ഇന്ത്യൻ മതേതരത്വത്തിനേറ്റ വലിയൊരു മുറിവായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. ബാബരിയുടെ വഴിയിലാണ് ഇപ്പോൾ ഗ്യാൻവാപി മസ്ജിദും. അന്നു കർസേവകർ മുഴക്കിയ “കാശി മധുര ബാക്കി ഹെ” യെന്ന വചനം അടുത്തതായി ഹിന്ദുത്വ ഭീകരർ ലക്ഷ്യംവെക്കുന്ന പള്ളികളെ ഉദ്ദേശിച്ചായിരുന്നു. കാശിലെയും മധുരയിലെയും പള്ളികൾക്കുമേൽ അവകാശവാദം ഉന്നയിക്കുന്നു, അടുത്തതായി അവ കീഴടക്കുമെന്നായിരുന്നു അതിന്റെ അർത്ഥം.
പതിനേഴാം നൂറ്റാണ്ടിൽ, കൃത്യമായി പറഞ്ഞാൽ 1669 ലാണ് ഔറംഗസീബ് പള്ളി നിർമിക്കുന്നത്. യഥാർത്ഥത്തിൽ പുനർ നിർമിക്കുകയായിരുന്നു.
ഔറംഗസീബിന് മുന്നേ തന്നെ ശാജഹാന്റെ കാലത്ത് അവിടെ ക്ഷേത്രത്തോടു ചേർന്നു പള്ളിയുണ്ടായിരുന്നു. ശാജഹാൻ അവിടെയൊരു മദ്രസയും തുടങ്ങിയിരുന്നുവെന്നതിനു ചരിത്രപരമായ തെളിവുകളും നിലനിൽക്കുന്നുണ്ട്. (Living Banaras: Hindu Religion in Cultural Context എന്ന പുസ്തകത്തിലെ 145 മുതൽ 160 വരെയുള്ള പേജുകൾ കാണുക).
മൂന്നു പതിറ്റാണ്ടുകളായി പള്ളി നിലനിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി നിയമപരമായ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. നിലവിൽ, അതിന്റെ ഉടമസ്ഥാവകാശം ജില്ലാ അധികാരിക്കായിട്ടാണ് കോടതി വക വച്ചു നൽകിയിട്ടുള്ളത്.1991ലാണ് പള്ളി നിർമിച്ചതെന്നുള്ള ഹരജി കോടതിയിൽ എത്തുന്നത്. 1998 ൽ അലഹബാദ് ഹൈക്കോടതി 22 വർഷത്തേക്കു സ്റ്റേ ചെയ്യുന്നു. ഇടപെടലുകളും പാടില്ലെന്നായിരുന്നു കോടതി വിധിയുടെ ഉദ്ദേശ്യം. 2019 ൽ സർവേ വേണമെന്നാവശ്യപ്പെട്ടു ഹരജിയെത്തി. വാരണാസി ജില്ലാ കോടതി ഹരജി ഫയലിൽ സ്വീകരിച്ചു. 2021 ൽ സുപ്രീംകോടതിയിലെത്തി. ഹരജി സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭയോട് അഭിപ്രായം തേടുന്നു. 2022 ഏപ്രിലിൽ ജില്ലാ കോടതി വീഡിയോ സർവേയ്ക്കു വേണ്ടി ഉത്തരവിടുന്നു. അലഹബാദ് ഹൈക്കോടതി അതു ശരിവയ്ക്കുന്നു. 2022 മെയ് മാസത്തിൽ വീഡിയോ സർവേ തുടങ്ങുന്നു. ആ സമയത്താണ് വുളൂഖാനയിൽ { ഹൗള്} ശിവലിംഗം കണ്ടുവെന്നു വാദിക്കുന്നത്. 2023 മെയ് മാസം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ സർവേ ആവശ്യപ്പെടുന്നു. ഓഗസ്റ്റ് മാസം ഹൈക്കോടതിയുടെ സമ്മതത്താൽ ശാസ്ത്രീയ സർവേ തുടങ്ങുന്നു. 2023 ഡിസംബർ 18-ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കുന്നു. 2024 ജനുവരി 31 ന് പള്ളിയിൽ പൂജ അനുവദിച്ചുകൊണ്ട് വരാണസി ജില്ലാ കോടതി ഉത്തരവിടുന്നു. ഏഴ് ദിവസത്തിനുള്ളിൽ പൂജ ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കണമെന്നു ജില്ലാ കളക്ടറോട് ഉത്തരവിടുന്നു.
