ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് അതിവിപുലവും സംഭവബാഹുല്യവുമൊക്കെ കൊണ്ട് ചരിത്രങ്ങളിൽ പലപ്പോഴും വിമർശനാവലോകനങ്ങൾക്ക് വിധേയമാക്കപ്പെട്ടതാണ്. അതിൽനിന്നു വ്യത്യസ്തമായി കൂടുതൽ ശാസ്ത്രീയമായ തെളിവുകളോടെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ കേന്ദ്രം ഭരിക്കുന്ന കക്ഷി തങ്ങൾക്ക് അനുകൂലമായ വിധത്തിൽ ക്രമക്കേട് നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം വലിയൊരു രാഷ്ട്രീയ ചർച്ചകൾക്കു വഴിതുറക്കുന്നു. നമ്മുടെ രാജ്യത്തിലെ തിരഞ്ഞെടുപ്പിൽ എത്രമാത്രം കുറ്റങ്ങളും കുറവുകളും വന്നുചേരുന്നുണ്ടെന്ന കാര്യം സാമാന്യ ബോധത്തിനുപോലും നിരക്കാത്ത വസ്തുതകളെ വെച്ചുകൊണ്ട് നാം മനസ്സിലാക്കേണ്ടതുണ്ട്.
പൊടുന്നനെ പൊട്ടിമുളച്ച രാഷ്ട്രീയ ആരോപണമായിരുന്നില്ല. കുറച്ചുകാലമായി രാഹുൽഗാന്ധിയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും വാക്കുകൾക്കൊണ്ടും പ്രസ്താവനകൾ കൊണ്ടും വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷകാലമായിട്ടും ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ സുതാര്യതയില്ലെന്ന് കോൺഗ്രസിന്റെ പതിവ് രാഷ്ട്രീയ ആരോപണത്തിൽ നിന്നു വിഭിന്നമായിക്കൊണ്ടായിരുന്നു തെളിവുകൾ നിരത്തിക്കൊണ്ടുള്ള രാഹുൽഗാന്ധിയുടെ വാർത്ത സമ്മേളനം. ഇന്ത്യയിൽ ബിജെപി കാലുറപ്പിച്ചത് ഹിന്ദു ഏകീകരണ വോട്ടിലൂടെയും തിരഞ്ഞെടുപ്പ് മെഷീനുകളിലെ ക്രമക്കേടുകളിലൂടെയുമാണെന്നു വിശ്വസിക്കുന്ന കോൺഗ്രസ് വിഭാഗം, അതൊരു സാധാരണ രാഷ്ട്രീയ ആരോപണമായി ഉന്നയിക്കുന്നു. അതിനപ്പുറത്തേക്ക് കൂടുതൽ ശാസ്ത്രീയ മാനങ്ങൾ നൽകി പൊതുസമൂഹത്തിനു മനസ്സിലാകുന്ന തരത്തിൽ സമർഥിച്ചത് ശരിയായ രാഷ്ട്രീയ ലക്ഷ്യത്തിന്റെ സൂചനയാണ്. പക്ഷേ രാഹുൽഗാന്ധിയുടെ ആരോപണത്തിൽ അദ്ദേഹം പൊതുസമൂഹത്തിനു മുന്നിൽവെച്ചിട്ടുള്ള തെളിവുകളിൽ എത്രത്തോളം യാഥാർഥ്യമുണ്ടെന്നത് കൃത്യമായ രീതിയിൽ പരിശോധിക്കപ്പെടേണ്ടതുണ്ട്. രാഹുൽഗാന്ധിയുടെ ആരോപണത്തിനു മറുപടി പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ മൂന്ന് ദിവസമെടുത്തു എന്നതുതന്നെ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയെ സംശയിക്കാനുതകുന്നതാണ്.
ഇന്ത്യൻ തിരഞ്ഞെടുപ്പിൽ കേന്ദ്രം ഭരിക്കുന്ന കക്ഷി ക്രമക്കേട് നടത്തുന്നുവെന്ന രാഹുൽ ഗാന്ധിയുടെ വിമർശനം വെറുമൊരു രാഷ്ട്രീയ ആരോപണമല്ല. ശാസ്ത്രീയമായ തെളിവുകളുടെ പിൻബലത്തോടെ ‘അപഹരിക്കപ്പെടുന്ന ജനവിധി’ (The Stolen Mandate) എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പു പോലെ സമൂലമായ തിരഞ്ഞെടുപ്പ് നടക്കുന്നിടത്ത് സ്വാഭാവികമായ തെറ്റുകുറ്റങ്ങൾ സംഭവിക്കാം. പക്ഷേ അത് സാമാന്യബോധത്തിനു പോലും നിരക്കാത്ത വ്യാപ്തിയിലാണെങ്കിൽ എങ്ങനെയാണ് ഇതിനെ വ്യാഖ്യാനിക്കേണ്ടത്?
