56 കോടിയുടെ ബലിയെന്നാണ് ഗാന്ധിയുടെ കൊലപാതകത്തെ ഗോപാല്‍ ഗോഡ്സേ (നാഥുറാം ഗോഡ്സേയുടെ സഹോദരനും ഗാന്ധി വധക്കേസിലെ ഒമ്പതാം പ്രതിയും) വിശേഷിപ്പിച്ചത്. സംഘ്പരിവാരം നിരന്തരമായി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാഖ്യാനം കൂടിയാണിത്. സ്വാതന്ത്രാനന്തരം ഗാന്ധി ഡല്‍ഹിയില്‍ നടത്തിയൊരു നിരാഹാര സമരമാണ് ഇതിന്‍റെ പശ്ചാത്തലം. വിഭജനത്തെ തുടര്‍ന്ന് രാജ്യത്തിന്‍റെ സ്വത്തുക്കള്‍ ഭാഗം വെച്ചതിന്‍റെ ഭാഗമായി ഖജനാവിലെ പണത്തില്‍ നിന്ന് എഴുപത്തിയാറ് കോടി പാക്കിസ്ഥാന് നല്‍കേണ്ടതുണ്ടായിരുന്നു. അതില്‍ ഇരുപത് കോടി ആദ്യഘട്ടിത്തില്‍ നല്‍കിയെങ്കിലും ബാക്കിയുള്ള 56 കോടി നല്‍കുന്നതിനു മുമ്പായി കാശ്മീരിലെ സംഘര്‍ഷം ആരംഭിച്ചിരുന്നു. അതിനാല്‍ ഈ പണം സംഘര്‍ഷം അവസാനിച്ചതിനു ശേഷം മാത്രം നല്‍കിയാല്‍ മതിയെന്ന് ഇന്ത്യന്‍ നേതൃത്വം തീരുമാനിച്ചപ്പോള്‍ അത് കരാറിന്‍റെ ലംഘനമാണെന്നും എത്രയും വേഗം ആ പണം നല്‍കണമെന്നുമായിരുന്നു ഗാന്ധിയുടെ നിര്‍ദേശം. ഇതോടെ പാകിസ്ഥാനു പണം നല്‍കാന്‍ വേണ്ടി സമരം ചെയ്ത ഗാന്ധിയോടുള്ള വൈരാഗ്യമാണ് കൊലയിലേക്കു നയിച്ചതെന്നാണ് 56 കോടിയുടെ ബലിയെന്ന ആഖ്യാനം സമര്‍ത്ഥിക്കുന്നത്. അത്തരമൊരു കാരണത്തിന്‍റെ പേരില്‍ ഗാന്ധിയെ കൊല്ലാമോയെന്ന ചോദ്യം പ്രസക്തമായിരിക്കുമ്പോള്‍ തന്നെ സംഘ്പരിവാരിന്‍റെ ഈ ആഖ്യാനം തെറ്റാണെന്നു പറയേണ്ടി വരും. കാരണം, അങ്ങനെ പെട്ടെന്നുണ്ടായ ഒരു പ്രകോപനത്തിന്‍റെ ഫലമായി സംഭവിച്ചൊരു വൈകാരിക പ്രതികരണമോ കൈ തെറ്റോ അല്ല ഗാന്ധി വധം. പതിറ്റാണ്ടുകളായി ഹിന്ദുത്വ രാഷ്ട്രീയം മനസ്സില്‍ പേറിയ പകയുടെയും കൃത്യമായ ആസൂത്രണത്തിന്‍റേയും ഫലമായിരുന്നു.
ഗോഡ്സേ പത്രാധിപരായിട്ടുള്ള അഗ്രണിയെന്ന ഹിന്ദുത്വ പ്രസിദ്ധീകരണത്തിന്‍റെ ഒരു മാസത്തെ തലക്കെട്ട് ‘ഗാന്ധിക്ക് പോയി തൂങ്ങി ചത്തൂടേ’ എന്നതായിരുന്നു. ദ്വിരാഷ്ട്ര വാദം ആദ്യമുന്നയിക്കുന്ന വ്യക്തി സവര്‍ക്കറായത്, മത മൈത്രിയെ പൊളിക്കുക എന്ന ലക്ഷ്യം ഉള്ളില്‍ പേറുന്നത് കൊണ്ടായിരുന്നു.
ഹിന്ദുത്വ ആഖ്യാനത്തെ ഖണ്ഡിക്കുന്ന ഒന്നാമത്തെ തെളിവ് 1948 ജനുവരി മുപ്പതിനുണ്ടായത് ഗാന്ധിക്കെതിരായ ആദ്യ കൊലപാതക ശ്രമമായിരുന്നില്ലെന്നതാണ്. 1934 മുതല്‍ നിരന്തരമായി ഗാന്ധിക്കെതിരെ കൊലപാതക ശ്രമങ്ങളുണ്ടായിട്ടുണ്ട്. അവയുടെയെല്ലാം പിന്നില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വക്താക്കളായിരുന്നു. പാക്കിസ്ഥാന്‍ പോയിട്ട് മുസ്‌ലിം ലീഗു പോലും ഇല്ലാതിരുന്ന കാലമാണ് 1934 എന്നോര്‍ക്കണം. 1948 ലും ഗാന്ധിയെ കൊല്ലാനുള്ള പ്ലാന്‍ തയ്യാറാക്കപ്പെടുന്നത് ജനുവരി രണ്ടിനാണ്. എന്നാല്‍ മേല്‍ സൂചിപ്പിച്ച നിരാഹാരം ഗാന്ധിജി ആരംഭിക്കുന്നത് ജനുവരി പതിമൂന്നിനാണ്. ഗാന്ധിജിയുടെ സന്തത സഹചാരികള്‍ പോലും ആ വിവരം അറിയുന്നത് പന്ത്രണ്ടിന് വൈകീട്ട് നടന്ന പ്രാര്‍ത്ഥന സമ്മേളനത്തില്‍ മാത്രമാണ്. നിരാഹാരവും അതിലുന്നയിച്ച ആവശ്യവുമാണ് കൊലക്കുള്ള കാരണമെങ്കില്‍ അത് ആരംഭിക്കുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പേ എന്തിനു കൊല ചെയ്യാനുള്ള പ്ലാന്‍ തയ്യാറാക്കിയെന്ന ചോദ്യം ബാക്കിയാകും. അതുകൊണ്ടാണ് ഗാന്ധി വധത്തെക്കുറിച്ചു പറയുമ്പോള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ ചരിത്രം പരിശോധിക്കേണ്ടി വരുന്നത്.
