ഓരോ വിശ്വാസിയുടേയും ഹൃദയാന്തരങ്ങളിൽ സന്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രതീക്ഷയുടെയും കിരണങ്ങൾ വെട്ടിത്തിളങ്ങുന്ന വിശുദ്ധ മാസമാണ് റജബ്. അനേകം ചരിത്ര സംഭവങ്ങൾക്കും അത്ഭുതങ്ങൾക്കും അനുഗൃഹീത നിമിഷങ്ങൾക്കും സാക്ഷിയായ മാസവും കൂടിയാണത്. തിന്മകളുടെ പടുകുഴിയിൽ നിന്നു കരകയറി നന്മകളുടെ വഴിത്താരയിലേക്കു ചേക്കേറുന്നതിനായി സ്രഷ്ടാവ് സംവിധാനിച്ച വിശുദ്ധ റമളാനിനെ വാരിപ്പുണരാൻ വേണ്ടി ഓരോ മനുഷ്യനും തൻ്റെ മനസ്സും ശരീരവും, വീടുകളും പള്ളികളും നനച്ചുകുളി നടത്തി ആത്മീയമായും ഭൗതികമായും ഒരുങ്ങുന്ന മാസം. ഈ ഉമ്മത്തിനു നിസ്കാരം സമ്മാനമായി കിട്ടിയതും ഈ മാസത്തിലാണ്. അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ദിവസങ്ങളും ആഴ്ചകളും അടങ്ങിയതാണ് മാസം. അല്ലാഹു നിശ്ചയിച്ച മാസങ്ങള്‍ പന്ത്രണ്ടാണെന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. ചില മാസങ്ങള്‍ക്കു മറ്റു മാസങ്ങളെക്കാള്‍ അല്ലാഹുവും തിരുനബിയും ശ്രേഷ്ഠതകളും പ്രത്യേകതകളും നല്‍കിയിട്ടുണ്ട്. നാലു മാസങ്ങള്‍ക്കു പ്രത്യേകതയുണ്ടെന്നു വിശുദ്ധ ഖുർആനിൽനിന്നു നമുക്കു മനസ്സിലാക്കാം. മുഹർറം, റജബ്, ദുല്‍ഖഅദ്, ദുല്‍ഹജ്ജ് എന്നിവയാണ് പവിത്രത നൽകപ്പെട്ട നാലു മാസങ്ങള്‍.
റജബിൻ്റെ മഹത്വത്തെ വിളിച്ചോതുന്ന പൂർവീകരുടെ വാക്കുകളും അഭിസംബോധനകളും വിവിധ ഗ്രന്ഥങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ ദിവസങ്ങളിലെ സദ്‌ഗുണങ്ങൾ, മര്യാദകൾ, ആചാരങ്ങളെല്ലാം അവർ ഉദ്ധരിച്ചിട്ടുണ്ട്. എന്നിരുന്നാലും, അവ പല ഗ്രന്ഥങ്ങളിലായി ചിതറിക്കിടക്കുന്നതിനാൽ ചെറിയ അന്വേഷകർക്കും അവയെ തേടിപിടിച്ച് അറിയാൻ കൊതിക്കുന്നവർക്കും മാഹാത്മ്യം കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ വരികയും കാണാൻ പ്രയാസമാവുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. അങ്ങനെയാണ് ഉസ്താദ് അബൂബക്കർ അഹ്സനി പറപ്പൂർ كنوز الذهب في فضائل شهر رجب (‘ കുനൂസു ദഹബു ഫീ ഫളാഇലി ശഹ് രി റജബ് ‘) എന്ന ഗ്രന്ഥത്തിൻ്റെ രചന നിർവഹിക്കുന്നത്.
റജബിൻ്റെ പോരിശകളും ചരിത്രസംഭവങ്ങളും ആ മാസത്തിൻ്റെ പവിത്രതകളും അനുഗൃഹീത നിമിഷങ്ങളും വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിൽ ഉപയോഗപ്രദമായ വലിയപഠനങ്ങൾ ഉൾക്കൊള്ളിച്ചതാണ് പ്രസ്തുത ഗ്രന്ഥം.
റജബിലെ ആദ്യരാത്രിയുടെ മഹത്വം, റജബിൻ്റെ ആദ്യ രാത്രിയിലെ സമയങ്ങൾ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങളിൽപ്പെട്ടതാണെന്നും ഓരോ രാവിനും, ദിവസത്തിനും അതിൻ്റെതായ മഹത്വവും സ്വീകാര്യതയുമുണ്ടെന്നും ഇമാമുമാർ മുന്നോട്ടുവെച്ച പ്രാമാണികതയിലൂടെ ഈ രചന വ്യക്തമാക്കുന്നുണ്ട്
ഈ ചെറു ഗ്രന്ഥത്തിൽ റജബ് മാസത്തിൻ്റെ പവിത്രതയും പോരിശയും ശ്രേഷ്ഠതയും പറയുന്നുണ്ട്. ചന്ദ്രക്കല ദർശിക്കുമ്പോൾ എന്താണ് സുന്നത്ത്? കണ്ടാൽ ചൊല്ലേണ്ട ദിക്ർ, ദുആ, ഓതേണ്ട സൂറത്തുകൾ, ചൊല്ലേണ്ട സമയം, അതിനുള്ള ഖുർആനിൻ്റെയും ഹദീസിൻ്റെയും പ്രമാണികത.. എല്ലാം സവിസ്തരം വ്യക്തമാക്കിയ ശേഷം മദ്ഹബീ ഇമാമുകളുടെ ഗ്രന്ഥങ്ങളിൽ നിന്നും അവലംബനീയമായ മറ്റു ഗ്രന്ഥങ്ങളിൽ നിന്നുമുള്ള ഉദ്ധരണികളും ചരിത്രസംഭവങ്ങളും രചനയിൽ കൊണ്ടുവന്നുവെന്നത് ഗ്രന്ഥത്തെ സമ്പന്നമാക്കുന്നു.
റജബെന്ന പദം ഉരുത്തിരിഞ്ഞ മൂലകം, അതിൻ്റെ വ്യത്യസ്ത പേരുകളും അവയുടെ അർത്ഥങ്ങളും, റജബെന്ന പദത്തിൻ്റെ ഭാഷപരമായും സാങ്കേതികമായുമുള്ള വീക്ഷണങ്ങളും ഇമാമുമാരുടെ ഉദ്ധരണികൾ സഹിതം സമർത്ഥിക്കുന്നുണ്ട്.
റജബിലെ ആദ്യരാത്രിയുടെ മഹത്വം, റജബിൻ്റെ ആദ്യ രാത്രിയിലെ സമയങ്ങൾ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങളിൽപ്പെട്ടതാണെന്നും ഓരോ രാവിനും, ദിവസത്തിനും അതിൻ്റെതായ മഹത്വവും സ്വീകാര്യതയുമുണ്ടെന്നും ഇമാമുമാർ മുന്നോട്ടുവെച്ച പ്രാമാണികതയിലൂടെ ഈ രചന വ്യക്തമാക്കുന്നുണ്ട്. (പുത്തൻവാദികൾ ഇതിനെ വിമർശിക്കാറുണ്ട്. ഗ്രന്ഥകാരൻ അവർക്കുള്ള മറുപടിയും ഇതിൽ ലക്ഷ്യംവെച്ചിട്ടുണ്ട്.)
എന്തുകൊണ്ടാണ് റജബ് മാസം അല്ലാഹുവിൻ്റെ മാസമായി പറയപ്പെടുന്നത്? അങ്ങനെ അല്ലാഹുവിലേക്കു ചേർത്തി പറയാമോ? അങ്ങനെ പറയുന്നതിലുള്ള യുക്തി (ഹിക്മത്ത് ) എന്താണ്? അതിനുള്ള പ്രമാണമെന്താണ്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമായി ഒരു വലിയ പഠനം തന്നെ ഈ രചനയ്ക്കു പിന്നിൽ നടന്നിട്ടുണ്ട്. അതെല്ലാം സരളമായി വ്യക്തമാക്കുന്നുണ്ട്.