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്, കർണാടക നിയമസഭ തിരഞ്ഞെടുപ്പ്, ഈ മൂന്നു തിരഞ്ഞെടുപ്പുകളിലുമായാണ് വ്യാപക ക്രമക്കേടുകൾ വോട്ടർപട്ടികയിൽ നടന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിലെ സെൻട്രൽ ബാംഗ്ലൂരിലെ മഹാദേവപുര ഉൾപ്പെടുന്ന മണ്ഡലത്തിൽ ഒരേ വീട്ടുപേരുള്ള അനേകം വീടുകളും അച്ഛന്റെ സ്ഥാനത്ത് ഏതൊക്കെയോ ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടിച്ചേർക്കപ്പെട്ട പദങ്ങൾ ഉളള്ളതുമായ വ്യാപക പൊരുത്തപ്പേടുകളുള്ള വോട്ടർപട്ടികയിലെ ഡാഡിയെയാണ് രാഹുൽഗാന്ധി മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാദേവപുര നിയമസഭ സീറ്റിൽ കോൺഗ്രസിന്റെ ആഭ്യന്തര അന്വേഷണം കേന്ദ്രീകരിച്ചപ്പോൾ 1.02 ലക്ഷം കള്ളവോട്ട് ഇവിടെ നടന്നിട്ടുള്ളതായി ഇതിനോടകം വ്യക്തമാണെന്ന് രാഹുൽഗാന്ധി പറയുന്നു. പ്രസ്തുത മണ്ഡലത്തിൽ ബിജെപിയോട് കോൺഗ്രസ് സ്ഥാനാർഥി തോറ്റത് 35000 വോട്ടിനു താഴെയാണ്. ഇതേ സ്ഥലത്ത് പലരുടെയും വീട്ടുനമ്പറുകൾ വെറും പൂജ്യങ്ങൾ ആയിരുന്നു. ഇങ്ങനെയുള്ള പല വീടുകളിലും 80ലധികം വോട്ടർമാർ ഉണ്ടാകുന്നുവെന്നത് ഏതു യുക്തിക്ക് നിരക്കുന്ന കണക്കാണ്?
കർണാടകയിലെ മഹാദേവപുര മണ്ഡലത്തിലെ വോട്ടർ പട്ടികയാണ് ഉദാഹരണമായി രാഹുൽ ചൂണ്ടിക്കാട്ടിയത്. ഒരേ വീട്ടുപേരിലുള്ള നിരവധി വീടുകൾ, ഒറ്റമുറിവീട്ടിൽ 80-ൽ അധികം വോട്ടർമാർ, വ്യാജ മേൽവിലാസങ്ങൾ എന്നിങ്ങനെ സാമാന്യയുക്തിക്ക് നിരക്കാത്ത കണക്കുകളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.
ഇരട്ടവോട്ടുകൾ, വ്യാജ മേൽവിലാസങ്ങൾ, ഒരൊറ്റ മുറിയിൽ 80-ഓളം വോട്ടർമാർ എന്നിങ്ങനെ ഈ വ്യാജവോട്ടുകൾ രാഹുൽ അക്കമിട്ടു നിരത്തിയത് കൃത്യമായ ഡാറ്റാ തെളിവുകൾ ഉപയോഗിച്ചായിരുന്നു. വിഷയത്തെ തുടക്കത്തിൽ അവഗണിക്കാൻ ശ്രമിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, പിന്നീട് രാഹുലിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ പറഞ്ഞു കയ്യൊഴിയാൻ നോക്കിയതു തന്നെ തങ്ങൾക്കുമേൽ വരുന്ന രാഷ്ട്രീയ ആരോപണങ്ങളെ നിയമപരമായി അടിച്ചമർത്താമെന്ന ആത്മവിശ്വാസത്തോടെയാണ്.
രാഹുലിന്റെ ആരോപണത്തോട്
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി. റാവത്ത് പ്രതികരിച്ചത്, തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരാന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിൽ ഈ വിവാദം അവിടെ തീരുമായിരുന്നുവെന്നാണ്. അന്വേഷണം നടത്തണമെങ്കിൽ സത്യവാങ്മൂലം നൽകണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനോട് റാവത്ത് വിയോജിച്ചു. വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് ഒരു നിശ്ചിതസമയത്തിനുള്ളിലാണ് സത്യവാങ്മൂലം നൽകി അപേക്ഷിക്കേണ്ടതെന്നും ഇത്രയും സമയം കഴിഞ്ഞനിലയിൽ അങ്ങനെയൊരു ആവശ്യത്തിനു പ്രസക്തിയില്ലെന്നുമാണ് റാവത്ത് ചൂണ്ടിക്കാട്ടുന്നത്.
