ഒരു ബഷീറല്ല, ഒരുപാടൊരുപാട് ബഷീറാണ്

ബഷീർ തിരുത്തിക്കുറിക്കാത്ത ഏക കൃതി പാത്തുമ്മയുടെ ആട് ആണ്. അതെഴുതിയത് ഭ്രാന്താശുപത്രിയിൽ വെച്ചും. ഭ്രാന്തിന്റെ ഇരുട്ടിലും ഉളളിലെങ്ങോ ഒരു കുഞ്ഞു സൂര്യനുണ്ടായിരുന്നെന്ന് ബഷീർ അനുസ്മരിച്ചിട്ടുണ്ട്.
പ്രൊഫ എം അച്യുതൻ പറയുന്നു: വേദനകളെ , സ്നേഹങ്ങളെ, കണ്ണുനീരിനെ , വെറുപ്പുകളെ എല്ലാറ്റിനെയും ചിരിയാക്കി മാറ്റുക. ചിരിയുടേതായ ഒരാവരണം ചാർത്തിച്ച് തന്റെതു മാത്രമായ ലാഘവത്തിന്റെ അയത്ന നൈസർഗ ശൈലിയിൽ പ്രകാശിപ്പിക്കുക. അതാണ് ബഷീർ ചെയ്യുന്നത്.

ബഷീർ ഭൗതികവാദിയാണ്. അവർ നിരീശ്വരവാദികളായിക്കൊള്ളണമെന്നില്ല. ഭൂരിഭാഗവും അങ്ങനെയാണെങ്കിലും. ഈശ്വരനെ കുറിച്ച് നൂറുകൂട്ടം സംശയങ്ങൾ ഈ നോവലിസ്റ്റ് വച്ച് പുലർത്തുന്നുണ്ട്. ഈശ്വരനിൽ അഭയം തേടാനുള്ള മനുഷ്യന്റെ ആഗ്രഹം വെറും പലായന വാദമാണെന്ന് ബഷീർ വിശ്വസിക്കുന്നു. മനുഷ്യനാണ് പ്രധാനം. മനുഷ്യന്റെ ഇച്ഛാശക്തി ലോകഗതിയെ നിർണ്ണയിക്കുന്നു. ജീവിതത്തിന്റെ അനിശ്ചിതത്തവും അനീതിയും കടന്ന് കൂടിയിട്ടുണ്ടെങ്കിൽ അതിനു കാരണം മനുഷ്യൻ തന്നെ. മനുഷ്യൻ നന്നാവുക എന്നതാണ് ആത്യന്തികമായ ആവശ്യമെന്ന് ബഷീർ അടിവരയിടുന്നുണ്ട്. ഈ ആത്യന്തിക ലക്ഷ്യം തന്നെയാണ് ബഷീർ കൃതികളിലെ പ്രധാന ആശയവും എന്നത് ശ്രദ്ധേയമാണ്.
എം എൻ കാരശ്ശേരി പറയുന്നു: വാക്കുകൾ കരുതി ഉപയോഗിക്കുന്നയാളാണ് ബഷീർ. എല്ലാത്തരം സമ്പത്തും ഉപയോഗിക്കുന്നതിലുള്ള പിശുക്ക് ബഷീർ ശൈലിയുടെ പ്രത്യേകതയാണ്. തനിക്ക് പറയാനുള്ളത് അത്യാവശ്യമില്ലാത്ത ഒരു പദം പോലും ഉപയോഗിക്കാതെ സംവേദനം ചെയ്യാനുള്ള ബഷീറിന്റെ കഴിവ് മലയാളത്തിലെ മറ്റ് എഴുത്തുകാരുടെ പോലും പ്രശംസ നേടിയിട്ടുണ്ട്. നിറപ്പകിട്ടുള്ള ഗദ്യവും ആലങ്കാരിക ശൈലിയും ഇവിടെ തീരെ കുറവാണ്.

