അത്യാധുനിക ഗവേഷണ പരീക്ഷണങ്ങളുടേയും അതിനൂതതനങ്ങളായ കണ്ടുപിടുത്തങ്ങളുടേയും കാലഘട്ടമാണ് നമ്മളിലൂടെ കടന്നുപോകുന്നത്. സമാധാനത്തോടെയും സന്തോഷത്തോടെയും സദാചാര ബോധത്തോടെയും ജീവിക്കുന്നതിനുള്ള വിശിഷ്ട സന്ദേശമാണ് കാലം കടഞ്ഞെടുത്ത മാനവികതയുടെ ദൂതന്‍ പ്രവാചകര്‍(സ) നൂറ്റാണ്ട് പതിനാലുകള്‍ക്ക് മുമ്പ് മാനവ ലോകത്തിന് നല്‍കിയത്. മാനവ മൈത്രിയും ബഹുസ്വര സംസ്‌കാരവും മതേതരത്വവും എല്ലാം പ്രവാചകന്‍ നല്‍കിയ സന്ദേശങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
മഹാ ഭാരതത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ആദ്യമായി എത്തിച്ചേര്‍ന്ന പ്രമുഖ സ്വഹാബാക്കളും നല്‍കിയ സന്ദേശവും അതുതന്നെയാണ്. അവര്‍ മുഖേന സാംസ്‌കാരിക നവോത്ഥാനത്തിനും ബഹുസ്വരതക്കും ആക്കം കൂട്ടുന്ന പ്രവര്‍ത്തനങ്ങളാണ് നമ്മുടെ നാടിന് കാഴ്ച വെച്ചത്. അപ്രകാരം തന്നെ പല മുസ്‌ലിം ഭരണ കര്‍ത്താക്കളും നാടിന്റെ നന്മക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ബഹുസ്വരതക്കും മാനവ മൈത്രിക്കും വേണ്ടിയുള്ള പ്രോജ്ജ്വലമായ ഉപദേശങ്ങളും മാതൃകാ പ്രവര്‍ത്തനങ്ങളും മാധ്യമങ്ങളിലൂടെയും പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെയും അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരു വിവരണത്തിലൂടെ പൂര്‍ണ്ണമായി അവതരിപ്പിക്കാന്‍ ആവാത്ത വിധം മൂല്യവത്തായ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ മുന്‍ഗാമികളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞിട്ടുണ്ട്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപതാം പിറന്നാള്‍ ആഘോഷിച്ചു കഴിഞ്ഞെങ്കിലും പലപ്പോഴും നമുക്ക് നിരാശ തോന്നുന്ന കാഴ്ചകളാണ് കാണാനാവുന്നത്. മോഹങ്ങളുടെ മഹാ കലവറയാണ് മനുഷ്യമനസ്സ്. ജീവിത വിജയത്തിനായി അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് പലപ്പോഴും ഓര്‍ക്കാതെ പോകുന്ന ഒരു ഗതികേടാണ് ഇന്ന് പലരിലും കണ്ടുവരുന്നത്. സ്വാര്‍ത്ഥതയും പക്ഷപാതിത്വവും വര്‍ഗ്ഗീയതവും ഇന്ന് വളരെ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് ഇസ്‌ലാമിനന്യവുമാണ്. ജാതിയും മതവും വംശവും വര്‍ണ്ണവും നോക്കാതെ പണ്ഡിത പാമര കുചേല കുബേര വ്യത്യാസമില്ലാതെ ബഹുസ്വരതയെ മാനിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. പ്രവാചകരുടെ(സ) മാതൃകയും അതായിരുന്നു. മത പ്രബോധന പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ തന്നെ ആ ആദര്‍ശം പ്രചരിപ്പിക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്ത രംഗങ്ങള്‍ ചരിത്രത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പ്രവാചകന്‍(സ) മതേതരത്വത്തിനും ബഹുസ്വരതക്കും ഊന്നല്‍ നല്‍കിയ ഒരു പ്രോജ്ജ്വല സംഭവമാണ് ആദ്യമായി മദീനയില്‍ നടന്നത്. പരിശുദ്ധ മക്കയില്‍ നിന്ന് മദീനയിലെത്തിച്ചേര്‍ന്ന സ്വഹാബാക്കള്‍ക്ക് സദുപദേശങ്ങള്‍ നല്‍കിയ കൂട്ടത്തില്‍ സഹിഷ്ണുതക്കും ബഹുസ്വരതക്കും ആക്കം കൂട്ടുന്ന സന്ദേശങ്ങശങ്ങളാണ് നല്‍കിയത്. മദീന ഒരു ഇസ്‌ലാമിക് റിപ്പബ്ലിക്കായി പ്രഖ്യാപിക്കുമ്പോള്‍ ആ രാജ്യത്ത് ഇതര വിശ്വാസികളുമുണ്ടായിരുന്നു. അവരാരേയും ഇസ്‌ലാമിലേക്ക് നിര്‍ബന്ധിച്ചില്ല. മതേതരത്വത്തിന്റെയും