ഇനി ഇതിൽ ഏറ്റവും കൗതുകവും മണ്ടത്തരവുമായ ഒരു കാര്യം നോക്കാം. രാഹുൽഗാന്ധിയുടെ രാഷ്ട്രീയ ആരോപണത്തോടു പ്രതികരിച്ച ബിജെപി നേതാവ് അനുരാഗ്പൂർ ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ കനൗജിലും റൗബേലിയിലും വയനാട്ടിലും ജയിച്ചത് ഇതേ വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടത്തിയാണെന്നാണ് പറയുന്നത് !. അങ്ങനെയെങ്കിൽ പ്രതിക്കൂട്ടിൽ കയറിയേണ്ടിവരിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഈ തിരഞ്ഞെടുപ്പ് ബിജെപിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ ആരോപണങ്ങളെ എങ്ങനെയാകും പ്രതിരോധിക്കുക?. ബിജെപിയുടെ ആരോപണം തിരിച്ചുള്ള കൗണ്ടർ ആരോപണമെന്ന നിലക്ക് പൊടുന്നനെ മാഞ്ഞുപോയാലും തെളിവുകളും ഡാറ്റകളും നിരത്തിയുള്ള രാഹുൽഗാന്ധിയുടെ പ്രതികരണത്തോട് അൽപ്പമൊന്നു പഠിച്ചു മറുപടി പറയാൻ വേണ്ടി തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ സമയമെടുക്കുന്നതെന്ന് ചുരുക്കത്തിൽ മനസ്സിലാക്കാം.
വോട്ടർ പട്ടികയുടെ സ്കാനഡ് ആക്സസ് വേർഷൻ പുറത്തിറക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തോട് വളരെ ലാഘവത്തോടെയുള്ള അവഗണനയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്. അതിനായി അവർ കണ്ടെത്തിയ ന്യായം 2019ലെ സുപ്രീംകോടതിയുടെ വിമർശനമായിരുന്നു. മധ്യപ്രദേശിലെ സംസ്ഥാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവസാനഘട്ടത്തിൽ വോട്ടർപട്ടികയിലെ ക്രമക്കേടുകൾ അറിയാൻ വേണ്ടി വോട്ടർമാരുടെ മുഴുവൻ വിവരങ്ങളും തങ്ങൾക്കു ലഭ്യമാക്കണമെന്ന് കോൺഗ്രസ് നേതാവ് കമൽനാഥിന്റെ ആവശ്യംതള്ളിയ സുപ്രീംകോടതിയുടെ അന്നത്തെ തീരുമാനത്തെ കൂട്ടുപിടിച്ചാണ്, ഇപ്പോഴും തിരഞ്ഞെടുപ്പ് കമ്മീഷൻ കോൺഗ്രസിന്റെ ന്യായമായ ഈ ആവശ്യത്തെ അവഗണിക്കുന്നത്.
അപഹരിക്കപ്പെടുന്ന ജനവിധി ( The stolen mandate) എന്നാണ് രാഹുൽഗാന്ധി വോട്ടർപട്ടികയിലെ ക്രമക്കേടുകളെ വിശേഷിപ്പിക്കുന്നത്, അതൊരു പരിധിവരെ ശരിയാണു താനും. കാരണം ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചു വ്യാപക പഠനങ്ങൾ നടത്തുന്ന പല വിദ്യാഭ്യാസ വിദഗ്ധരെയും രാഷ്ട്രീയ നിരീക്ഷകരെയും കേന്ദ്രസർക്കാർ സസൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ഹരിയാണയിലെ അശോക സർവകലാശാലയിൽ സാമ്പത്തികവിഭാഗം അധ്യാപകനായിരുന്ന അസിസ്റ്റന്റ് പ്രൊഫസർ സബ്യസാചി ദാസ് രണ്ടു വർഷം മുമ്പ് ഈ സർവകലാശാലയിൽനിന്ന് രാജിവെക്കേണ്ടിവന്നതിന്റെ കാരണം, തിരഞ്ഞെടുപ്പ് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പഠനമായിരുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ഇതര പ്രതിപക്ഷ പാർട്ടികളും തമ്മിൽ കടുത്തമത്സരം നടന്ന 11 ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപിക്കനുകൂലമായി വോട്ടർപട്ടികകളിൽ ഇടപെടലുകളുണ്ടായിട്ടുണ്ടെന്ന കണ്ടെത്തലാണ് ദാസിനെ കുഴപ്പത്തിലാക്കിയത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പുതുതായി ചേർക്കപ്പെട്ട വോട്ടുകളിൽ മുസ്‌ലിം സമുദായത്തിൽനിന്നുള്ളവരുടെ എണ്ണം കുറവായിരുന്നെന്നും ഇത് ബിജെപിക്ക് അനുകൂലമായി പ്രവർത്തിച്ചെന്നുമാണ് ദാസ് പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടിയത്. ഈ പഠന റിപ്പോർട്ടിനോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, കേന്ദ്രസർക്കാർ ദാസിനെക്കുറിച്ച് അന്വേഷിക്കാൻ ഐബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അവർ അശോകയിലെത്തിയതായും റിപ്പോർട്ടുകൾ വന്നു. ദിവസങ്ങൾക്കുള്ളിൽ ദാസ് അശോകയിൽനിന്നു രാജിവെക്കുകയും ചെയ്തു.