നാടും വീടും വിട്ട് സ്വാതന്ത്ര്യ സമരത്തിലും ഉപ്പുസത്യാഗഹത്തിലുംമൊക്കെ പങ്കെടുത്ത് ജയിൽ വാസവും വലിയൊരു കറക്കവും കഴിഞ്ഞ് ഒരർദ്ധരാത്രിയിൽ വിശന്നു വലഞ്ഞ് ക്ഷീണിതനായി ബഷീർ സ്വന്തം വീട്ടുമുറ്റത്തെത്തുന്നു. രണ്ടാൺമക്കളോടൊപ്പം വീട്ടു വരാന്തയിൽ കിടന്നിരുന്ന ഉമ്മ ചാടിയെണീറ്റു. നീണ്ട വർഷങ്ങളുടെ വിടവോ രാത്രിയുടെ കറുപ്പോ മകനെ മനസിലാക്കുന്നതിൽ ഉമ്മയ്ക്ക് തടസ്സമാകുന്നില്ല.
നീ വല്ലതും കഴിച്ചോ മോനെ എന്ന ഉമ്മയുടെ നിഷ്കളങ്കമായ ചോദ്യമാണ് ആദ്യം വരുന്നത്.
ഇല്ലെന്ന് പറഞ്ഞ് കൈ കഴുകി ഉണ്ണാനിരുന്ന മകന് പാട്ടവിളക്കിന്റെ വെളിച്ചത്തിൽ ഉമ്മ ചോറും കറിയും വിളമ്പി നൽകി. ആർത്തിയോടെ തിന്നുന്ന മകനെ ഉമ്മ നോക്കിയിരുന്നു. വിശപ്പടങ്ങിയപ്പോൾ ബഷീർ ഉമ്മയോട് ചോദിച്ചു: ഉമ്മാ… ഞാൻ ഇന്ന് വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു ?.
ഉമ്മ പറഞ്ഞു: ഓഹ്.. ചോറും കറിയും വെച്ച് ഞാൻ എല്ലാ ദിവസവും കാത്തിരിക്കും.
എത്ര നിസാരമായ മറുപടി. സ്നേഹം മാത്രം നിറഞ്ഞ് നിൽക്കുന്ന മറുപടി. ബഷീർ നാടുവിട്ട ശേഷം ഓരോ രാത്രികളിലും ചോറും കറിയും വച്ചു കാത്തിരിക്കുന്ന ഉമ്മ എത്ര ആനന്ദകരമായ നിമിഷങ്ങളാണ്. ഇത്തരം ഹൃദയാർദ്രമായ സന്ദർഭങ്ങൾ ബഷീറിയൻ കൃതികളുടെ മാത്രം പ്രത്യേകതയാണ്.സ്നേഹം , കരുണ തുടങ്ങിയ വികാരങ്ങൾ ബഷീർ എഴുത്തുകളുടെ മാത്രം പ്രത്യേകതയാണെന്ന് സാരം.

“ബഷീർ ഉപയോഗപ്പെടുത്തിയ ജീവിത സന്ധികൾ അതിസാധാരണമാണ്. അതിലോലവും സാധാരണവുമായ ജീവിത സന്ധികളിൽ നിന്ന് മനുഷ്യന്റെ അഗാധ സങ്കീർണ്ണതകളെ ഒന്നുമറിയാത്ത നിഷ്കളങ്ക ഭാവത്തിൽ അനാവരണം ചെയ്യുന്നു കഥ പറയാനറിയാവുന്ന ഈ കാഥികൻ . ഞങ്ങളിൽ പലരും കഥ എഴുതാൻ പാടുപെടുമ്പോൾ ബഷീർ അനായാസമായി കഥ പറയുന്നു” എന്ന് എം ടി വാസുദേവൻ നായർ പറഞ്ഞത് ഈ സത്യം മനസ്സിൽ വെച്ച് കൊണ്ടാണ്.

സ്നേഹം കൊണ്ട് അടയാളപ്പെടുത്തിയ കഥാപാത്ര സൃഷ്ടികളിൽ സ്ത്രീകളെ കുറിക്കാൻ ഒട്ടേറെ പദങ്ങൾ ബഷീർ ഉപയോഗിച്ചത് ഏറെ രസകരമാണ്.’മകളും ഭാര്യയും അമ്മയും ഒക്കെയായ സ്ത്രീയുടെ സ്നേഹഭാവമാണ് എനിക്ക് കൂടുതൽ ഇഷ്ടം’ എന്ന വാക്കുകളാൽ സ്ത്രീ സ്നേഹം കത്തി നിൽക്കുമ്പോൾ തന്നെ സ്ത്രീകളെ ശുണ്‌ഠി പിടിപ്പിക്കാൻ വേറിട്ട പേരുകൾ ഉപയോഗിച്ച് ബഷീർ ആ സ്നേഹത്തിന്റെ മധുരം പകർന്നു. ഭാഷയുടെ വ്യാകരണത്തേക്കാളുപരി അവയുടെ പ്രയോഗത്തിലൂടെ ഹുന്ത്രാപ്പി ബുസാട്ടോയായും കശ്മലയായും ഡുങ്കൂസ് ആയും വിവിധങ്ങളായ സ്ത്രീകളെ സൗന്ദര്യാത്മകമായി അലങ്കരിച്ചുവെന്നതിലാണ് ബഷീർ പ്രിയപ്പെട്ട മനുഷ്യനാകുന്നത്.
മലയാളത്തിൽ പെണ്ണെഴുത്ത് എന്ന സാഹിത്യ ശാഖ ഉയർന്നു വരുന്നതിന് എത്രയോ മുമ്പ് തന്നെ സ്ത്രീകളുടെ അസ്തിത്വവും മഹത്വവും പവിത്രതയും പ്രണയവും അക്ഷരങ്ങളാക്കി മലയാളി വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. അത് പറയുമ്പോൾ ആരും ചന്ദ്രഹാസമിളക്കിയിട്ടു കാര്യമില്ല.അതിനെതിരെയുള്ള പ്രചരണം ചായക്കോപ്പയിലെ വെറു കൊടുങ്കാറ്റ് മാത്രം.