ബഹുസ്വരതയുടേയും മാതൃകയാണ് അവര്‍ക്ക് സംഭാവന ചെയ്തത്. മദീനയിലെ യഹൂദ വര്‍ഗ്ഗത്തിലെ പ്രമുഖരായ ഒട്ടനേകം പേരെ നബിതങ്ങള്‍ അവിടുത്തെ സന്നിധിയിലേക്ക് ക്ഷണിച്ചു വരുത്തി. അവരില്‍ മതം അടിച്ചേല്‍പ്പിക്കാനല്ല. പക്ഷെ, രാജ്യത്തിന്റെ സുരക്ഷക്കും സമാധാന അന്തരീക്ഷം നില നിര്‍ത്തുന്നതിനുള്ള പങ്കാളിത്തം വഹിക്കുന്നതിനും രാജ്യത്തിന്റെ നേരെയുണ്ടാകാവുന്ന ഇതര ശക്തികളുടെ കടന്നാക്രമണങ്ങള്‍ പ്രതിരോധിച്ച് രാഷ്ട്രത്തിന്റെ ക്ഷേമം നിലനിര്‍ത്തുന്നതിനും സഹിഷ്ണുതയോടെ മത സ്വാതന്ത്ര്യം നല്‍കികൊണ്ടു തന്നെയുള്ള സമീപനമാണ് പ്രവാചകന്‍(സ) കാഴ്ചവെച്ചത്. ഇസ്‌ലാമിക സന്ദേശങ്ങള്‍ അവര്‍ക്ക് നല്‍കി കൊണ്ടു തന്നെ ബഹുസ്വരത മാനിച്ചു കൊണ്ടുള്ള മാതൃകാ പരമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്. അപ്രകാരം ക്രിസ്തീയ ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ച അത്ഭുതം സ്ൃഷ്ടിച്ചിരുന്നു. പ്രവാചകനുമായി നേരില്‍കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നജ്‌റാനിലെ പ്രമുഖ പുരോഹിതര്‍ മദീനാ മുനവ്വറയില്‍ നബി(സ)യെ സന്ദര്‍ശിക്കാനെത്തി. ചര്‍ച്ചകള്‍ക്ക് ശേഷം തിരിച്ചു പോവാന്‍ ധൃതിപ്പെട്ട പാതിരിമാരോട് കാര്യങ്ങളന്വേഷിച്ചപ്പോള്‍ അവര്‍ക്ക് പ്രാര്‍ത്ഥനയുടെ സമയമായതിനാലാണ് പോകുന്നതെന്ന് മറുപടി ലഭിച്ചപ്പോള്‍ പ്രാര്‍ത്ഥനക്കുള്ള സൗകര്യം മസ്ജിദില്‍ തന്നെ ഒരുക്കിക്കൊടുക്കുകയാണ് ചെയ്തത്. ഇവിടെയെല്ലാം മതേതരത്വത്തിന്റെയും ബഹുസ്വരതയുടേയും മഹനീയ മാതൃകയാണ് പ്രകടമായിക്കാണിക്കുന്നത്.
പ്രവാചകരുടെ(സ) കാലശേഷം ഖുലഫാഉര്‍റാശിദീങ്ങളുടെ ഭരണ കാലഘട്ടങ്ങളിലും തുടര്‍ന്നും മുസ്‌ലിംകള്‍ ഈ നില തുടരുകയും മൗലികാവകാശങ്ങള്‍ മാനിച്ചു കൊണ്ടുതന്നെ ബഹുസ്വരതക്കും മതേതരത്വത്തിനും കോട്ടം സംഭവിക്കാത്തവിധം സഹിഷ്ണുതയോടെ സഹകരിച്ചുകൊണ്ടുള്ള സൗഹാര്‍ദപരമായ ഒരു സമീപനമാണ് സ്വീകരിച്ചു വരുന്നത്. മാനവ സമൂഹം മാനവ മൈത്രി നിലനിര്‍ത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളിലും മുസ്‌ലിംകള്‍ പങ്കാളികളാണ്. ജാതിയിലോ വര്‍ണത്തിലോ ദേശ ഭാഷകളിലോ സംസ്‌കാരത്തിലോ വൈവിധ്യമുണ്ടെങ്കിലും അവയൊന്നും മൈത്രി ബന്ധത്തിന് കോട്ടം വരാത്ത വിധവും മൂല്യങ്ങല്‍ കാത്തുസൂക്ഷിച്ചു കൊണ്ടും നല്ല സഹകരണത്തോടെയാണ് ഇന്ന് മുസ്‌ലിം സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്.
നമ്മുടെ ഭരണ ഘടനാ ശില്‍പ്പികളും ദേശീയ നേതാക്കളും സ്വതന്ത്ര പരമാധികാര ജനാധിപത്യ ഇന്ത്യ ഒരു ബഹുസ്വര മതേതര രാഷ്ട്രമായിരിക്കേണ്ടതിന്റെ ആവശ്യകതയെ മനസ്സിലാക്കി പ്രവര്‍ത്തിച്ചവരാണ്. ഇന്ത്യയെന്ന മഹാ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി എല്ലാ വിഭാഗം ജനങ്ങളുടേയും അകമഴിഞ്ഞ ആത്മാര്‍പ്പണങ്ങള്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. ഇവയെല്ലാം ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും ഭാഗമായി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇതിനെയെല്ലാം അവമതിച്ചുകൊണ്ടുള്ള നീക്കം മാനവ മൈത്രിക്ക് അപമാനകരവും രാഷ്ട്രത്തിന് അപകടകരവുമാണ് എന്നുള്ള ഒരു തിരിച്ചറിവ് നഷ്ടപ്പെടാതെ സൂക്ഷിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