ഗാന്ധി വധത്തില്‍ വിചാരണ നേയിട്ട എട്ട് പ്രതികളില്‍ രണ്ടു പേര്‍ ഉപകരണം മാത്രമായിരുന്നു. ബാക്കിയുള്ള ആറു പേരും ബ്രാഹ്മണരായിരുന്നു. അതില്‍ തന്നെ അഞ്ചു പേര്‍ ചിത്പാവന്‍ ബ്രാഹ്മണ കുലത്തിന്‍റെ പ്രതിനിധികളായിരുന്നു. മറാഠാ സാമ്രാജ്യത്തിലെ പ്രധാനമന്ത്രി പദത്തിനു തുല്ല്യമായ പേഷ്വാ പദത്തിലേക്ക് ബാലാജി വിശ്വനാഥ് നിയമിക്കപ്പെടുന്നതോടെയാണ് ഈ ബ്രാഹ്മണ കുലം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഈ പദവി അവരുടെ അനന്തരാവകാശമായി മാറി പില്‍ക്കാലത്ത് മറാഠാ സാമ്രാജ്യം തകര്‍ന്നതോടെ പൂര്‍ണമായ അധികാരം ഈ പേഷ്വമാരുടെ കൈകളിലായി. അതോടെ ഇന്ത്യയിലുടനീളം ബ്രാഹ്മണര്‍ക്കുണ്ടായിരുന്ന സാംസ്കാരിക, ആത്മീയ ആധിപത്യത്തിനു പുറമേ രാഷ്ട്രീയ അധികാരം കൂടി കൈയാളിയ വിഭാഗമായി ചിത്പാവന്‍ കുലം മാറി. എന്നാല്‍, 1818 ല്‍ ബ്രിട്ടീഷുകാര്‍ പേഷ്വാ സാമ്രാജ്യത്തെ കീഴടക്കി ബോംബെ പ്രവിശ്യ പിടിച്ചെടുത്തതോടെ ഇവരുടെ സമ്പൂര്‍ണ ആധിപത്യം അവസാനിച്ചു. ഈ അധികാരം തിരിച്ചുപിടിക്കാനുള്ള നിരന്തരമായ ശ്രമങ്ങള്‍ പിന്നീട് ചിത്പാവന്‍ കുലത്തില്‍ നിന്നും ഉണ്ടാകുന്നുണ്ട്. പില്‍ക്കാലത്ത്, ദേശീയ സ്വാതന്ത്ര സമരമെന്നു വിശേഷിപ്പിക്കപ്പെട്ട പല മൂവ്മെന്‍റുകളും സൂക്ഷ്മ വായനയില്‍ പേഷ്വാ സാമ്രാജ്യം തിരികെ കൊണ്ടുവരാന്‍ വേണ്ടി നടത്തിയ ശ്രമങ്ങളായിരുന്നുവെന്നു കാണാനാകും. 1857ലെ കലാപത്തിലിടപെട്ട നാനാസാഹിബ് യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ശ്രമമാണ് നടത്തിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ഒളിപ്പോരുകളിലൂടെ മറാഠാ ദേശത്ത് ഇന്നും വീര പരിവേശമുള്ള വാസുദേവ് ബല്‍വന്ത് ഫാല്‍ക്കേ അക്കാലത്ത് നടത്തിയ പല കത്തിടപാടുകളിലും തന്നെ സ്വയം വിശേഷിപ്പിച്ചത് പേഷ്വാ പ്രമുഖെന്നതായിരുന്നു. ബാലഗാഗാധര തിലക് പോലും ഒരര്‍ത്ഥത്തില്‍ ഇത്തരമൊരു സമരത്തിന്‍റെ ഭാഗമായിരുന്നു. തിലകിന്‍റെ സമര രീതികളെ വിലയിരുത്തുമ്പോള്‍ അവിടെ ഗണേഷോത്സവം, ബ്രാഹ്മണ നാടക സംഘം തുടങ്ങിയ ഹൈന്ദവ, ബ്രാഹ്മണിക് അടയാളങ്ങളെ ഒരുപാട് കാണാനാകും.
1934 മുതല്‍ നിരന്തരമായി ഗാന്ധിക്കെതിരെ കൊലപാതക ശ്രമങ്ങളുണ്ടായിട്ടുണ്ട്. അവയുടെയെല്ലാം പിന്നില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വക്താക്കളായിരുന്നു. പാക്കിസ്ഥാന്‍ പോയിട്ട് മുസ്‌ലിം ലീഗു പോലും ഇല്ലാതിരുന്ന കാലമാണ് 1934 എന്നോര്‍ക്കണം.
