുമിക്കുന്നു. അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി ഒരേ സ്വരത്തിൽ ലബ്ബൈക ചൊല്ലി രാജാവും പ്രജകളും പണക്കാരനും സാധാരണക്കാരും മുതലാളിയും തൊഴിലാളിയും ഒരേ താളത്തിൽ ഒരേ സ്ഥലത്ത് വിവേചനമില്ലാതെ ഒരുമിച്ചു കൂടുന്ന സുന്ദരമായ കാഴ്ച. എല്ലാവർക്കും ഒരേ കർമ്മം, ഉരവിടുന്ന മന്ത്രങ്ങളും ഒന്നുതന്നെ, കുടിക്കുന്ന പാനീയവും ഒന്നു തന്നെ. “താങ്കള്‍ ജനങ്ങളെ ഹജ്ജിന് വിളിക്കുക. എങ്കില്‍ നടന്നും മെലിഞ്ഞ വാഹനങ്ങളിലുമായി വിദൂര മേഖലകളില്‍ തന്നെല്ലാം അവര്‍ താങ്കളെ സമീപിക്കും” (അല്‍ഹജ്ജ്: 27) എന്ന അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി പ്രവാചകർ ഇബ്രാഹിം നബിയുടെയും ഇസ്മാഈൽ നബിയുടെയും ത്യാഗപൂർണമായ ജീവിതം അയവിറക്കി ലക്ഷക്കണക്കിന് ഹാജിമാരാണ് എല്ലാവർഷവും അവിടെ സംഗമിക്കാറുള്ളത്.
എല്ലാവരും ഒരു സമൂഹത്തിൽ അലിഞ്ഞുചേരുകയാണിവിടെ. ‘എന്റേത്’ എന്ന സ്വാർത്ഥതാല്പര്യം ഓരോരുത്തരും വെടിയുന്നു. എല്ലാവരും ആ ജനപ്രവാഹത്തിൽ കണ്ണികളാകുന്നു.
പ്രാര്‍ത്ഥനയുടെയും പ്രശ്നപരിഹാരത്തിന്‍റെയും ആത്മീയ കേന്ദ്രത്തിലേക്ക് ഓരോ ഹാജിയും തീര്‍ത്ഥാടകനായെത്തുന്നത് സ്വന്തം ലക്ഷ്യസാഫല്യത്തിന് വേണ്ടി മാത്രമല്ല, തന്‍റെ കുടുംബത്തിന്‍റെയും നാടിന്‍റെയും സമൂഹത്തിന്‍റെയും പ്രതിനിധിയായിട്ടാണ്. ഒരു ഹാജിയെ വീട്ടിൽ നിന്ന് യാത്രയാക്കുമ്പോൾ നമുക്കിത് കാണാം. പലരും പല ലക്ഷ്യങ്ങൾ പറഞ്ഞാണ് ഹാജിമാരെ യാത്രയാക്കുക. പുണ്യമാക്കപ്പെട്ട സ്ഥലങ്ങളിൽ ദുആ ചെയ്യണമെന്ന പ്രത്യേക അഭ്യർത്ഥനയും. ഇതൊക്കെയാകുമ്പോൾ അവരെങ്ങനെ ഒറ്റക്കാകും.
ഹജ്ജിന്‍റെ മര്‍മമായ അറഫാ സംഗമമാണ് കൂടുതല്‍ സുന്ദരം. വർഷത്തിലൊരു ദിവസം മാത്രം സജീവമാക്കുന്ന നഗരം. മറ്റെല്ലാ ദിവസവും അവിടെ വിജനമാണ്. ദുല്‍ഹിജ്ജ ഒമ്പതിന് അതൊരു ലോകമായി മാറുന്നു. ലോകത്തിലുള്ള മുഴുവൻ ജനങ്ങളുടെ പ്രതിനിധികളായ ഹാജിമാര്‍ അന്നവിടെ സമ്മേളിക്കുന്നു. എല്ലാ മനസ്സുകളും പ്രപഞ്ചനാഥനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നു. എല്ലാ ചുണ്ടുകളിലും പാപമോചന പ്രാര്‍ത്ഥനകൾ.
അറഫയിലെ ഈ ഒത്തുചേരല്‍ വിശ്വാസികൾക്ക് ആവേശമാണ്. ലോകത്തിലെ മുഴുവന്‍ തീര്‍ത്ഥാടകരും തങ്ങളെ വേര്‍തിരിക്കുന്ന സകല വിവേചന-വിശേഷണങ്ങളില്‍ നിന്നെല്ലാം വിമോചിതരായി വിനയാന്വിതരും നിര്‍മല ഹൃദയരുമായി സ്രഷ്ടാവിന്‍റെ മുമ്പില്‍ ഒത്തൊരുമിച്ചിരിക്കുകയാണ്. കഴിഞ്ഞ ജീവിതത്തിൽ സംഭവിച്ചുപോയ പാപങ്ങള്‍ അല്ലാഹുവിന്‍റെ മുമ്പില്‍ ഏറ്റുപറഞ്ഞു പാപമോചനം തേടുന്നു. അന്നവിടെ തേങ്ങാത്ത ഹൃദയങ്ങളും വിതുമ്പാത്ത ചുണ്ടുകളും നനയാത്ത നയനങ്ങളും വളരെ വിരളമായിരിക്കും. തിരുനബി(സ്വ) പറഞ്ഞല്ലോ: ‘അറഫാ ദിനത്തെ പോലെ പിശാച് നിന്ദ്യനും ഇളിഭ്യനും കോപാകുലനുമാകുന്ന മറ്റൊരു ദിവസമില്ല’.
ഹാജിമാർക്ക് മാത്രമല്ല അറഫാ ദിനത്തിന്റെ പുണ്യം. ഹജ്ജിന് പോകാത്തവർക്കും അറഫാ ദിനത്തിൽ പുണ്യമുണ്ടെന്നാണ് നബി വചനം. പലതരം കർമ്മങ്ങൾക്കന്ന് പ്രാധാന്യമുണ്ട്. വ്രതാനുഷ്ഠാനമാണ് മുഖ്യം. കഴിഞ്ഞുപോയ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും പാപങ്ങൾ പൊറുക്കുമെന്ന് വാഗ്ദാനമുള്ള ഈ നോമ്പ് ഒഴിവാക്കുന്ന മുസ്ലിമീങ്ങൾ വളരെ കുറവാണ്. അന്നത്തെ ദിവസം ദിക്റും ദുആഇലുമായി ഇലാഹിസ്മരണയിൽ അലിഞ്ഞാലാണ് നബി തങ്ങൾ പറഞ്ഞ പ്രതിഫലം ലഭിക്കൂ. പ്രാർത്ഥനക്കുത്തരമുണ്ടെന്ന് പണ്ഡിതന്മാർ വിധിയെഴുതിയ ദിവസമാണ് അറഫാ ദിനം. നബി(സ) തങ്ങൾ പറഞ്ഞു: “ഏറ്റവും ഉത്തമമായ പ്രാര്‍ത്ഥന അറഫാ ദിനത്തിലെ പ്രാര്‍ത്ഥനയാണ്.”