വൈക്കം മുഹമ്മദ് ബഷീർ പാത്തുമ്മയുടെ ആടിന്റെ കൂട് തുറന്ന് വിട്ട പോലെ ഇമ്മിണി ബല്യ ലോകത്തിൽ നിന്നും വിട പറഞ്ഞിട്ട് വർഷം 26 പിന്നിടുന്നു.1994 ജൂലൈ 5 നാണ് അനുഭവങ്ങളുടെ ജീവിത ഗന്ധം പരത്തിയ ബഷീർ മാഞ്ഞ് പോയത്.പാത്തുമ്മയോളം വളർന്ന ആട് അടക്കം മലയാള സാഹിത്യ തറവാട്ടിലെ എണ്ണം പറഞ്ഞ മാസ്റ്റർ പീസുകൾ സൃഷ്ടിച്ച ബഷീർ എഴുത്തു ലോകത്തിൽ ഇന്നും ഇതിഹാസതുല്യനായി അരങ്ങ് വാഴുകയാണ്. വർഷങ്ങൾക്കിപ്പുറവും ഉത്സവാന്തരീക്ഷത്തിൽ അദ്ദേഹത്തിന്റെ കൃതികൾ നിരന്തരം വായിക്കപ്പെടുന്നു.ബഷീർ സഞ്ചരിച്ച വഴികൾ വ്യത്യസ്തമായിരുന്നുവെന്നതിനേക്കാളുപരി ആകർഷക സ്വഭാവമുള്ളത് കൂടിയായിരുന്നു എന്നതാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്.
ചുറ്റുവട്ടങ്ങളിലെ മനുഷ്യർക്ക് ആത്മശോഭ പകർന്ന് അവരുടെ ദൈനംദിന പ്രവർത്തനങ്ങളിലൂടെ, പാത്തുമ്മയുടെ ആട് പോലെ അനായാസമായി കഥ പറയാൻ ബഷീറിന് കഥ വേണമെന്നില്ല ഏതാനും മനുഷ്യർ മതിയാകും എന്നതാണ് ശരി. വക്കിൽ രക്തം പൊടിയുന്ന ജീവിതത്തിന്റെ ഹൃദ്യമായ ഏടായി അത്തരം ബഷീർ കഥകൾ എക്കാലവും അവശേഷിക്കും.പ്രണയത്തിന്റെ കടലിരമ്പം കൊണ്ട് വായനക്കാരനെ തൊട്ടുണർത്തിയ ബാല്യകാല സഖി പോലെ.

അവിചാരിതമായി ഈ ദിവസത്തിൽ തന്നെ പ്രൊഫ. ഉണ്ണികൃഷ്ണൻ കല്ലിലിന്റെ ‘ബഷീർ കൃതികളിലെ സ്ത്രീ സങ്കൽപം വായിക്കാനിടയായി. ലേഖന സംബന്ധിയായ ചില തോന്നലുകൾ ഇവിടെ കുറിച്ചുവെന്ന് മാത്രം.ബഷീർ കഥകളിലെ സ്ത്രീകൾ പക്വമതികളും സുരക്ഷിതരുമായിരുന്നുവെന്നതാണ് ചുരുക്കം.

പട്ടിണി കിടന്ന് വിശപ്പിന്റെ രുചിയറിഞ്ഞ,ജയിലിലെ മതിലുയരത്തിൽ പ്രണയവും ഏകാന്തതയുമറിഞ്ഞ,വഴിയരികിലെ ആർക്കും തൊടാവുന്ന മനുഷ്യനായി സ്വന്തം രൂപാന്തരപ്പെട്ട് ജീവിതം പകർത്തിയ സഞ്ചാരിയായ ബഷീർ. കടം വാങ്ങിയ മഷിയും പേപ്പറും കൊണ്ട് കഥകളെയുതിയ എഴുത്തുകാരനായ ബഷീർ.ഒരു കാലത്ത് താൻ സ്നേഹിച്ചിരുന്ന സ്ത്രീയെ തന്റെ എഴുത്ത് വേദനിപ്പിക്കുമോ എന്ന നൊമ്പരം കൊണ്ട് മാത്രം ആ കാലമെഴുതാതിരുന്ന കാമുകന്മാരുടെ കാമുകനായ ബഷീർ… ഒരു ബഷീറല്ല,ഒരുപാടൊരുപാട് ബഷീറാണ് വൈക്കം മുഹമ്മദ് ബഷീർ.

അനീസ് കെ ടി

അനീസ് കെ ടി

എഴുത്തുകാരൻ

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!