വിശ്വാസപൂര്‍വ്വത്തിന്‍റെ 396 പേജുകളില്‍ ഒതുങ്ങേണ്ടതും ഒതുക്കേണ്ടതുമല്ല സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ ജീവിതം. ചരിത്രം അതിശയത്തോടെ കാണുന്ന ചില ജന്മങ്ങളുണ്ട്. അവ ലോകത്ത് ചെയ്ത് തീര്‍ക്കുന്ന, വരച്ചുവെക്കുന്ന അതിരടയാളങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും. മനുഷ്യധര്‍മ്മത്തിന്‍റെ ആത്മാവിനെ പരിപോഷിപ്പിച്ചും പരിപാലിച്ചും വികസിപ്പിച്ചുമാണ് പ്രസ്തുത ജന്മങ്ങള്‍ തങ്ങളുടെ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു പോകുന്നത്. വൈജ്ഞാനിക- സാമൂഹിക- ഭൗതിക- സ്വാന്തന തലങ്ങളിലെ അടയാളങ്ങളാണ് ഇവയില്‍ ഏറ്റവും ശ്രദ്ധേയമായി വിലയിരുത്താനാവുക. ആ നിലയില്‍ കാന്തപുരം ഉസ്താദ് കനല്‍ പഥങ്ങളിലൂടെ വിരിയിച്ചെടുത്ത മുന്നേറ്റങ്ങള്‍ വക്രതയില്ലാത്തവര്‍ക്കൊക്കെ ബോധ്യപ്പെടും.
രാഷ്ട്രീയവും മതവും സംസ്കാരവുമെല്ലാം വഴങ്ങുന്ന ഒരു തേരാളിയില്‍ നിന്ന് മാത്രമേ ഒതുക്കവും പക്വതയുമുള്ള നിലപാടുകള്‍ ഉരുവം കൊള്ളുകയുള്ളൂ. അതിഗൗരവമുള്ള അജണ്ടകളില്‍ കാന്തപുരത്തിന്‍റെ അഭിപ്രായത്തിനായി നിലപാടുള്ളവര്‍ കാത്തിരിക്കുന്നതിന്‍റെ രഹസ്യവും മറ്റൊന്നല്ല.
“ഇഗ്ദിന സ്വിറാത്വല്‍ മുസ്തഖീം” ഇന്നും കര്‍ണ്ണപുടങ്ങളില്‍ അലയടിക്കുന്നുണ്ട്. കുട്ടശ്ശേരി മദ്രസയുടെ ചുമര് ചാരി നിന്നിരുന്ന ഞങ്ങളുടെ കാന്‍റീന്‍ ജീവനക്കാരന്‍ മുഹമ്മദ്ക്ക വയളിന്‍റെ മാസ്മരികതയില്‍ വളയുന്നതും തലയാട്ടുന്നതുമൊക്കെ ഇപ്പോഴും കണ്ണില്‍ തടയുന്നുണ്ട്. വയളിനു ശേഷം ഉസ്താദ് പള്ളിയില്‍ താമസിച്ചു. സുബ്ഹിക്ക് ശേഷം പള്ളിക്കുളത്തില്‍ ഉസ്താദ് നീന്തി കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ ഒന്ന് രണ്ട് പേരും ഉസ്താദിന്‍റെ കൂടെ നീന്തല്‍ കുളിയില്‍ പങ്കുചേര്‍ന്നതും പച്ചയായി ഓര്‍മയിലുണ്ട്. കുളി കഴിഞ്ഞെത്തിയ ഉസ്താദ് തഫ്സീറു റാസി ആവശ്യപ്പെട്ടു. വൈകുന്നേരം വരെ അകത്തെ പള്ളിയില്‍ നോട്ടമായിരുന്നു. രാത്രി വയള് കഴിഞ്ഞ് എളങ്കൂരിലേക്ക് കാല്‍നടയും അവിടുന്ന് ജീപ്പില്‍ മലപ്പുറത്തെത്തി കോഴിക്കോട്ടേക്ക് ബസ് കയറിയെന്നാണ് ഓര്‍മ്മ.
സുബ്ഹിക്ക് ശേഷം പള്ളിക്കുളത്തില്‍ ഉസ്താദ് നീന്തി കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ ഒന്ന് രണ്ട് പേരും ഉസ്താദിന്‍റെ കൂടെ നീന്തല്‍ കുളിയില്‍ പങ്കുചേര്‍ന്നതും പച്ചയായി ഓര്‍മയിലുണ്ട്. കുളി കഴിഞ്ഞെത്തിയ ഉസ്താദ് തഫ്സീറു റാസി ആവശ്യപ്പെട്ടു. വൈകുന്നേരം വരെ അകത്തെ പള്ളിയില്‍ നോട്ടമായിരുന്നു.
കാണുമ്പോഴെല്ലാം കാന്തപുരം ഉസ്താദ് ഉമര്‍ ഉസ്താദിന്‍റെ സുഖവിവരങ്ങള്‍ അന്വേഷിക്കും. ഉമറുസ്താദും അങ്ങനെ തന്നെയായിരുന്നു. ആ രണ്ട് വലിയ മനസ്സുകളിലെ സ്നേഹ- ബഹുമാന സ്പന്ദനങ്ങള്‍ പലപ്പോഴും അടുത്തറിഞ്ഞിട്ടുണ്ട്. ശയ്യാവലംബിയായി കിടന്നിരുന്ന ഉമര്‍ ഉസ്താദിനെ കാണാനെത്തിയ സുല്‍ത്താനുല്‍ ഉലമയുടെ വിശാല മനസ്സിനെ കുറിച്ച് ഉമര്‍ ഉസ്താദ് വിറയാര്‍ന്ന സ്വരത്തില്‍ അനുസ്മരിച്ചു. ഉസ്താദിന് വേണ്ടി ദുആ ചെയ്യുകയും ചെയ്തു. കാന്തപുരം ഉസ്താദിനൊപ്പം യാത്ര ചെയ്യാനും, ത്വവാഫ് ചെയ്യാനും, മദീന സിയാറത്തിനും, നിരവധി മീറ്റിങ്ങുകളിലും, ഗൗരവ ചര്‍ച്ചകളിലും, സംബന്ധിക്കാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനുമെല്ലാം അവസരങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ആ വലിയ മനുഷ്യനെ, കുട്ടശ്ശേരിയിലെ പള്ളിക്കുളത്തില്‍ നീന്തി കുളിച്ച വയളുകാരനെ, നന്നായി ശ്രദ്ധിക്കാറുണ്ട്. അത്യാത്ഭുതത്തോടെ നോക്കി നില്‍ക്കാറുണ്ട്.
ഒരിക്കല്‍ മര്‍ക്കസില്‍ നിന്ന് ഉസ്താദ് ഈ വിനീതനെ ഫോണ്‍ ചെയ്തു. “ചേരമ്പാടിക്കടുത്ത പുഞ്ചക്കൊല്ലി പള്ളി തകര്‍ന്നു പോകാനായിട്ടുണ്ടല്ലോ!. അതൊന്ന് പുതുക്കി പണിയണം. ബത്തേരിയിലെ അമ്പിളി ഹസ്സന്‍ ഹാജിയുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യണം. ഞാന്‍ നാളെ ഊട്ടിയിലേക്കൊരു യാത്രയുണ്ട് .നിങ്ങള്‍ നിലമ്പൂരില്‍ നിന്ന് എന്‍റെ വണ്ടിയില്‍” ഉസ്താദിന്‍റെ ഓര്‍ഡര്‍. പിറ്റേദിവസം ഉസ്താദിനൊപ്പം പുഞ്ചക്കൊല്ലിയിലെത്തി. പള്ളിക്ക് കുറ്റിയടിച്ചു. മനോഹരമായ ഒരു പള്ളി പുഞ്ചക്കൊല്ലിയില്‍ ഉയര്‍ന്നു. പ്രസ്തുത യാത്രയില്‍ ഞാന്‍ എന്‍റെ ഒരു ആഗ്രഹം ഉസ്താദിന് മുന്നില്‍ വച്ചു. ചെറിയൊരു വീട് പണിക്ക് ഒരുങ്ങുന്നുണ്ട് .ഉസ്താദൊന്ന് കല്ലിട്ട് തന്നാല്‍! ഉസ്താദ് സമ്മതം മൂളി. പാടന്തറ ആലവയിലെത്തി എന്‍റെ വീടിന് കല്ലിട്ട് തന്നു. “ഞാന്‍ നില്‍ക്കുന്ന ഇവിടെ മതി നിങ്ങള്‍ക്കുള്ള കിണര്‍” എന്നുകൂടി പറഞ്ഞു. എന്‍റെ മനസ്സും കണ്ണും നിറച്ചാണ് ഉസ്താദ് മടങ്ങിയത്.