1897 ല്‍ ഇന്ത്യയില്‍ പടര്‍ന്നു പിടിച്ച പ്ലേഗ് നേരിടുന്നതിന്‍റെ ഭാഗമായി ബ്രിട്ടീഷ് അധികാരികളും അവരുടെ കീഴിലെ ആരോഗ്യ പ്രവര്‍ത്തകരും വീടുകള്‍ കയറി ഇറങ്ങി രോഗികളെ കണ്ടെത്തി കോറന്‍റൈന്‍ ചെയ്യുകയും, അവരുമായി ബന്ധപ്പെട്ട വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തപ്പോള്‍ അതിനെതിരായ തിലകിന്‍റെ പ്രതിഷേധത്തിന്‍റെ കാതല്‍ ബ്രാഹ്മണ വീടുകളെ അശുദ്ധമാക്കുന്നുവെന്നതായിരുന്നു. ഒടുവില്‍, ഈ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ റാന്‍റെയെന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ മൂന്നു ചിത്പാവന്‍ യുവാക്കള്‍ ചേര്‍ന്നു കൊലപ്പെടുത്തുന്നതിലാണ് ഈ പ്രതിഷേധം അവസാനിച്ചത്. പക്ഷേ, അപ്പോഴും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ആളായിരുന്നു തിലകെന്നതിനാല്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ മുഖമായി അദ്ദേഹം വിലയിരുത്തപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ അന്ന് സ്വാതന്ത്ര സമരം ഹൈന്ദവ, ബ്രാഹ്മണിക് മൂല്യങ്ങളിലും രീതികളിലും ഊന്നിയതായിരുന്നു. അതിനാല്‍, മുസ്‌ലിംകളും ദളിതുകളുമെല്ലാം ഈ സമരത്തിന്‍റെ കേന്ദ്രത്തിനു പുറത്തായിരുന്നു. ഈ പാതയിലൂടെ തന്നെയാണ് വി.ഡി സവര്‍ക്കറും സമര രംഗത്തേക്കു വരുന്നത്. സവര്‍ക്കറുടെ ആദ്യ രചനകളിലൊന്ന് ബല്‍വന്ത് ഫാല്‍കേയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ളതായിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ നിര്‍ദേശ പ്രകാരം കഴ്സണ്‍ ബില്ലി, ടിപ്പറ്റ് ജാക്സണ്‍ എന്നീ രണ്ടു ബ്രിട്ടീഷ് ഉദ്യോഗസ്തര്‍ കൊല്ലപ്പെട്ടപ്പോഴും അതിന്‍റെ മുഖ്യപ്രേരകമായി പ്രവര്‍ത്തിച്ചത് ചിത്പാവന്‍ കുല മഹിമയെക്കുറിച്ചുള്ള ബോധം തന്നെയായിരുന്നു. കാരണം, സവര്‍ക്കറുടെ ജ്യേഷ്ഠനടക്കമുള്ള ചില ചിത്പാവന്‍കാരെ അറസ്റ്റ് ചെയ്തതിന്‍റെ പ്രതികാരമായിരുന്നു ഈ കൊലകള്‍. ഈ സമയം സവര്‍ക്കര്‍ക്ക് ഇന്ത്യന്‍ യുവത്വത്തിനിടയില്‍ വലിയ സ്വീകാര്യത ലഭിക്കുകയും തിലകിനു ശേഷമുള്ള നേതൃമുഖമെന്ന ചര്‍ച്ചയിലേക്കു വരെ കാര്യങ്ങളെത്തുകയും ചെയ്തിരുന്നു. പക്ഷേ, കഴ്സണ്‍ ബില്ലി വധക്കേസില്‍ സംശയത്തിന്‍റെ ആനുകൂല്യത്തില്‍ രക്ഷപ്പെട്ടെങ്കിലും ജാക്സണ്‍ വധത്തില്‍ സവര്‍ക്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അമ്പത് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കുകയും ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ അടക്കപ്പെടുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് കുപ്രസിദ്ധമായ സവര്‍ക്കറുടെ മാപ്പപേക്ഷകളുണ്ടായത്. മാപ്പപേക്ഷയെത്തുടര്‍ന്ന് തടവ് ശിക്ഷ പത്തു വര്‍ഷമായി കുറച്ച് സവര്‍ക്കര്‍ വിട്ടയക്കപ്പെടുന്നുണ്ടെങ്കിലും അപ്പോഴേക്കും സ്വാതന്ത്ര്യ സമരത്തിന്‍റെ നേതൃസ്ഥാനം ഗാന്ധിയിലെത്തിയിരുന്നു. അതോടെ, തിലകിന്‍റെയും സവര്‍ക്കറുടേയും ബ്രാഹ്മണിക് സമര രീതികള്‍ പുറത്താവുകയും ഉള്‍ക്കൊള്ളലിന്‍റേതായ ജനകീയ സമര രീതികള്‍ ആരംഭിക്കുകയും ചെയ്തു. ഇതു മൂലം തിലക് അനുയായികളായ പലരും കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോവുകയും ബ്രാഹ്മണ്‍ കേന്ദ്രീകൃതമായ സംഘാടനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിലൂടെയാണ് ഹിന്ദുമഹാസഭയും RSS ഉം മറ്റും രൂപപ്പെടുന്നത്. ഇതിനു പിന്നില്‍ പേഷ്വാ സാമ്രാജ്യത്തിന്‍റെ ഓര്‍മകള്‍ പേറുന്ന ചിത്പാവന്‍ കുലം തന്നെയായിരുന്നു. ഈ സംഘടനകളുടെയെല്ലാം ഉത്ഭവം മറാഠാ ദേശത്താണെന്നതും ആദ്യകാല ഹിന്ദുത്വ പ്രസിദ്ധീകരണങ്ങളെല്ലാം മറാഠാ ഭാഷയിലായിരുന്നുവെന്നതും തുടക്കം മുതല്‍ ഇന്നേ വരെ ഇവയുടെ തലപ്പത്തിരുന്ന വ്യക്തികളുടെ പശ്ചാത്തലവുമെല്ലാം ഇതിന് അടിവരയിടുന്നുണ്ട്. ഗോഡ്സേയെപ്പോലും RSS ലെത്തി കെ.ബി ലിമായേ തിലകിന്‍റെ അനുയായി ആയിരുന്നുവെന്നതും ഗാന്ധി വധക്കേസില്‍ തടവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഗോപാല്‍ ഗോഡ്സേ അടക്കമുള്ളവര്‍ക്കു ഹിന്ദു മഹാസഭ ഒരുക്കിയ സ്വീകരണ സമ്മേളനത്തിന്‍റെ ഉദ്ഘാടകന്‍ തിലകിന്‍റെ കൊച്ചു മകനായിരുന്നുവെന്നതുമെല്ലാം തിലക് രാഷ്ട്രീയത്തില്‍ നിന്നും ഗാന്ധിയന്‍ രാഷ്ട്രീയത്തിലേക്കുള്ള കോണ്‍ഗ്രസിന്‍റെ മാറ്റമാണ് ഹിന്ദുത്വ സംഘടനകളുടെ പിറവിക്കു കാരണമെന്നു നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
ഗാന്ധിയന്‍ മൂല്യങ്ങളുയര്‍ത്തിപ്പിടിക്കുന്ന സ്വാതന്ത്ര സമരം വിജയിച്ചാല്‍ തന്നെയും പുതുതായി രൂപപ്പെടുന്ന ഇന്ത്യ ഒരിക്കലും തങ്ങളാഗ്രഹിക്കുന്നത് പോലുള്ള പേഷ്വാ സാമ്രാജ്യമായിരിക്കില്ലെന്നും, അത് മുഴുവന്‍ മതങ്ങളേയും ഒരു പോലെ കാണുന്ന ഒരു രാജ്യമായിരിക്കും എന്നുമുള്ള തിരിച്ചറിവും അതിനെ തടയാനുള്ള ത്വരയുമായിരുന്നു ഇവയുടെയെല്ലാം പ്രേരകം.
