Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Articles

മമ്പുറം തങ്ങള്‍ കീഴടക്കിയ നേതൃത്വം

ഹൈന്ദവ പ്രമാണിയായ കോന്തുനായരായിരുന്നു തങ്ങളുടെ കാര്യസ്ഥനെന്നതും ഇതിന് വ്യക്തമായ ഉദാഹരണമാണ്. അതുപോലെ പ്രശസ്തമായ മൂന്നിയൂര്‍ കളിയാട്ടക്കാവ് ഉത്സവത്തിന് ഇടവമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച തിയ്യതി കുറിച്ചത് തങ്ങളായിരുന്നു എന്നതും വ്യക്തമായ മതസൗഹാര്‍ദ്ദത്തെയാണ് സൂചിപ്പിക്കുന്നത്.

യാസിര്‍ അദനി കുറ്റാളൂര്‍ by യാസിര്‍ അദനി കുറ്റാളൂര്‍
in Articles, Religious
Reading Time: 2 mins read
0
മമ്പുറം തങ്ങള്‍ കീഴടക്കിയ നേതൃത്വം

കേരള ചരിത്രത്തില്‍ പ്രത്യേകിച്ച് മലബാറിന്റെ ചരിത്രത്തില്‍ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി തങ്ങള്‍. ജന്മം കൊണ്ട് യമനിയാണെങ്കിലും പ്രവര്‍ത്തന മണ്ഡലം കേരളത്തിലെ മലബാര്‍ മേഖലയായിരുന്നുവെന്നത് ചരിത്ര യാഥാര്‍ത്ഥ്യം. മലബാറില്‍ എല്ലാവര്‍ക്കും സ്വീകാര്യനായിരുന്ന സയ്യിദവര്‍കള്‍ ക്രിസ്താബ്ധം 1755 (ഹിജ്‌റ 1166) ല്‍ യമനിലെ ഹളര്‍മൗത്തിലെ തരീമില്‍ സയ്യിദ് മുഹമ്മദ്ബ്‌നു സഹ്ല്‍ മൗലദ്ദവീല എന്നവരുടെയും സയ്യിദത്ത് ഫാത്വിമ ജിഫ്രി എന്നവരുടെയും പുത്രനായിട്ടാണ് ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ മരണപ്പെട്ടു. പിന്നീട് അമ്മായിയുടെ സംരക്ഷണത്തിലാണ് തങ്ങള്‍ വളര്‍ന്നത്.

പതിനേഴ് വയസ്സ് പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ ഇസ്ലാമിക വിജ്ഞാനത്തിലും അറബി ഭാഷയിലും അവഗാഹം നേടി. ശേഷം പതിനേഴാം വയസ്സില്‍ ക്രിസ്താബ്ധം 1769 ല്‍ തങ്ങള്‍ തന്റെ ബന്ധുവായ കോഴിക്കോട്ടെ ശൈഖ് ജിഫ്രിയുടെ അഭ്യര്‍ത്ഥന പ്രകാരം വളര്‍ത്തുമ്മയുടെ അനുമതിയോടെ യമനിലെ മുഖല്ലം തുറമുഖത്ത് നിന്ന് മലബാറിലേക്ക് കപ്പലേറി. ഹിജ്‌റ 1183 റമളാന്‍ 19 ന് സയ്യിദവര്‍കള്‍ കോഴിക്കോട്ടെത്തി. കുറച്ച് കാലം കോഴിക്കോട് താമസിച്ച സയ്യിദ് അലവി തങ്ങളെ ശൈഖ് ജിഫ്രി മമ്പുറത്തെത്തിച്ചു. പിന്നീട് അവിടെ താമസമാക്കി. ശൈഖ് ഹസ്സന്‍ ജിഫ്രിയുടെ മകള്‍ ഫാത്വിമയെയാണ് സയ്യിദവര്‍കള്‍ വിവാഹം ചെയ്തത്. വിവാഹശേഷം ഭാര്യാഗൃഹത്തിലേക്ക് താമസം മാറി. പിന്നീട് മാളിയേക്കല്‍ എന്ന സ്വന്തം ഭവനം പണിതു. ആദ്യ ഭാര്യയില്‍ രണ്ടു പെണ്‍മക്കള്‍ ജനിച്ചുവെങ്കിലും ആദ്യത്തെ മകള്‍ മരണപ്പെട്ടു. ശേഷം ആ ഭാര്യയുടെ മരണത്തെ തുടര്‍ന്ന് കൊയിലാണ്ടിയിലെ സയ്യിദ് അബൂബക്കര്‍ മദനിയുടെ പുത്രി ഫാത്വിമയെ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തിലാണ് പ്രഗത്ഭനായ മകന്‍ സയ്യിദ് ഫള്ല്‍ പൂക്കോയ തങ്ങള്‍ ജനിക്കുന്നത്.

