പ്രവാചക ജീവിതം അതിമനോഹരമാണ്. ലോകത്തേക്ക് ഉദയം ചെയ്യുന്നതിൻ്റെ മുമ്പു തന്നെ, വേദഗ്രന്ഥങ്ങളിലടക്കം അടയാളപ്പടുത്തപ്പെട്ടിട്ടുണ്ട്. വിശ്വാസികളുടെ മാത്രം പ്രവാചകർ എന്നതിനപ്പുറം എല്ലാവരുടെയും പ്രവാചകർ എന്ന തരത്തിലേക്ക് ലോകത്തുടനീളം മുത്ത്നബിയെ വായിക്കപ്പെട്ടിട്ടുണ്ട്. സർവ മേഖലകളിലും തൻ്റെ 63 വർഷത്തെ ജീവിതംകൊണ്ട് മുത്ത്നബി കൃത്യമായ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. നിങ്ങളുടെ പ്രവാചകൻ എന്ന ഫൈസൽ അഹ്സനി രണ്ടത്താണിയുടെ പുസ്തകത്തിലൂടെ അതിൻ്റെ അർത്ഥതലങ്ങൾ വിശദീകരിക്കപ്പെടുന്നു.
വിശ്വാസിമാനസങ്ങളിൽ മുത്ത്നബിയുടെ മാഹാത്മ്യം വിവരണാതീതമാണ്. ജീവിതത്തെ അനുധാവനം ചെയ്തും അപദാനങ്ങൾ പാടിയും പറഞ്ഞും മുത്ത്നബിയുടെ ജീവിത പരിസരങ്ങളിൽ അവർ ആത്മ നിർവൃതിയണയുന്നു.
എന്നാൽ ജാതി, മത വർണ വൈജാത്യങ്ങൾക്കപ്പുറത്ത് മുത്ത്നബിയുടെ ആഗമനത്തിനു മുമ്പ് മുതൽക്കേ പ്രവാചക നിയോഗം ശ്രദ്ധയാകർഷിച്ചിരുന്നു. ബൈബിളക്കമുള്ള പൂർവഗ്രന്ഥങ്ങളിൽ മുത്ത്നബിയുടെ ആഗമനത്തിൻ്റെ വിവരങ്ങളും വ്യക്തിവൈഭവവും അവതരിപ്പികുന്നുണ്ട്.
മുഹമ്മദ് എന്ന പേരിലെ വിസ്മയത്തിൻ്റെ അകംപൊരുളുകളിലേക്ക് രചയിതാവ് ഇറങ്ങിച്ചൊല്ലുമ്പോൾ ലോകത്ത് ആ നാമം ചെലുത്തിയ സ്വാധീനത്തിൻ്റെ വ്യാപ്തി പ്രകടമാവുന്നുണ്ട്.
ലോകം മുഴുവനും ആ പ്രവാചകരുടെ നിയോഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. വേദഗ്രന്ഥങ്ങൾ അപഗ്രഥനം ചെയ്ത പലരും മുത്ത്നബിയുടെ സവിശേഷതകൾ ജനനത്തിനു മുമ്പ് തന്നെ പറഞ്ഞുകൊണ്ടിരുന്നു.. വരാൻപോകുന്ന പ്രവാചകർ സർവ മേന്മകളും ഒത്തവരാണെന്നും അന്ത്യപ്രവാചകർ അവരാണന്നും മക്കയിലാണ് അവരുടെ ഉദയമെന്നും സത്യന്വേഷികൾ നിരന്തരം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഇസ്‌ലാമിക ചരിത്രത്തിൽ നിറഞ്ഞുനിന്ന ത്വൽഹ(റ) ൻ്റെ ഇസ്‌ലാമിക ആശ്ശേഷണം അതിൽ ഒരു ഉദാഹരണം മാത്രമാണ്.
ജനന സമയത്തിനു മുമ്പു മുതലുള്ള അത്ഭുതങ്ങളും മാതൃകാ ജീവിതത്തിൻ്റെ ബഹിർസ്ഫുരണങ്ങളും മുൻ പ്രവചനങ്ങൾക്കപ്പുറത്തേക്കു പ്രവഹിച്ചു. പ്രബോധനദൗത്യവും, സൃഷ്ടിചരാചരങ്ങൾ മുഴുവനും മുത്ത്നബിയെ പ്രവാചക ജീവിതത്തിൻ്റെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നതാണ്. പ്രവാചകത്വ വാദം പ്രശസ്തി മോചനത്തിനു നടത്തിയതാന്നെന്നും, അന്ധകാരം നിറഞ്ഞ ആ സമൂഹത്തെ ജീർണതകളിൽ നിന്നു മോചിപ്പിക്കാൻ കള്ളം പറഞ്ഞതാണെന്നുമുള്ള വികല വാദങ്ങൾക്ക് രചയിതാവ് വസ്തുതകളോടെ മറുപടി നൽകുന്നുണ്ട്. പ്രവാചക ദർശനങ്ങളുടെ മൂല്യങ്ങൾ സർവരാലും അംഗീകരിക്കപെട്ടതും വിശ്വാസികൾക്കു മാത്രമല്ല, പ്രവാചക ജീവിതത്തിൻ്റെ സുഗന്ധമെന്നും മാലോകർക്കു കൂടിയുള്ളതുമാണെന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട് രചന.