ഹജ്ജിന്റെ നിർബന്ധിത കർമ്മമില്ലെങ്കിലും മദീനയില്‍ നബി(സ) യെ സിയാറത്ത് ചെയ്യാതെയുള്ള ഹജ്ജ് യാത്ര അപൂര്‍ണമായിരിക്കും. നബിതങ്ങളും മുഅ്മിനീങ്ങളും തമ്മിലുള്ള ആത്മീയ ബന്ധമാണിത്. ആയുസ്സില്‍ ഒരിക്കല്‍ മാത്രം ആ വിശുദ്ധ ഭൂമിയിലെത്തിയിട്ട് മദീന സന്ദര്‍ശനം നടത്താതെ മടങ്ങാന്‍ ഒരു സത്യവിശ്വാസിക്ക് കഴിയില്ല. “ഒരാള്‍ ഹജ്ജിന് വന്നു എന്നെ സന്ദര്‍ശിച്ചില്ലെങ്കില്‍ അവന്‍ എന്നെ കൈവിട്ടു” എന്ന ഹദീസ് ഏതു മുഅ്മിനീനെയും മദീനത്തേക്ക് വിളിക്കും. നേരത്തെ വന്നവര്‍ പ്രധാന ഉംറ കഴിഞ്ഞ് ഹജ്ജ് അടുക്കുന്നതിനു മുമ്പ് മദീനയില്‍ നബി(സ)യെ സിയാറത്ത് നടത്തും. ബാക്കിയുള്ളവര്‍ ഹജ്ജിന് ശേഷം സിയാറത്ത് ചെയ്യും.
എല്ലാം കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുന്നത് ഒരുപാട് പ്രതീക്ഷയോടെ ആയിരിക്കും. തന്റെ കർമ്മങ്ങളെല്ലാം സ്വീകരിച്ചുവെന്നും ഇനിയൊരു പുതുജീവിതം തുടങ്ങണമെന്നും എല്ലാ ഹാജിമാരും ആഗ്രഹിക്കും. ശുഭാപ്തി വിശ്വാസം നല്ലത് തന്നെ. നബി(സ) പറഞ്ഞല്ലോ: “തെറ്റ് ചെയ്യാതെയും അനാവശ്യ സംസാരങ്ങൾ ഉപേക്ഷിച്ചും ഒരാൾ ഹജ്ജ് നിർവഹിച്ചാൽ ജനിച്ച ദിവസത്തിലെന്ന പോലെ അയാൾ പാപമോചിതനായിരിക്കുമെന്ന”(ബുഖാരി, മുസ്‌ലിം).
ശിഷ്ടകാലം അർത്ഥവത്തായ രൂപത്തിൽ ജീവിക്കുക എന്നതാണ് ഹാജിമാരുടെ പിന്നീടുള്ള ദൗത്യം. ഹജ്ജിൽ ഉൾക്കൊണ്ട ലക്ഷ്യങ്ങളും മൂല്യങ്ങളും ലോകത്തിലെ എല്ലാ ഹാജിമാരും തങ്ങളുടെ ഭാവിയിൽ പ്രതിഫലിച്ചാൽ മാത്രമേ ലോകത്ത് സന്തോഷം നിലനിൽക്കൂ. അതുതന്നെയാണല്ലോ ഇസ്ലാമിന്റെ കൽപ്പന. ഹജ്ജാനന്തരം മുമ്പുള്ളതിനേക്കാൾ കൂടുതൽ ആത്മീയതയിൽ ശ്രദ്ധിക്കുന്നത് തന്റെ ഹജ്ജ് സ്വീകരിച്ചുവെന്നതിന് അടയാളമാണെന്ന് പണ്ഡിതന്മാർ പറയുന്നുണ്ട്. ഹജ്ജ് കഴിഞ്ഞാൽ ഹാജിമാരുടെ സാമൂഹ്യബാധ്യതകൾ കൂടുകയാണ്. സമൂഹത്തിൽ അവർക്കൊരു ഉന്നത സ്ഥാനമുണ്ടാകും. മാതൃകാപരമായി ജീവിതം നയിക്കുമ്പോളാണ് ഹജ്ജിന്റെ മൂല്യം വർദ്ധിക്കുക.
ചുരുക്കത്തിൽ, ഹജ്ജിൽ നിന്ന് പാഠം ഉൾക്കൊണ്ട് നമ്മുടെ ഭാവി ജീവിതം ശുഭകരമാക്കണം. നിഷേധാത്മക മനോഭാവങ്ങൾ തടയാനും മൂല്യവത്തായ ചിന്തകളും കൈകൊള്ളാനും ഓരോരുത്തരും ശ്രമിക്കണം.