‘മുസ്‌ലിംകള്‍ക്കായി പാക്കിസ്ഥാന്‍ നല്‍കിയ സ്ഥിതിക്ക് ഇന്ത്യ ഹിന്ദുക്കളുടേതാകണം’ എന്നത് വളരെ വേഗം ജനങ്ങളെ തെറ്റദ്ധരിപ്പിക്കാവുന്നൊരു നരേഷനായിരുന്നു. അതോടൊപ്പം വിഭജനത്തെ തുടര്‍ന്നുണ്ടായ വലിയ കലാപങ്ങളും അതുണ്ടാക്കിയ ദുരിതങ്ങളുമെല്ലാം ഹിന്ദു മുസ്‌ലിം വര്‍ഗീയ വിഭജനം എളുപ്പത്തലാക്കി.|
അതുകൊണ്ടു തന്നെ ഗാന്ധിയുടെ വ്യക്തിത്വത്തിനെതിരെയും ഗാന്ധി നിര്‍മിച്ചെടുത്ത മത മൈത്രിക്കെതിരേയുമെല്ലാം നിരന്തരമാ ആക്രമണങ്ങള്‍ അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഗോഡ്സേ പത്രാധിപരായിട്ടുള്ള അഗ്രണിയെന്ന ഹിന്ദുത്വ പ്രസിദ്ധീകരണത്തിന്‍റെ ഒരു മാസത്തെ തലക്കെട്ട് ‘ഗാന്ധിക്ക് പോയി തൂങ്ങി ചത്തൂടേ’ എന്നതായിരുന്നു. ദ്വിരാഷ്ട്ര വാദം ആദ്യമുന്നയിക്കുന്ന വ്യക്തി സവര്‍ക്കറായത്, മത മൈത്രിയെ പൊളിക്കുക എന്ന ലക്ഷ്യം ഉള്ളില്‍ പേറുന്നത് കൊണ്ടായിരുന്നു. ഇതൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ഗാന്ധിയെ തന്നെ ലക്ഷ്യമിട്ടത്. അതിന്‍റെ ഫലമായിരുന്നു 1934 മുതലുള്ള നിരന്തരമായ വധ ശ്രമങ്ങള്‍. ഇതിനിടയിലും കോണ്‍ഗ്രസിനെ ഹിന്ദുത്വ വത്കരിക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടന്നിരുന്നു. പക്ഷേ, അവിടെയും ഏറ്റവും വലിയ തടസ്സം നെഹ്‌റുവും ഗാന്ധിയുമായിരുന്നു. അതില്‍ നെഹ്‌റുവിനെ നേരിടൽ അവര്‍ക്ക് എളുപ്പമായിരുന്നു. കാരണം, നെഹ്‌റു ഒരു നിരീശ്വരവാദിയായിരുന്നു. അത്തരമൊരാളെ മത രാഷ്ട്രീയത്തിന്‍റെ എതിര്‍ പക്ഷത്തു നിര്‍ത്തി ആക്രമിക്കുകയെന്നത് ലളിതമായൊരു പദ്ധതിതാണ്. പക്ഷേ, ഗാന്ധി അങ്ങനെയല്ലായിരുന്നു.