1991 ലാണ് നരസിംഹറാവു സർക്കാർ ആരാധനാലയ സംരക്ഷണ നിയമം കൊണ്ടുവരുന്നത്. 1947 മുതൽ രാജ്യത്ത് നിലവിലുള്ള എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്നായിരുന്നു ഇതിന്റെ ചുരുക്കം. എന്നാൽ, ബാബരിയെ ഇതിൽ നിന്നും ഒഴിവാക്കിയിരുന്നു.

ഇതാണ് ഗ്യാൻവാപി മസ്ജിദിലെ ഇതുവരെയുള്ള സംഭവ ക്രമങ്ങൾ. ആ രാത്രി തന്നെ കോടതിവിധി മറയാക്കിക്കൊണ്ട് വിഗ്രഹങ്ങൾ പള്ളിക്കുള്ളിലേക്ക് കടത്തുകയും പൂജ തുടങ്ങുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു. ബാബരി മസ്ജിദിന്റെ കാര്യത്തിൽ വിഗ്രഹങ്ങൾ കൊണ്ടുപോയി പ്രതിഷ്ഠിച്ചതിനുശേഷമാണ് കോടതികളിൽ നിന്ന് അനുകൂല വിധികളെടുക്കുന്നത്. അതിനു തെളിവായി എഫ്.ഐ.ആർ പോലുള്ളവയുണ്ട്. എന്നാൽ, ഇവിടെ ഇതൊരു കുറ്റം ആകുന്നില്ല. 1991 ലാണ് നരസിംഹറാവു സർക്കാർ ആരാധനാലയ സംരക്ഷണ നിയമം കൊണ്ടുവരുന്നത്. 1947 മുതൽ രാജ്യത്ത് നിലവിലുള്ള എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്നായിരുന്നു ഇതിന്റെ ചുരുക്കം. എന്നാൽ, ബാബരിയെ ഇതിൽ നിന്നും ഒഴിവാക്കിയിരുന്നു. ബാബരി ധ്വംസനത്തിനു ശേഷമാണ് ഇതൊരു നിയമമായി മാറിയത്. ഇവിടെ ഗ്യാൻവാപി മസ്ജിദിന്റെ നിലവറകളിൽ 1993 വരെ പൂജ നടന്നിരുന്നുവെന്നാണ് ആചാര്യ വേദവ്യാസ പീഠക് ക്ഷേത്രത്തിന്റെ പുരോഹിതനായ ശൈലേന്ദ്രകുമാർ പഥക് ജില്ലാ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. മുലായം സിംഗ് യാദവ് യു പി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അത് തടയുകയായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. ഇങ്ങനെയൊരു ഉത്തരവ് രേഖകളിൽ ഇല്ലാത്തതിനാൽ തന്നെ ഇതൊരു വാക്കാൽ നിർദ്ദേശമായാണ് പുരോഹിതൻ കോടതിയിൽ വാദിച്ചത്.
ചില നിയമങ്ങളെ തീരെ പരിഗണിക്കാതെയാണ് വരാണസി ജില്ലാ കോടതി ഈ തീരുമാനമെടുത്തതെന്ന് ഏതൊരാൾക്കും വ്യക്തമാണ്. തങ്ങളുടെ ശരിവെക്കലിനെ തുടർന്ന് ഈ രാജ്യത്ത് എന്തെല്ലാമാണ് നടക്കാനിരിക്കുന്നതെന്ന ദീർഘദൃഷ്ടി പോലും ഉപയോഗപ്പെടുത്താൻ അലഹബാദ് ഹൈക്കോടതി ശ്രമിച്ചില്ല.