ഗ്രന്ഥത്തിലെ വളരെ ഗഹനമായ മറ്റൊരു ചർച്ചയാണ് “ശഹ്ർ ” എന്നു പരാമർശിക്കാതെ “റമളാൻ ” മാത്രം പറയുന്നുവെന്നത്. അങ്ങനെ പറയാൻ പറ്റുമോ? അങ്ങനെ പറയുന്നതിൻ്റെ വിധിയെന്ത്? ശഹ്ർ എന്നു ചേർത്തി പറയാതിരിക്കാനുള്ള കാരണമെന്താണ് ? തുടങ്ങിയ വായനക്കാരനു പുത്തനുണർവ് നൽകുന്ന ശൈലിയാണ് ഈ രചനയെ വ്യതിരിക്തമാക്കുന്നത്.
പുത്തനാശയക്കാർ തെറ്റിദ്ധരിപ്പിക്കുന്ന ഒരുപാട് വിഷയങ്ങൾ ഗ്രന്ഥകാരൻ ഈ ചർച്ചയിൽ കൊണ്ടുവരുന്നുണ്ട്. ഉദാഹരണത്തിന് റജബിലെ നോമ്പിൻ്റെ ഗുണങ്ങൾ, റജബിലെ നോമ്പിൻ്റെ ശ്രേഷ്ഠതയെ വിളിച്ചോതുന്ന ഹദീസ്,
മിഅ്റാജ് ദിനത്തിലെ നോമ്പ്, ഇത്തരം വിഷയങ്ങളിൽ ഇമാമുമാർ കൊടുത്ത ഫത് വകൾ , ചരിത്രസംഭവങ്ങൾ തുടങ്ങിയവ എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽ വിശദീകരിക്കുന്നു. ഈ ചർച്ചകൾക്കിടയിൽ ബുധനാഴ്ചകളിൽ നഖം മുറിക്കുന്നതിൻ്റെ നിയമമെന്താണ്? ഈ വിഷയവുമായി വന്ന ഹദീസിൻ്റെ പശ്ചാത്തലത്തെ വിശദീകരിച്ച്, ഇതിൻ്റെ കർമശാസ്ത്ര നിയമത്തെ ഭംഗിയായി ചർച്ചയ്ക്കു വിധേയമാക്കിയിട്ടുണ്ട്.
അങ്ങനെ റജബിൽ പ്രത്യേകമായി നിസ്കരിക്കേണ്ട സുന്നത്ത് നിസ്ക്കാരവും, പ്രത്യേകമായി ഓരോ രാവിലും ചൊല്ലേണ്ടതും അധികരിപ്പിക്കേണ്ടതുമായിട്ടുള്ള ഒരുപാട് ദിക്റുകളും ഇസ്തിഗ്ഫാറുകളും പ്രമാണബദ്ധമായി വിശദീകരിക്കുന്നു. കൃതിയുടെ അവസാനം, റജബ് മാസത്തിൽ അല്ലാഹുവിൻ്റെ റഹ്മത്തിലേക്കു യാത്രയായ ഇരുപതിലധികം പൂർവപണ്ഡിത ശ്രേഷ്ഠരെ ചെറിയ രൂപത്തിൽ ഉദ്ധരണി സഹിതം പ്രതിപാദിക്കുന്നുണ്ട്. സവിശേഷമായ ദിവസങ്ങളിൽ മരണപ്പെട്ടാലുളള ശ്രേഷ്ടതയെക്കുറിച്ചും അവൻ്റെ മേലിലുള്ള നിസ്കാരത്തെക്കുറിച്ചും പരാമർശമുണ്ട്.