രാമനെക്കുറിച്ചും രാമരാജ്യത്തെക്കുറിച്ചും സംസാരിക്കുന്ന, ഹേ റാമെന്ന മന്ത്രമുരുവിടുന്ന, ഗീതയ്ക്കു വ്യാഖ്യാനം ചമയ്ക്കുന്ന, പ്രാര്‍ത്ഥന സമ്മേളനങ്ങള്‍ നടത്തുന്ന ഗാന്ധി, മത രാഷ്ട്രീയത്തെ വിമര്‍ശിക്കുമ്പോള്‍ അത് കൂടുതല്‍ വ്യാപതിയുള്ളൊരു വെല്ലുവിളിയാണ്. ഇതെല്ലാമായിരിക്കുമ്പോഴും, സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ മാത്രമേ ജനം ഗാന്ധിയ്ക്ക് ഒപ്പം നില്‍ക്കൂയെന്നും അതു കഴിയുന്നതോടെ അവര്‍ വെറും ഹിന്ദുക്കളും മുസ്‌ലിംകളും മാത്രമായിത്തീരുമെന്നും അത്തരമൊരു സാഹചര്യത്തില്‍ തങ്ങള്‍ക്കു മേല്‍ക്കൈ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയില്‍ തങ്ങളുടെ മുഴുവന്‍ ഊര്‍ജവും സംഭരിച്ചുകൊണ്ട് ഹിന്ദുത്വ കാത്തിരുന്നു. സ്വാതന്ത്ര ലബ്ധിയോടൊപ്പം രാജ്യം വിഭജിക്കപ്പെടുക കൂടി ചെയ്തതോടെ മറ്റെല്ലാവരും സങ്കടപ്പെട്ടെങ്കിലും ഹിന്ദുത്വയുടെ പ്രതീക്ഷകള്‍ക്കു നിറം കൂടുകയാണുണ്ടായത്. കാരണം ‘മുസ്‌ലിംകള്‍ക്കായി പാക്കിസ്ഥാന്‍ നല്‍കിയ സ്ഥിതിക്ക് ഇന്ത്യ ഹിന്ദുക്കളുടേതാകണം’ എന്നത് വളരെ വേഗം ജനങ്ങളെ തെറ്റദ്ധരിപ്പിക്കാവുന്നൊരു നരേഷനായിരുന്നു. അതോടൊപ്പം വിഭജനത്തെ തുടര്‍ന്നുണ്ടായ വലിയ കലാപങ്ങളും അതുണ്ടാക്കിയ ദുരിതങ്ങളുമെല്ലാം ഹിന്ദു മുസ്‌ലിം വര്‍ഗീയ വിഭജനം എളുപ്പത്തലാക്കി. ബാംഗാളിലെ നവഗാലിയിലുണ്ടായ കലാപത്തിലേക്ക്, നാസികില്‍ നിന്നും ചിത്പാവന്‍ ബ്രാഹ്മണ കുലത്തില്‍പ്പെട്ട ദാദാ മഹാരാജെന്ന ആൾദൈവം ഒരു വാഹനം നിറയെ ആയുധങ്ങള്‍ കൊടുത്തയിച്ചിരുന്നു. അതുപോലെ പാക്കിസ്ഥാനില്‍ നിന്ന് അഭയാര്‍ത്ഥികളായി ഡല്‍ഹിയിലെത്തിയ ഹിന്ദുക്കളില്‍ നിന്നൊരു വിഭാഗം അവിടെയുള്ള ആർ എസ് എസ് കേന്ദ്രത്തില്‍ ചെന്ന് തങ്ങള്‍ക്ക് അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ”അഭയം നല്‍കാനാകില്ലെന്നും പകരം ഞങ്ങള്‍ നിങ്ങള്‍ക്ക് ആയുധം നല്‍കാം, അതുപയോഗിച്ച് ഇവിടെയുള്ള മുസ്‌ലിംകളെ ആക്രമിച്ച് നിങ്ങള്‍ അവരുടെ വീടുകളില്‍ കയറി താമസിമാക്കിക്കോളൂ” എന്നുമായിരുന്നു മറുപടി. ഇതെല്ലാം വിഭജനത്തെ എത്ര വലിയ സുവര്‍ണാവസരമായിട്ടാണ് സംഘ്പരിവാരം കണക്കാക്കിയിരുന്നതെന്നു വ്യക്തമാക്കുന്നുണ്ട്. ഒട്ടും വൈകാതെ തന്നെ ഹിന്ദു രാഷ്ട്രം സ്ഥാപിക്കപ്പെടുമെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു.
