തിരുനബി ജീവിതത്തിലെ സുപ്രധാന അധ്യായമായിരുന്നു ഹിജ്റ. ഇസ്ലാമിൻ്റെ സംരക്ഷണവും പുരോഗതിയും ഉറപ്പു വരുത്തുന്നതിനു വേണ്ടിയായിരുന്നു മക്കയിൽ നിന്ന് മദീനയിലേക്കുള്ള നബിയുടെ പലായനം. ഈ ചരിത്രത്തെ അനാവരണം ചെയ്യുന്ന സി പി ശഫീഖ് ബുഖാരിയുടെ പുസ്തകമാണ് “തിരുനബിയുടെ പലായനം”.
സ്വത്തും വീടും ഉൾപ്പെടെ സകലതും ഉപേക്ഷിച്ച് ദൃഢമായ വിശ്വാസത്തെ കൂടെ പിടിച്ചു നബിയും സ്വാഹബത്തും പലായനം ചെയ്തതിന്റെ ത്യാഗസ്മരണകളാണ് ഹിജ്റ. ശത്രുക്കളുടെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവസാന പ്രതീക്ഷയെന്നോണം ത്വാഇഫിലെത്തിയപ്പോൾ വിപരീത പ്രതികരണമായിരുന്നു ലഭിച്ചത്. കൃത്യമായ പദ്ധതിയിലൂടെ ഘട്ടം ഘട്ടമായി അനുയായികളെ ഇസ്ലാമിക പ്രചരണത്തിനും സംരക്ഷണത്തിനുമായി വിവിധ ഭാഗങ്ങളിലേക്ക് പറഞ്ഞയച്ചു. തികഞ്ഞ നിരീക്ഷണവും ആസൂത്രണവും നടത്തിയതിനു ശേഷമാണ് നബി(സ്വ) ഹിജ്‌റക്കുള്ള സമ്മതം നല്‍കുന്നത്.
ഡോ മുഹമ്മദ് ഫാറൂഖ് നഈമി അവതാരികയിൽ ഹിജ്റയുടെ പാഠങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
ദീനിന് സഹായകമാകുന്ന എല്ലാ മാർഗ്ഗങ്ങളും പരീക്ഷിച്ചിട്ടുണ്ട് തിരുനബി(സ്വ). അനുയോജ്യമായ അഭയകേന്ദ്രങ്ങളൊന്നും നബി (സ്വ)ക്ക് ലഭ്യമായില്ല. അങ്ങനെയാണ് ആദ്യമായി തന്റെ അനുയായികളെ ഹബ്ശയിലേക്ക് പറഞ്ഞയക്കുന്നത്. ഇതെല്ലാം ഗ്രന്ഥകാരൻ സുന്ദരമായി വർണ്ണിക്കുന്നത് കാണാം.
രചയിതാവ് ഈ പുസ്തകത്തിലൂടെ ഹിജ്റയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ഈ കാലത്തെ അതുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. നബി(സ്വ)യുടെ മദീനയിലേക്കുള്ള ഹിജ്റ മുസ്ലിം സമൂഹത്തിന്റെ ഐക്യപ്രകടനമായിരുന്നു. മദീനയിൽ നിലനിന്നിരുന്ന ഔസ്, ഖസറജ് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷത്തിന് നീതി കൽപ്പിച്ചത് നബി തങ്ങളായിരുന്നു. ഇവരു തന്നെയാണ് നബി തങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കിയതും. മദീന കേന്ദ്രമാക്കി ഒരു രാഷ്ട്രം സ്ഥാപിക്കുകയും എല്ലാ മതസ്ഥർക്കും നീതി നടപ്പാക്കുകയുമാ യിരുന്നു നബി (സ്വ) യുടെ ആദ്യ പ്രവർത്തനങ്ങൾ. ഹിജ്റ നൽകുന്ന ഗുണങ്ങളും പ്രതിഫലങ്ങളും രചയിതാവ് ഓർമ്മപ്പെടുത്തുന്നുണ്ട്.
ഹിജ്റയുടെ താൽപര്യങ്ങൾ മുതൽ ഹിജ്റയുടെ വർത്തമാനം വരെ ഹിജ്റ കാലഘട്ടത്തിൽ നടന്ന എല്ലാ സംഭവവികാസങ്ങളും ഗ്രന്ഥകാരൻ ഈ പുസ്തകത്തിലൂടെ വിവരിക്കുന്നു. മാത്രമല്ല രണ്ടു ഉടമ്പടികളും പാലായനത്തിലെ സ്ത്രീകളുടെ സാന്നിധ്യവും സാഹോദര്യത്തിന്റെ മാതൃകയും ഹിജ്റയിൽ നിന്നും പിരിഞ്ഞവരെയും വിശദീകരിക്കുന്നുണ്ട്. മലയാളത്തിൽ മുത്ത് നബി(സ്വ)യുടെ പലായന ചരിത്രം എഴുതപ്പെട്ട അവിസ്മരണീയമായ രചനകളിൽ ഒന്നാണിത്


