കുണ്ടനിടവഴിയിലൂടെ കല്ലിലും മുള്ളിലും ചവിട്ടി, നഗ്നപാദങ്ങളോടെ
ഓടിക്കളിക്കാൻ കഴിയുന്നൊരു ബാല്യത്തിൽ നിന്ന് എത്ര പെട്ടെന്നാണു തെന്നിമാറിയത്. വലുതാവും തോറും ശരീരം മുറിവുകളുടെ കലവറയാവുന്നു. ഉണങ്ങാതെ, നീറിക്കൊണ്ടിരിക്കുന്ന മുറിവുകൾ ഓരോ ചുഴികളാണ്. ആത്മഹത്യയിലേക്കു വലിച്ചിഴക്കുന്ന ചുഴികൾ. വാദികാദിഷാ മലഞ്ചെരുവുകളിൽ ഒളിച്ചുകളിച്ചിരുന്ന കുരുന്നുകൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ഞങ്ങളാൽ ഒരു വർഗീയ കലാപം ഉടലെടുക്കുമെന്ന്.
പാതിഭക്ഷിച്ച റൊട്ടിക്കഷ്ണവുമായി റാവുത്തർ വെളുക്കെ ചിരിച്ചു ഞങ്ങളിലേക്ക് ഓടിവന്ന അന്നായിരുന്നു, മറവി പോലും കൈയൊഴിഞ്ഞ സംഭവം ഞങ്ങളുടെ ജീവിതത്തിൽ അരങ്ങേറിയത്. പൊടുന്നനെയൊന്നു മരിച്ചിരുന്നെങ്കിലെന്നു നിനച്ച നിമിഷാർധങ്ങൾ.
ഞങ്ങളെല്ലാം റൊട്ടിക്കഷ്ണം പൊട്ടിച്ചെടുത്തു ഭക്ഷിക്കുന്നതിനിടയിൽ റാവുത്തർ ഒരു കഷ്ണം ഫെർഗൂസന്റെ വായിലേക്കു വെച്ച്കൊടുത്തു. കണ്ണ് ചെമപ്പിച്ചു ഫെർഗൂസൻ ആഞ്ഞൊന്ന് ചവിട്ടി. നാഭിച്ചുഴിക്കേറ്റ ചവിട്ടിൽ റാവുത്തർ കിടന്ന് പൊരിഞ്ഞു. ഭക്ഷണത്തിന്റെ രാഷ്ട്രീയവും തരംതിരിവുമൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു. എല്ലാവരെയും വയറ് നിറക്കണമെന്നു മാത്രമേ ഞങ്ങൾ വിദ്യാലയങ്ങളിൽ നിന്നു പഠിച്ചിരുന്നുള്ളൂ.
ചോര തുപ്പിയ ഫെർഗൂസനെയും താങ്ങി വീട്ടിലെത്തിയപ്പോൾ കരഞ്ഞു നിലവിളിച്ചു കൊണ്ടോടിയണഞ്ഞ മുഷിഞ്ഞ രണ്ടുടലുകളെ കണ്ടു. അധികം വൈകാതെ ഫെർഗൂസന്റെ മാതാപിതാക്കൾ റാവുത്തറിന്റെ വീട്ടിലെത്തി. മുഷടുവാടയുള്ള
നാറികൾ ഭക്ഷിക്കുന്നത്
എന്റെ മകനു നൽകാനെങ്ങനെ ധൈര്യം വന്നുവെന്നു ചോദിച്ചു കയർത്തുകൊണ്ടിരുന്നു.
നിയന്ത്രണം വിട്ട റാവുത്തറിന്റെ അച്ഛൻ കൂപ്പിനിന്ന കൈയിലെ വിരലുകൾ ചൂണ്ടി.
പടിയിറങ്ങിയില്ലെങ്കിൽ
ഏമാനാണെന്ന കാര്യം മറക്കുമെന്നു ചോരത്തിളപ്പോടെ ഉണർത്തി.
അന്ന് രാത്രി റാന്തൽ വെളിച്ചത്തിൽ വെള്ളമെടുക്കാൻ പോയ റാവുത്തറും അവന്റെ അച്ഛനും അമ്മയും കത്തിത്തീരാറായ കൂരയെ
കണ്ടു നിലവിളിച്ചാണു മടങ്ങിയെത്തിയത്. പൊന്തക്കാടിനുള്ളിൽ നിന്നു തുരുതുരെ വരുന്ന വെടിയൊച്ചകളിൽ മകനെയും മാറോടു ചേർത്തവർ പാഞ്ഞു.
പിറന്ന മണ്ണിൽ നിന്ന് ആട്ടിയോടിക്കുന്നവന്റെ നെഞ്ചിലെ കനൽ കാണാനാർക്കും കഴിഞ്ഞില്ല. കൊടുംവനത്തിലൂടെ രണ്ടുനാൾ സഞ്ചരിച്ച് അവറൊരു പുഴയോരത്തെത്തി. ശക്തമായ കിതപ്പും ദാഹവും അവരെ അവിടെ താമസിക്കാൻ നിർബന്ധിതരാക്കി. മുളക്കമ്പുകൾ വെട്ടിയൊരു കുഞ്ഞുപുര അവർ നിർമിച്ചു.
ഇന്നലെ പ്രഖ്യാപിച്ച പുലിറ്റ്സർ പുരസ്‌കാരം
ഈ കൊച്ചുകൂരയിലേക്കാണ്
വഴിവെട്ടിയത്. പുഴയോളങ്ങളെ നോക്കിക്കുറിച്ചൊരു നോവൽ “പടിയിറങ്ങിയവരുടെ
പടയൊരുക്കം”
അനുഭവത്തിന്റെ തീക്ഷ്ണതയിൽ മേശപ്പുറത്തിരിക്കുന്നുണ്ട്.


