സഹസ്രാബ്ദങ്ങൾക്കിപ്പുറം
ഇഷ്കിൻ്റെ മുറിവ് തുന്നിയൊരു-
അബ്ദ് ഹബീബിൻ്റെ
പിറവി കുറിക്കുന്നു…
അന്ധകാരപ്പുതപ്പ് ഭൂമിയെ,
മൂടിയപ്പോഴായിരിക്കണം…
ആമിനുമ്മക്ക് പേറ്റുനോവു-
ണ്ടായത്…
നിലാവ് മണ്ണിലേക്കടർന്നപ്പോൾ…
ഇരുൾ താനേ മറഞ്ഞു…
റബ്ബിൻ്റെയനുഗ്രഹം വർഷിച്ച
പന്ത്രണ്ടിൻ്റെ പുലരിയിൽ,
നിലാവിനുമേലൊരു നൂർ
പടർന്നു…
കാലാന്തരങ്ങൾക്കിപ്പുറം
ആ നൂറിലൊരനുരാഗി
ഹൃദയം കഴുകുന്നു…
ഇളമിൽ* നിന്നെത്തുന്ന
മിന്നൽ കണക്കെയതു-
ള്ളിൽ വിരിയുന്നു…
ചേർത്തു പിടിക്കലിൻ്റെ-
യൊരാകാശം സ്വലാത്തിലൊഴുകുന്നു..
ഖുദ് ബി അയ്ദീനയിലൊരു
വസിയ്യത്ത്,
മഹ്ശറിലേക്ക് കുറിക്കുന്നു…
പ്രിയമേ…
അറ്റുവീഴാത്ത വിധം
അങ്ങുള്ളിലേറിയിരിക്കുന്നു…
എനിക്കിത്രയും മതി…
വെയിലേറ്റു നീങ്ങുമ്പോൾ
മേഘം കണക്കെ തണൽ
വിരിക്കണം,
ത്വാഇഫിൽ നിന്ന് കല്ല്
പതിക്കുമ്പോഴൊരു പരിച,
ശത്രുവിൻ്റെ അമ്പ് പതിക്കാത്ത
വിധത്തിലൊരു മറ…
പിന്നെ മഹ്ബൂബിലേക്കലിയാൻ
തക്കവണ്ണം മഹബ്ബത്ത്
കെട്ടിയൊരു കൂര…
ഒടുവിൽ,
റൂഹറ്റു വീഴാൻ നേരം,
ജന്നാത്തിലേക്കൊരു
ശഫാഅത്തും…