പക്ഷേ, അവിടെയും ഗാന്ധി ഇടപെട്ടു. അദ്ദേഹം നവഗാലിയിലെ വിദൂര ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് അവിടെയുള്ള മനുഷ്യരോടു സംസാരിച്ച് കലാപങ്ങളവസാനിപ്പിച്ചു. കൊല്‍ക്കത്തയിലെ തെരുവുകളില്‍ താമസിച്ചു മതമൈത്രി ഊട്ടിയുറപ്പിച്ചു. ഡല്‍ഹിയില്‍ ആട്ടിയിറക്കപ്പെട്ട മുസ്‌ലിംകളെ അവരുടെ വീടുകളിലേക്കു തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ചുരുക്കത്തില്‍ ഈ രാജ്യം മുസ്‌ലിംകളുടേതു കൂടിയാണെന്നു വീണ്ടും വീണ്ടും സ്ഥാപിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് ഇനിയും ഗാന്ധിയെ അനുവദിച്ചു കൂടായെന്ന അവസാന തീരുമാനത്തിലേക്ക് അവരെത്തുന്നത്. അല്ലാതെയത് പെട്ടെന്നുണ്ടായ വൈകാരിക പ്രതികരണമോ പാക്കിസ്ഥാനു നല്‍കിയ 56 കോടിയുടെ പകരമോ അല്ല.
ഗാന്ധി വധത്തില്‍ വിചാരണ നേയിട്ട എട്ട് പ്രതികളില്‍ രണ്ടു പേര്‍ ഉപകരണം മാത്രമായിരുന്നു. ബാക്കിയുള്ള ആറു പേരും ബ്രാഹ്മണരായിരുന്നു. അതില്‍ തന്നെ അഞ്ചു പേര്‍ ചിത്പാവന്‍ ബ്രാഹ്മണ കുലത്തിന്‍റെ പ്രതിനിധികളായിരുന്നു. മറാഠാ സാമ്രാജ്യത്തിലെ പ്രധാനമന്ത്രി പദത്തിനു തുല്ല്യമായ പേഷ്വാ പദത്തിലേക്ക് ബാലാജി വിശ്വനാഥ് നിയമിക്കപ്പെടുന്നതോടെയാണ് ഈ ബ്രാഹ്മണ കുലം ശ്രദ്ധിക്കപ്പെടുന്നത്.
പക്ഷേ, ആ അവസാന സമയത്തും ഗാന്ധിയെ തിരിച്ചറിയുന്നതില്‍ ഹിന്ദുത്വ പരാജയപ്പെട്ടുവെന്നതാണ് സത്യം. മരിച്ച ഗാന്ധി ജീവിച്ചിരുന്ന ഗാന്ധിയേക്കാള്‍ വേഗത്തില്‍ ജനങ്ങള്‍ക്കിടയിലെ ഐക്യം സാധ്യമാക്കി. അതോടെ ഹിന്ദുത്വ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ പുറമ്പോക്കിലേക്കു പിന്തള്ളപ്പെട്ടു. പക്ഷേ, അവിടെ അവര്‍ കാത്തിരുന്നു. ഗാന്ധി വധത്തിന്‍റെ ഓര്‍മകള്‍ മായും വരെ. ഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വയെന്നു പറയാന്‍ മറന്ന നമ്മള്‍ അവരുടെ കാത്തിരിപ്പിന്‍റെ ദൈര്‍ഘ്യം കുറച്ചു. ഇപ്പോഴവര്‍ തിരിച്ചെത്തിയിരിക്കുന്നു. ഇനിയെങ്കിലും നാം അത് ഉറക്കെ പറയണം. വരും തലമുറയെ പഠിപ്പിക്കണം. മറവിയുടെ ഖബ്റിൽ ഓർമകളെ കുഴിച്ചുമൂടാതെ, അവയ്ക്കു ജീവൻ പകർന്നുകൊണ്ടേയിരിക്കും