സർവേക്ക് വേണ്ടി ഉന്നയിക്കപ്പെട്ട സമയത്തും അവർ ഇതേ വാദം ഉന്നയിച്ചിരുന്നു. ആരാധനാലയ സംരക്ഷണ നിയമത്തെ മറികടക്കാൻ വേണ്ടിയായിരുന്നു അവർ ഈയൊരു വാദം കൊണ്ടുവന്നിരുന്നത്. 1993 നു മുമ്പും ഇവിടെ ഹിന്ദു ആചാരപ്രകാരമുള്ള പൂജകൾ നടന്നിരുന്നുവെന്നു വരുത്തിത്തീർക്കാൻ വേണ്ടിയാണ് അവർ ഈ വാദം ഉപയോഗിക്കുന്നത്. ഈ വാദം മൂലം ഈ നിയമത്തെ ലളിതമായി മറികടക്കാമെന്നുള്ളത് അന്ന് കോടതിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. എന്നാൽ, വരാണസി ജില്ലാ കോടതി പ്രത്യേകിച്ച് തെളിവുകൾ പോലും ചോദിക്കാതെ പൂജയ്ക്കുവേണ്ടി അനുമതി നൽകുകയായിരുന്നുവെന്നുള്ളത് എടുത്തു പറയേണ്ടൊരു കാര്യമാണ്. ഈ വിധി വന്ന ഉടനെ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയിലെത്തി അടിയന്തര സ്വഭാവത്തോടെ ഇതിനെതിരെയുള്ള ഹരജി സ്വീകരിക്കണമെന്നു പറഞ്ഞെങ്കിലും സുപ്രീംകോടതിക്ക് ഇതിലൊന്നും പ്രാധാന്യം തോന്നിയില്ല. സുപ്രീംകോടതി ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പറഞ്ഞത്. ഹൈക്കോടതി ജില്ലാ കോടതിയുടെ ഉത്തരവ് ശരിവെക്കുകയും ചെയ്തു.

യഥാർത്ഥത്തിൽ, കോടതികൾ ഗ്യാൻവാപ്പി മസ്ജിദിന്റെ കാര്യത്തിൽ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നത് ഇന്ത്യൻ ജുഡീഷ്യറിയുടെ അലംഭാവം എടുത്ത് കാണിക്കുന്നുണ്ട്. വരാനിരിക്കുന്നൊരു വിപത്തിനെ കോടതികൾ സ്പോൺസർ ചെയ്യുന്നതായി ഊഹിക്കേണ്ടിയിരിക്കുന്നു. ചില നിയമങ്ങളെ തീരെ പരിഗണിക്കാതെയാണ് വരാണസി ജില്ലാ കോടതി ഈ തീരുമാനമെടുത്തതെന്ന് ഏതൊരാൾക്കും വ്യക്തമാണ്. തങ്ങളുടെ ശരിവെക്കലിനെ തുടർന്ന് ഈ രാജ്യത്ത് എന്തെല്ലാമാണ് നടക്കാനിരിക്കുന്നതെന്ന ദീർഘദൃഷ്ടി പോലും ഉപയോഗപ്പെടുത്താൻ അലഹബാദ് ഹൈക്കോടതി ശ്രമിച്ചില്ല. തീർത്തും ഭരണഘടനപരമായ പ്രശ്നമായിരുന്നിട്ടും സുപ്രീംകോടതി ഇതിനെയൊരു പ്രാധാന്യമുള്ള, അടിയന്തര സ്വഭാവമുള്ള കേസായി പരിഗണിച്ചില്ലെന്നുള്ളതും എടുത്തുപറയേണ്ട ഒന്നാണ്. മതേതരത്വ മൂല്യങ്ങൾ ധ്വംസിക്കപ്പെടുന്ന കാലത്ത്, മൗനത്തിൻ്റെ ചങ്ങലക്കെട്ടുകൾ ഭേദിച്ചാവണം നീതിബോധത്തിൻ്റെ സഞ്ചാരങ്ങൾ.