എല്ലാ വിഷയങ്ങളിലും മൂലഗ്രന്ഥത്തിൻ്റെയോ, പ്രവാചകചര്യകളുടെയോ ഉദ്ധരണികൾ ഉണ്ടാവുമെന്നതാണ് ഈ രചനയുടെ ഏറ്റവും വലിയ പ്രത്യേകത. 128 പേജുള്ള ഈ ചെറുഗ്രന്ഥം രചിക്കാൻ മാത്രം അവലംബമാക്കിയിട്ടുള്ളത് നൂറു ഗ്രന്ഥങ്ങളെയാണ്.
. കൃതിയുടെ അവസാനം, റജബ് മാസത്തിൽ അല്ലാഹുവിൻ്റെ റഹ്മത്തിലേക്കു യാത്രയായ ഇരുപതിലധികം പൂർവപണ്ഡിത ശ്രേഷ്ഠരെ ചെറിയ രൂപത്തിൽ ഉദ്ധരണി സഹിതം പ്രതിപാദിക്കുന്നുണ്ട്. സവിശേഷമായ ദിവസങ്ങളിൽ മരണപ്പെട്ടാലുളള ശ്രേഷ്ടതയെക്കുറിച്ചും അവൻ്റെ മേലിലുള്ള നിസ്കാരത്തെക്കുറിച്ചും പരാമർശമുണ്ട്.
പ്രസ്തുത ഗ്രന്ഥത്തിൽ റജബിലെ അത്ഭുതമായ ഇസ്റാഅ്- മിഅ്റാജ് സംഭവത്തെ വിശദീകരിച്ചുകൊണ്ടുള്ള نيل الابتهاج بتعريف الإسراء والمعراج എന്നൊരു പ്രത്യേക ഭാഗവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിൽ എന്താണ് ഇസ്റാഅ്- മിഅ്റാജ് എന്നും അതിൻ്റെ ചരിത്രം എങ്ങനെയാണെന്നും വളരെ ആഴത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ഈ അത്ഭുത ദൃഷ്ടാന്തം എവിടെ നിന്ന് എവിടേക്കായിരുന്നു. അതിൽ ആരൊക്കെയുമായിട്ടാണ് നബി(സ്വ) സംവദിച്ചത്? എന്തൊക്കെ അത്ഭുതങ്ങളാണ് മുത്ത്നബി(സ്വ) കണ്ടത്? മുത്ത്നബി അല്ലാഹുവുമായി സംസാരിച്ചിട്ടുണ്ടോ? മൂസാ(അ)നെ എന്തിനാണ് മടക്കി അയച്ചത്? അതിലുള്ള യുക്തി? അഞ്ചു നേര നിസ്കാരം സമ്മാനമായി കിട്ടിയത്, ഇസ്റാഅ് മിഅ്റാജ് എങ്ങനെയാണ് പ്രവാചകത്വത്തെ സ്ഥിരപ്പെടുത്തുന്നത്? തുടങ്ങിയവ ആധാരമാക്കി വലിയ ചർച്ച തന്നെ നടത്തുന്നുണ്ട്. എല്ലാം പ്രമാണബദ്ധമായിട്ടാണു സമർത്ഥിച്ചിട്ടുള്ളത്.
ഗ്രന്ഥത്തിൻ്റെ ഏറ്റവും അവസാന ഭാഗത്ത് തൻ്റെ സമർത്ഥനങ്ങൾക്കും വിശദീകരണങ്ങൾക്കും അവലംബമാക്കിയ ഉദ്ധരണികളുടെയും ഗ്രന്ഥങ്ങളെയും രചയിതാക്കളെയും ഗ്രന്ഥകാരൻ പരിചയപ്പെടുത്തുന്നുണ്ട്.
പരിശുദ്ധമായ റജബ് മാസത്തിൻ്റെ സർവ ശ്രേഷ്ഠതകളും ഉൾകൊള്ളുന്ന ഈ കൃതി വായനക്കാർക്കു കൂടുതൽ ഉൾകാഴ്ച നൽകുന്നതാണ്.