വിഷയത്തിൽ ബിജെപിയുടെ പ്രതികരണം കൂടുതൽ വിചിത്രമായിരുന്നു. ഇതേ വോട്ടർ പട്ടിക ഉപയോഗിച്ചാണ് കോൺഗ്രസ് വയനാട്ടിലും റായ്ബറേലിയിലും ജയിച്ചതെന്നായിരുന്നു അവരുടെ വാദം. ഇത് ഫലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെത്തന്നെയാണ് പ്രതിക്കൂട്ടിലാക്കുന്നതാണ്.
ഹരിയാണ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ അവസാന മണിക്കൂറുകളിൽ വോട്ടുചെയ്തവരുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവ വർധനയും ലോക്സഭ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമിടയിൽ ക്രമാതീതമായി വോട്ടർമാർ ചേർക്കപ്പെട്ടതിലെ വൈരുധ്യവും ചൂണ്ടിക്കാട്ടി സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫസർ പറക്കാല പ്രഭാകർ കഴിഞ്ഞവർഷം രാജ്യമെമ്പാടും പ്രഭാഷണങ്ങൾ നടത്തിയിരുന്നു. ഇദ്ദേഹം ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ ഭർത്താവാണ് എന്നൊരൊറ്റ കാര്യം കൊണ്ടാണോ എന്നറിയില്ല, ഇദ്ദേഹത്തിന്റെ വിഷയത്തോട് ബിജെപിയിൽ നിന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.
വ്യാപക വിമർശനങ്ങളും ആരോപണങ്ങളും നേരിടുന്ന നമ്മുടെ രാജ്യത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ തടിതപ്പാൻ വേണ്ടി മുട്ടാപ്പോക്ക് നയങ്ങൾ ഇറക്കുകയെന്നതിനപ്പുറത്തേക്ക് രാഷ്ട്രീയ ആരോപണങ്ങൾ എപ്രകാരം അവതരിപ്പിക്കപ്പെട്ടു, അപ്രകാരം തന്നെ മറുപടികൾ പറഞ്ഞ് സത്യാവസ്ഥ പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പ്രസ്തുത വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ വെറുതെയാണെന്ന് അലമുറയിട്ടു വിളിച്ചുപറഞ്ഞ ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ തെളിവുകളും നിരത്തിയുള്ള വിമർശനങ്ങളോട് അതേ തെളിവുകൾ നിരത്തി യാഥാർഥ്യങ്ങളെ ബോധ്യപ്പെടുത്താൻ ബാധ്യസ്ഥരാണ്.
ബിജെപിയുടെ അപ്രമാദിത്യം കൃത്രിമത്വം ചെയ്തതിന്റെ ഫലമാണെന്ന് ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികൾ വിശ്വസിച്ചു തുടങ്ങിയാൽ വരുംകാലത്ത് അത് ബിജെപിയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയും ആശങ്കകളും നിറക്കുന്നതാണ്. ഈ വിഷയത്തെ മുൻനിർത്തിക്കൊണ്ട് രാഹുൽഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര കൂടുതൽ രാഷ്ട്രീയ ആയുധമായി രാഹുൽ ഗാന്ധിക്ക് ഉപയോഗിക്കാൻ കഴിയുക വഴി കോൺഗ്രസിന്റെ സജീവത കൂടുതൽ വിശാലമായ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുമെന്നത് മതേതര ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസം നൽകിയേക്കും.