മമ്പുറത്ത് സ്ഥിര താമസമാക്കിയ തങ്ങള്‍ അവിടുത്തെ ചെറിയ പള്ളി കേന്ദ്രീകരിച്ചായിരുന്നു രാഷ്ട്രീയ, സാമൂഹിക, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. അവിടെ സ്ഥിരമായതോടെ മലയാളം പഠിച്ച തങ്ങള്‍ അന്നത്തെ പ്രഗത്ഭ പണ്ഡിതന്മാരായ വെളിയങ്കോട് ഉമര്‍ ഖാളി, പരപ്പനങ്ങാടി അവുക്കോയ മുസ്്‌ലിയാര്‍ എന്നിവരുമായൊക്കെ സൗഹൃദത്തിലായി. ഇവരുടെയൊക്കെ സ്വാധീനം തെയാണ് അക്കാലത്ത് ഇന്ത്യ കീഴടക്കിയിരുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ വലിയ പങ്ക് വഹിക്കാന്‍ തങ്ങളവര്‍കളെ പ്രേരിപ്പിച്ചത്. തങ്ങളുടെ നേതൃത്വവും സ്വഭാവമഹിമയും ജനങ്ങളെ അത്യാകര്‍ഷിക്കുകയും നാള്‍ക്കുനാള്‍ അവരുടെ സ്ഥാനവും സ്വീകാര്യതയും ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരികയും ചെയ്തു. മതഭേദമന്യേ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വില കല്‍പ്പിക്കപ്പെട്ടു. അവര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ പാവങ്ങള്‍ക്ക് നല്‍കിയിരുന്ന തങ്ങളവര്‍കളെ ദരിദ്രജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഹിന്ദുക്കളോടും മുസ്‌ലിംകളോടും പരസ്പരം ഒന്നിച്ച് പൊതുശത്രുവിനെതിരെ പോരാടാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. ഇതെല്ലാം തങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കാരണമായി. അതിനാല്‍ തന്നെ മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്ത് സജീവമായി നിലനിന്നിരുന്ന തങ്ങള്‍ കേരളചരിത്രത്തിലെ ആദ്യത്തെ ജനകീയ നായകനായി വിശേഷിപ്പിക്കപ്പെടുന്നു.

വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളുമനുസരിച്ച് മാത്രം ജീവിക്കുകയും അങ്ങനെ ജീവിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത മഹാനായിരുന്നു തങ്ങള്‍. പരിശുദ്ധ ഇസ്്‌ലാമിന്റെ ചിട്ടവട്ടങ്ങളില്‍ ശക്തമായി നിലകൊണ്ടുതന്നെ മറ്റു മതസ്ഥര്‍ക്കിടയില്‍ സ്വീകാര്യത നേടിയെടുക്കാന്‍ സാധിച്ചുവെന്നത് തന്നെയാണ് തങ്ങളുടെ സാമൂഹ്യ ജീവിതത്തിലെ ശ്രേഷ്ടമായ ഒന്ന്. അന്നത്തെ ചുറ്റുപാടില്‍ ജന്മിമാരുടെ പീഢനത്തിനും ചൂഷണത്തിനും ഇരയായിരുന്ന മുസ്്‌ലിംകള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും സമൂഹത്തില്‍ തക്കതായ സ്ഥാനം ലഭ്യമാക്കുന്നതില്‍ തങ്ങള്‍ മഹത്തായ പങ്ക് വഹിച്ചിട്ടുണ്ട്.

ജാതിമതഭേദമന്യേ തങ്ങള്‍ സ്വീകാര്യനായിരുന്നുവെന്നും വലിയ മതസൗഹാര്‍ദത്തെയാണ് തങ്ങള്‍ ജീവിതത്തിലൂടെ സമൂഹത്തിന് സമര്‍പ്പിച്ചത് എന്നും അവരുടെ ജീവിതം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. എന്തെന്നാല്‍ ഹൈന്ദവ വീടുകളില്‍ വിവാഹനിശ്ചയങ്ങളില്‍ വരെ തങ്ങള്‍ സംബന്ധിക്കാറുണ്ടായിരുന്നു എന്നതും ഹൈന്ദവ പ്രമാണിയായ കോന്തുനായരായിരുന്നു തങ്ങളുടെ കാര്യസ്ഥനെന്നതും ഇതിന് വ്യക്തമായ ഉദാഹരണമാണ്. അതുപോലെ പ്രശസ്തമായ മൂന്നിയൂര്‍ കളിയാട്ടക്കാവ് ഉത്സവത്തിന് ഇടവമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച തിയ്യതി കുറിച്ചത് തങ്ങളായിരുന്നു എന്നതും വ്യക്തമായ മതസൗഹാര്‍ദ്ദത്തെയാണ് സൂചിപ്പിക്കുന്നത്.

മലബാറിലെ ജനമനസ്സുകളില്‍ സജീവമായി ഇടപെട്ട ജനനായകന്‍ എന്നതിലപ്പുറം തങ്ങളവര്‍കളെ പ്രശസ്തനാക്കിയത് അവരുടെ ആത്മീയ ജീവിതമായിരുന്നു. ഇതില്‍ ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖായ ബാഅലവി ത്വരീഖത്തിലായിരുന്നു തങ്ങളവര്‍കള്‍ പിന്തുടര്‍ന്നിരുന്നത്. അവസാനം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ചേറൂര്‍ പടയില്‍ സജീവമായി ഇടപെട്ട സയ്യിദവര്‍കള്‍ക്ക് ബ്രിട്ടീഷുകാരില്‍ നിന്നേല്‍ക്കേണ്ടി വന്ന വെടിയുണ്ട അവരുടെ ജീവിതത്തെ തളര്‍ത്തി. ശേഷം ക്രിസ്താബ്ദം 1844 ഹിജ്‌റ വര്‍ഷം 1260 മുഹര്‍റം 7ന് തന്റെ 90ാം വയസ്സില്‍ തങ്ങളവര്‍കള്‍ ഈ ലോകത്തോട് വിടപറഞ്ഞു.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

ചെച്‌നിയ: പാരമ്പര്യ ഇസ്‌ലാമിന്റെ ദേശം

Next Post

പുതുവര്‍ഷം: പുതുക്കാം ജീവിതത്തെ

യാസിര്‍ അദനി കുറ്റാളൂര്‍

യാസിര്‍ അദനി കുറ്റാളൂര്‍

Next Post
Photo by Sarang Pande on Unsplash

പുതുവര്‍ഷം: പുതുക്കാം ജീവിതത്തെ

  • Home
  • Contact
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact