കിളികളാരവോം
ചുക്ചുക് തീവണ്ടീം
അലാമടിക്കുമ്പഴാണ്
സുബ്ഹി വാങ്കുകൾ
കൂട്ടിയിടിച്ചു പ്രതിധ്വനിക്കുക!
ദുആയിൽ മിഴികോർത്ത്
കലങ്ങുമ്പം, ഉയർത്തിയ
കൈകൾ നേർത്തു ചെറുതായ പ്രത്യക്ഷമാകും!
ഖുർആൻ ഖത്മ്,
ചുള്ളനായും വയസനായും
ശ്രുതിഭേദപ്പെടുത്തി
വികാരധീനനാവും.
പകല്, ഭാഗക്കൽ* നീളുന്ന
കരങ്ങൾക്കാണാഹ്ലാദം,
മനസ്സറിഞ്ഞ പ്രാർത്ഥന
വചസ് തിരികെനീട്ടിയവർ
ചിരിച്ചു മറയും.
നിയ്യത്തില്ലാത്ത-ത്താഴക്കൂട്ട്-മാർജാരൻ,
വ്രതഭാവേന മഗ്‌രിബും
കാത്തു ചുരുണ്ടുകൂടും.
കാക്കപ്പരുന്തുകൾ
തവക്കുലേറി വയറ്
നിറച്ചങ്ങനെ വട്ടമിട്ടു
പറക്കും.
തകൃതിയാകുന്ന
കടിപാത്രങ്ങൾടെ
കലമ്പലിൽ അട്ക്കളക്കു
ചൂടെട്ക്കും.
വിയർത്തു പാറുന്ന വെണ്ണീർപൊടികൾക്കിടയിലും റഹ്‌മത്തും മഗ്ഫിറത്തും ഒച്ചവെക്കും.
പതിനേഴന്ന്, ബദർ
ചൊല്ലിപ്പാടി വീരകഥകൾ
മനംകുളിർക്കും.
നെയ്ച്ചോറിറച്ചി
നീണ്ടനിരയിലും
സ്വാദുദ്ദീഭവിച്ചു
സൂര്യനെ കാക്കും.
നേരമിഴയുന്ന
മൂന്നാംപത്തിൽ,
കുട്ടിക്കരങ്ങൾ കൂട്ടിപിടിച്ച്
പെര്ന്നാപറമ്പിൽ സലാം നിരത്തി യാസീൻ ഹദിയ വെക്കും.
വല്ലിമ്മമാര് കൊടുത്തുവിട്ട
‘പൗക്കാൻ പൈസ’ക്കെടേൽ**
മധുരം ചുവക്കുന്ന
തുട്ടുനാണയങ്ങളും, പിടക്കുന്ന
ഇസ്തിരിനോട്ടുകളും
മിസ്ൽ സവാബ് തേടി
അപ്രത്യക്ഷമാകും.
ഖദ്റ് രാവിൽ,
മിണ്ടീം മിണ്ടാതേം
തേങ്ങിയിരുന്നു
ഖൽബിനെ
നനച്ചുകുളിക്കും.
ഓരോ കുളിരിലും
ജിബ്‌രീലണച്ചുവോന്നോർത്ത് ആധികേറ്റും.
അവസാനവെള്ളി
വിദാ നേരുമ്പോൾ
‘ഇനിയുണ്ടാവുമോ’യെന്നു
വിതുമ്പിപ്പൊട്ടും…
“സ്വീകരിക്കണേ…!”


