ഇരുണ്ട,
തമോഗർത്തത്തിൽ
പൊടിപിടിച്ചു
പാറുന്ന,
രക്തത്തിന്റെ
ചീഞ്ഞുനാറ്റം
വെട്ടിയിട്ടൊടിഞ്ഞ
വാഴക്കന്നു പോലെ
തൂങ്ങിയാടുന്ന
‘പച്ച’ മനുഷ്യർ.
മൺവഴി
ചോരച്ചാലാകുന്ന
ദീനമാർന്ന
അടിപിടി ദൃശ്യങ്ങൾ
ഉന്നത ‘കുല’ ജാത്രരുടെ
പടി ചവിട്ടിക്കേറിയാൽ
വെട്ടും തിരുത്തുമായി
‘ഘടന’ നശിച്ച ‘ഭരണ’
വ്യവസ്ഥകൾ
വരണ്ടകണ്ണുകൾ
ഉണങ്ങിയ പടുവൃക്ഷത്തിനു മീതെ
പ്രത്യാശയോടെ
കണ്ണുപിടിക്കുന്നു..
ഒട്ടിയ കുഞ്ഞുവയറുകൾ
കൂട്ടിരിക്കുന്നു..
കൂലം കുത്തിയൊഴുകുന്ന
ഗംഗാപ്രവാഹം കണക്കെ
തീപിടിക്കുന്ന
പ്രകൃതിവിഭവങ്ങൾ..
പ്രണയനീഹാരം
ചൂടിയതിൽ
കുത്തിയറുക്കപ്പെടുന്ന
സ്നേഹബന്ധങ്ങൾ..
ആകാശം കാണാതെ
വെടിവെക്കണ
ശിപായിമാരുടെ
കണ്ണീർത്തുള്ളികൾ..
കുറുകി പറക്കുന്ന പിറാക്കളുടെ പശ്ചാതലത്തിലൊരു ചിരി
ചില്ലുകൂട്ടിലിരിക്കുന്നു..
രാജനിപ്പോൾ,
വെളുത്ത വരയിലൂടെ
കടലു കടക്കുന്നു..
ജെറ്റ് പുറംതള്ളിയ
നീരാവിയുടെ
നിഴലിന്
അങ്ങുതാഴെ
രാജ്യം കറുത്തുകൊണ്ടിരിക്കുന്നു!!


