സിമന്റുകട്ടകൾക്കടിയിൽ
മറവുചെയ്യപ്പെട്ട മനുഷ്യർ
മിന്നിക്കത്തുന്ന മാനത്തു
നോമ്പമ്പിളിയെ തെളിഞ്ഞു കണ്ടു
ജമാഅത്ത് തുടങ്ങും മുമ്പേ
തറാവീഹിനെത്തിയ മയ്യിത്തുകൾ
ചെമന്ന പള്ളി സ്വഫുകളിൽ
കുമിഞ്ഞു കൂടി നാഥനിലലിഞ്ഞു
പുലർച്ചെ നേരത്തെയുണർന്ന്
അത്താഴമൊരുക്കണമെന്ന
വേവലാതിയിൽ കുരുങ്ങാതെ
ഉമ്മമാർ ഉറക്കിലാണ്ടു
നോമ്പെടുക്കണമെന്ന വാശിയില്ലാതെ
ഒഴിഞ്ഞ പാത്രങ്ങളുമായി
എല്ലുന്തിയ ഉടലുകളിലൊട്ടി
കുഞ്ഞുങ്ങൾ തീവണ്ടി പടുത്തു
ഒഴിഞ്ഞ കൈകളാൽ
തിരിഞ്ഞുനടന്നയുപ്പമാർ
തന്നെ കാത്തിരുന്ന
വീടു തപ്പിയിറങ്ങി നടന്നു
പടിഞ്ഞാറ് ചെഞ്ചായം പുതച്ച നേരത്ത്
കാരക്കച്ചീന്തു നീട്ടിയ
റബ്ബിന്റെ സ്നേഹം കണ്ടു
ഫലസ്തീനികൾ സുജൂദിൽ വീണു
ഭയപ്പാടുകളേതുമില്ലാതെ
പടച്ചവനോടു ചേർന്നിരുന്നു
പറന്നിറങ്ങുന്ന അന്നത്തെയോ
അന്ത്യത്തെയോ കിനാവ് കണ്ടു


